പൊലീസ് സാന്നിധ്യത്തിൽ മദ്യപിച്ച് ടി പി കേസ് പ്രതികൾ; 3 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; കൊടി സുനിയുടെ പരോൾ റദ്ദാക്കി| TP case accused drunk in police presence 3 officers suspended Kodi Sunis parole cancelled | Kerala
Last Updated:
വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് കൊടി സുനിയുടെ പരോൾ റദ്ദ് ചെയ്തത്. സുനി അയൽ സംസ്ഥാനത്തേക്ക് പോയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
ടിപി ചന്ദ്രശേഖരൻ വധകേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ പൊലീസിന്റെ സാന്നിധ്യത്തിൽ ഹോട്ടലിൽ മദ്യപിച്ച സംഭവത്തിൽ ജില്ലാ പൊലീസ് ആസ്ഥാനത്തെ 3 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പ്രതികളെ ജൂൺ 17നു കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു തലശ്ശേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണു സംഭവം. മാഹി ഇരട്ടകൊലപാതക്കേസിന്റെ വിചാരണക്കായാണ് പ്രതികളെ കൊണ്ടുവന്നത്.
ഉച്ചഭക്ഷണം കഴിക്കാൻ പ്രതികളുമായി കോടതിക്കു സമീപത്തെ ഹോട്ടലിലാണ് കയറിയത്. പ്രതികളുടെ സുഹൃത്തുക്കൾ ഇവിടെയെത്തുകയും പൊലീസിന്റെ സാന്നിധ്യത്തിൽ മദ്യപിക്കുകയും ചെയ്തെന്നാണു പരാതി. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിക്കുകയും പൊലീസിനു വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളടക്കം പുറത്തുവരികയും പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം പരിശോധിച്ച് വകുപ്പ് തല നടപടി ഉണ്ടാകുകയുമായിരുന്നു.
ഇതിനിടെ, ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി. ജൂലൈ 21 നാണ് കൊടി സുനിക്ക് അടിയന്തര പരോൾ അനുവദിച്ചിരുന്നത്. വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് പരോൾ റദ്ദ് ചെയ്തത്. സുനി അയൽ സംസ്ഥാനത്തേക്ക് പോയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. 15 ദിവസത്തെ അടിയന്തര പരോളായിരുന്നു അനുവദിച്ചിരുന്നത്. ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് തിരികെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഇയാളെ എത്തിച്ചു. നേരത്തെ, കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു.
Kannur,Kannur,Kerala
August 01, 2025 7:44 AM IST
പൊലീസ് സാന്നിധ്യത്തിൽ മദ്യപിച്ച് ടി പി കേസ് പ്രതികൾ; 3 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; കൊടി സുനിയുടെ പരോൾ റദ്ദാക്കി