Leading News Portal in Kerala

പ്രജ്വല്‍ രേവണ്ണയുടെ ബലാത്സംഗക്കേസ്; 2000ലധികം അശ്ലീല വീഡിയോ ക്ലിപ്പുകള്‍ അറസ്റ്റിലേക്ക് നയിച്ചതെങ്ങനെ? Prajwal Revannas rape case How did over 2000 Obscene video clips lead to his arrest | India


Last Updated:

കുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലി ചെയ്തിരുന്ന 48കാരിയാണ് 2024 ഏപ്രിലില്‍ പ്രജ്വലിനെതിരേ ആദ്യമായി പരാതി നല്‍കിയത്

പ്രജ്വല്‍ രേവണ്ണപ്രജ്വല്‍ രേവണ്ണ
പ്രജ്വല്‍ രേവണ്ണ

ജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നേതാവ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി. ബെംഗളൂരുവിലെ പീപ്പിള്‍സ് റെപ്രസെന്റേറ്റീവ് പ്രത്യേക കോടതിയാണ് പ്രജ്വൽ പ്രതിയായ ഒരു കേസിൽ  കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചത്.

വിചാരണ നടപടികളിലെ കാലതാമസം ചൂണ്ടിക്കാട്ടി രേവണ സമര്‍പ്പിച്ച രണ്ടാമത്തെ ജാമ്യ ഹർജി വെള്ളിയാഴ്ച ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ട് തള്ളിയിരുന്നു. കീഴ്‌ക്കോടതിയില്‍ നിന്ന് ഇത് രണ്ടാമത്തെ തവണയാണ് രേവണ്ണ ജാമ്യം തേടുന്നത്. ആദ്യത്തെ ശ്രമത്തിലും കോടതി ജാമ്യം അനുവദിച്ചില്ല.

പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ കേസ്

ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെടുന്ന 2000ലധികം അശ്ലീല വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നാല് ക്രിമിനല്‍ കേസുകളാണ് രേവണ്ണയ്‌ക്കെതിരേ എടുത്തത്.

കര്‍ണാടകയിലെ ഹസ്സനിലെ കുടുംബത്തിന്റെ ഫാം ഹൗസില്‍ വീട്ടുജോലി ചെയ്തിരുന്ന 48കാരിയായ സ്ത്രീ 2024 ഏപ്രിലില്‍ പ്രജ്വലിനെതിരേ ആദ്യമായി പരാതി നല്‍കി. 2021 മുതല്‍ രേവണ്ണ ഫാം ഹൗസിലും പിന്നീട് ബെംഗളൂരുവിലെ ബസവനഗുഡിയിലുള്ള വീട്ടിലും വെച്ച് തന്നെ തുടർച്ചയായി ബലാത്സംഗം ചെയ്തതായി അവര്‍ ആരോപിച്ചു.

രേവണ്ണ തന്നെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നും സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ പീഡന വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.

സംഭവം പുറത്തായതോടെ ബലാത്സംഗം, ലൈംഗികദൃശ്യങ്ങള്‍ രഹസ്യമായി കണ്ട് അനുഭൂതി കൊള്ളുക, ഭീഷണിപ്പെടുത്തൽ, സ്വകാര്യ ചിത്രങ്ങള്‍ നിയമവിരുദ്ധമായി പ്രചരിപ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തി പ്രജ്വലിനെതിരേ കേസെടുത്തു.

2024 ഏപ്രിലില്‍ സംഭവം പുറത്തുവന്നതിന് ശേഷം മകനെതിരേ മൊഴി നല്‍കുന്നത് തടയാന്‍ പ്രജ്വലിന്റെ മാതാപിതാക്കളായ മുന്‍ മന്ത്രി എച്ച് ഡി രേവണ്ണയുടെയും ഭവാനി രേവണ്ണയുടെയും നിര്‍ദേശപ്രകാരം അതിജീവിതയെ തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

പിന്നീട് കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ(എസ്‌ഐടി)നിയോഗിച്ചു. ഒരു ഫാം ഹൗസില്‍ നിന്നാണ് അതിജീവിതയെ രക്ഷപ്പെടുത്തിയത്. പ്രതിഷേധം ശക്തമായതോടെ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ രേവണ്ണ ജര്‍മനിയിലേക്ക് കടന്നു. 2024 മേയ് 31ന് ഇയാള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഉടന്‍ തന്നെ അറസ്റ്റിലായി. അന്നുമുതല്‍ ഇയാള്‍ ജയിലിലാണ്.

2024 ഓഗസ്റ്റില്‍ എസ്ഐടി പ്രജ്വലിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ പ്രതിയാക്കാന്‍ മതിയായ തെളിവുകളില്ലെന്ന് വാദിച്ച് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് രേവണ്ണ ഹര്‍ജി നല്‍കി. തനിക്കെതിരേ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങള്‍ സത്യമല്ലെന്നും പ്രതിയാക്കാന്‍ മതിയായ തെളിവുകളില്ലെന്നും പ്രജ്വലിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/

പ്രജ്വല്‍ രേവണ്ണയുടെ ബലാത്സംഗക്കേസ്; 2000ലധികം അശ്ലീല വീഡിയോ ക്ലിപ്പുകള്‍ അറസ്റ്റിലേക്ക് നയിച്ചതെങ്ങനെ?