‘അവൾക്കങ്ങനെ ബുദ്ധിമോശം തോന്നി’; വ്യാജപോക്‌സോ കേസിൽ 285 ദിവസം ജയിലിൽ കിടന്ന 75 കാരൻ|75-year-old man spent 285 days in jail in fake POCSO case says no more complaints to anyone | Kerala
Last Updated:
താനൊരു സാമൂഹ്യ പ്രവർത്തകനാണ്, ആരെയും ഒരു ഉറുമ്പിനെ പോലെയും ഇന്ന് വരെ മനസ്സറിഞ്ഞ് ചതിച്ചിട്ടില്ല എന്നെയും ആരും ഇതുവരെ ചതിച്ചിട്ടുണ്ടായിരുന്നില്ലെന്നും ജോസഫ്
ആൺസുഹൃത്തിനെ രക്ഷിക്കാൻ പെൺകുട്ടി നൽകിയ വ്യാജ മൊഴി 75 കാരന്റെ ജീവിതത്തിലെ 285 ദിനങ്ങളെയാണ് അഴിക്കുള്ളിൽ ആക്കിയത്. കേസിൽ ആലപ്പുഴ അഡീഷണൽ സെഷൻ പോക്സോ പ്രത്യേക കോടതി 75 കാരനെ കുറ്റവിമുക്തമാക്കുമ്പോൾ തനിക്ക് ആരോടും പരാതി ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.
ആലപ്പുഴ സ്വദേശി എം. ജെ ജോസഫിനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. അനുഭവിക്കാൻ ഉള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞു. അവൾക്ക് അങ്ങനെ ഒരു ബുദ്ധിമോശം തോന്നി. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. പോയതൊന്നും തിരിച്ചു കിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
പോലീസിനെയോ മറ്റു ഉദ്യോഗസ്ഥരെയോ ഇതിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്തുവന്നാലും നമ്മൾ അനുഭവിച്ചു കഴിഞ്ഞു. ആ സമയത്ത് തന്നെ അറിയാവുന്നവരും തന്റെ മക്കളും മാത്രമാണ് തനിക്കൊപ്പം നിന്നതെന്നും ജോസഫ് പറയുന്നു. ജീവിതം പച്ച പിടിപ്പിക്കാനായി പല ജോലികളും ചെയ്തിട്ടുണ്ട് ജോസഫ്.
ക്യാൻസർ ബാധയെ തുടർന്ന് 10 വർഷം മുൻപ് ഭാര്യ മരിച്ചപ്പോൾ പിന്നീട് മക്കൾക്കൊപ്പം ആയിരുന്നു താമസം. അതിനിടെയാണ് ജീവിതത്തിൽ ഇത്തരത്തിൽ ഒരു വലിയ പരീക്ഷണം അദ്ദേഹത്തിന് ജീവിതത്തിൽ നേരിടേണ്ടി വന്നത്. താനൊരു സാമൂഹ്യ പ്രവർത്തകനാണ്.
ആരെയും ഒരു ഉറുമ്പിനെ പോലെയും ഇന്ന് വരെ മനസ്സറിഞ്ഞ് ചതിച്ചിട്ടില്ല എന്നെയും ആരും ഇതുവരെ ചതിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ ഇത് ചതി എന്നും പറയാൻ പറ്റില്ല. അവൾക്ക് അങ്ങനെയൊരു ബുദ്ധിമോശം തോന്നി. അവൾ മനപ്പൂർവം എന്റെ പേര് പറഞ്ഞതല്ലെന്നും ജോസഫ് പറയുന്നു.
2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. അച്ഛന്‍ ഉപേക്ഷിച്ച് പോയ കുട്ടി അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. ഇവര്‍ രണ്ടുപേരും മാത്രമേ വീട്ടില്‍ താമസം ഉണ്ടായിരുന്നുള്ളൂ. ആൺസുഹൃത്തിനെ രക്ഷിക്കാൻ വേണ്ടിയാണ് ആദ്യം സ്കൂളിലെ ജീവനക്കാരനായ ജോസഫിന്റെ പേര് പെൺകുട്ടി പറഞ്ഞത്. പിന്നീട് വിചാരണയ്ക്കിടെ കുട്ടി കരഞ്ഞുകൊണ്ട് കുറ്റം സമ്മതിക്കുകയായിരുന്നു.
Alappuzha,Kerala
August 02, 2025 3:37 PM IST