ഭാര്യയെ കുടുംബസുഹൃത്ത് തടവിലാക്കി; മോചിപ്പിക്കണമെന്ന് ഹർജി നൽകി ഭർത്താവ്: അടിയന്തര ഇടപെടലിന് നിർദേശം | Husband petition in high court seeking release of wife imprisoned by family friend | Crime
Last Updated:
ഭാര്യ ഇടയ്ക്കിടെ കേരളത്തിൽ വരാറുണ്ടെന്നാണ് തമിഴ്നാട് സ്വദേശിയായ റിട്ട.ഉദ്യോഗസ്ഥൻ ഹർജിയിൽ പറയുന്നത്
കൊച്ചി: കുടുംബസുഹൃത്ത് തടവിലാക്കിയ ഭാര്യയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥന് ഹൈക്കോടതിയെ സമീപിച്ചു. ഗ്വാളിയര്‍ സ്വദേശിനി ശ്രദ്ധ ലെനിനെ(44) മണ്ണുത്തി സ്വദേശി ജോസഫ് സ്റ്റീവന്‍ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നാണ് ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ പറയുന്നത്.
ഗൗരവമേറിയ വിഷയമായതാണെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരുള്‍പ്പെട്ട ബെഞ്ച് വിലയിരുത്തി. അടിയന്തരമായി യുവതിയെ കണ്ടെത്താന്‍ പൊലീസിന് നിർദേശം നൽകുകയും ചെയ്തിരിക്കുകയാണ്.
ഭാര്യ ഇടയ്ക്കിടെ കേരളത്തിൽ വരാറുണ്ടെന്നാണ് തമിഴ്നാട് സ്വദേശിയായ റിട്ട.ഉദ്യോഗസ്ഥൻ ഹർജിയിൽ പറയുന്നത്. കേരളത്തിലേക്ക് എത്തുന്ന സമയത്ത് കുടുംബ സുഹൃത്തായ ജോസഫിനൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ അവസാനം കൊച്ചിയിൽ വച്ചാണ് ഭാര്യയെ അവസാനം കണ്ടത്. മെയ് 17-ന് വാട്സ്ആപ് ചാറ്റും അവസാനിച്ചിരുന്നുവെന്നും ഹർജിയിൽ പറയുന്നുണ്ട്.
പിന്നീട് ജൂണ്‍ ആദ്യം അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയ ജി എം റാവു, കന്യാസ്ത്രീയെന്ന് പറയുന്ന സോഫിയ എന്നിവര്‍ ഫോണില്‍ ബന്ധപ്പെട്ട് ഭാര്യ മരിച്ചെന്ന് അറിയിച്ചു. ഏതോ സംസ്കാരച്ചടങ്ങിന്റെ ദൃശ്യങ്ങളും അയച്ചു. ശ്രദ്ധയുടെ പേരിലുള്ള രണ്ടരക്കോടിയുടെ സ്വത്ത് വില്‍ക്കുന്നതിന് തന്നെ ചുമതലപ്പെടുത്തിയതായും പറഞ്ഞു. എന്നാല്‍ ഭാര്യ അന്യായ തടങ്കലിലാണെന്ന് സംശയിക്കുന്നു. ജോസഫും കൂട്ടരും തന്റെ പക്കല്‍നിന്ന് പല കാരണങ്ങള്‍ മുമ്പ് പണം കൈപറ്റിയിട്ടുണ്ടെന്നുമാണ് ഹർജിയിലെ ആരോപണം.
കൊച്ചി കമ്മീണര്‍ക്കും സെന്‍ട്രല്‍ പൊലീസിനും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഹര്‍ജി പരിഗണിക്കുന്ന കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുന്നതിനെ കുറിച്ച് സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.
Kochi [Cochin],Ernakulam,Kerala
August 03, 2025 8:18 PM IST
ഭാര്യയെ കുടുംബസുഹൃത്ത് തടവിലാക്കി; മോചിപ്പിക്കണമെന്ന് ഹർജി നൽകി ഭർത്താവ്: അടിയന്തര ഇടപെടലിന് ഹൈക്കോടതി