Leading News Portal in Kerala

‘കരയോഗമോ കമ്യൂണിസ്റ്റ് പാർട്ടിയോ?’CPI തിരുവനന്തപുരം ജില്ലാ ഘടകത്തിൽ ‘നായർ’ അടക്കിവാഴുന്നുവെന്ന് കലാപം| Caste raw in CPI Thiruvananthapuram district committee | Kerala


Last Updated:

പാർട്ടിയുടെ അടിത്തറയായ അടിസ്ഥാന ജനവിഭാഗങ്ങളെ നേതൃത്വത്തിൽ നിന്ന് അകറ്റി നിർത്തി നായർ സമുദായം പാർട്ടി അടക്കിവാഴുകയാണെന്ന ആരോപണമാണ് സിപിഐ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ലഘുലഖേയിലുള്ളത്

പ്രചരിക്കുന്ന ലഘുലേഖപ്രചരിക്കുന്ന ലഘുലേഖ
പ്രചരിക്കുന്ന ലഘുലേഖ

വി വി അരുണ്‍

തിരുവനന്തപുരം: ജില്ലാ സമ്മേളനം അടുത്തിരിക്കെ സിപിഐ തിരുവനന്തപുരം ജില്ലാ ഘടകത്തിൽ ജാതി വിവാദം കൊഴുക്കുന്നു. പാർട്ടിയിലും സർക്കാർ പദവികളിലും ഈഴവരേയും ദളിത് വിഭാഗങ്ങളേയും അവഗണിക്കുന്നെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. സിപിഐ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ലഘുലഖേയിലാണ് ആക്ഷേപം ഉന്നയിക്കുന്നത്. പരാതി പരിഹരിച്ചില്ലെങ്കിൽ സിപിഐ കരയോഗം കമ്മിറ്റി ആയി മാറുമെന്നും പരിഹാസമുണ്ട്. ജില്ലാ -സംസ്ഥാന നേതൃത്വങ്ങൾക്കെതിരെയുള്ള അതൃപ്തി സമ്മേളനത്തിലും പ്രതിഫലിക്കും.

പാർട്ടിയുടെ അടിത്തറയായ അടിസ്ഥാന ജനവിഭാഗങ്ങളെ നേതൃത്വത്തിൽ നിന്ന് അകറ്റി നിർത്തി നായർ സമുദായം പാർട്ടി അടക്കിവാഴുകയാണെന്ന ആരോപണമാണ് സിപിഐ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ലഘുലഖേയിലുള്ളത്. 65 അംഗ ജില്ലാ കൗൺസിലിൽ 35 പേരും നായർ സമുദായത്തിൽ നിന്ന്. ഈഴവ സമുദായത്തിൽ നിന്നുള്ളത് 10ൽത്താഴെ പേർ മാത്രം.

ജില്ലാ എക്സിക്യൂട്ടീവിൽ 18ൽ 11 പേരും നായരാണ്. ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളിലും 11 പേർ നായർ സമുദായാംഗങ്ങൾ. സർക്കാർ പദവികളും നായർക്കായി സംവരണം ചെയ്തിട്ടുണ്ടോയെന്നും പരിഹാസമുണ്ട്. ജില്ലയിൽ നിന്നുള്ള മന്ത്രി, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ, പിഎസ് സി അംഗം, കർഷക കടാശ്വാസ കമ്മീഷൻ, വനിതാ കമ്മീഷൻ, മിൽമ ഡയറക്ടർ ബോർഡ് അംഗങ്ങൾ, പാർട്ടി ജില്ലാ സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും എല്ലാം നായർ സമുദായാംഗങ്ങൾ.

‌ജില്ലയിൽ പാർട്ടി കെട്ടിപ്പടുത്ത സി ദിവാകരനേയും കോടിക്കണക്കിന് രൂപ വിലയുള്ള ഓഫീസും സ്ഥലവും പാർട്ടിക്ക് നൽകിയ കെ പി ശങ്കരദാസിനേയും വെട്ടി ഒതുക്കി മൂലയ്ക്കിരുത്തിയെന്നും പരാമർശമുണ്ട്. ഈഴവ സമുദായാംഗമായതു കൊണ്ടു മാത്രമാണ് യുവനേതാവ് ജെ അരുൺബാബുവിനേയും തഴഞ്ഞത്.

ജില്ലയിൽ പാർട്ടി കെട്ടിപ്പടുത്തതും ത്യാഗങ്ങൾ സഹിച്ചതും ഈഴവ സമുദായമാണ്. നായർ സമുദായത്തിന് ഇതിൽ എന്തു പങ്കാണുള്ളതെന്നും ചോദ്യമുണ്ട്. സിപിഐയുടെ സംസ്ഥാന നേതൃത്വത്തിനെതിരെയും ജില്ലാ നേതൃത്വത്തിന് വലിയ അമർഷമാണ് പാർട്ടിക്കുള്ളിൽ ഉള്ളത്. ജില്ലയിൽ മണ്ഡലം സമ്മേളനങ്ങളിൽ അത് പ്രകടവുമായിരുന്നു. ജില്ലാ സമ്മേളനത്തിലും നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരും .