Leading News Portal in Kerala

മതപരിവര്‍ത്തനം തടയാനുള്ള നിയമങ്ങൾ കൂടുതൽ കര്‍ശനമായി നടപ്പാക്കുമെന്ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ | Chhattisgarh considers new law to tackle forced religious conversions | India


Last Updated:

നിലവിലുള്ള മതസ്വാതന്ത്ര്യ നിയമം കൂടുതല്‍ കര്‍ശനമാക്കുന്നതിനുള്ള പദ്ധതിയിലാണ് സര്‍ക്കാര്‍

വിജയ് ശർമ്മവിജയ് ശർമ്മ
വിജയ് ശർമ്മ

മതപരിവര്‍ത്തനം (religious conversion) തടയാന്‍ നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ചത്തീസ്ഗഢ് സര്‍ക്കാര്‍ (Chhattisgarh government). സംസ്ഥാനത്ത് മതപരിവര്‍ത്തനം തടയുന്നതിനായി കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മ അറിയിച്ചു. വരുന്ന നിയമസഭാ ശീതകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ഒരു നിയമനിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

നിലവിലുള്ള മതസ്വാതന്ത്ര്യ നിയമം കൂടുതല്‍ കര്‍ശനമാക്കുന്നതിനുള്ള പദ്ധതിയിലാണ് സര്‍ക്കാര്‍. അതിനായി ഇതുവരെ 52ഓളം യോഗങ്ങള്‍ നടന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തി സംസ്ഥാനത്തെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കേരളത്തില്‍ നിന്നുള്ള രണ്ട് കന്യാസ്ത്രീകളെയും ഒരു ആദിവാസിയെയും അറസ്റ്റ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് സംസ്ഥാന സഭയുടെ ശീതകാല സമ്മേളനത്തില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരാനുള്ള തീരുമാനം. പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരെയും സുകമാന്‍ മാണ്ഡവി എന്ന ആദിവാസി യുവാവിനെയുമാണ് അറസ്റ്റ് ചെയ്തത്.

കത്തോലിക്കാ കന്യാസ്ത്രീകളുടെ അറസ്റ്റ് ദേശീയ തലത്തില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലുള്ള പ്രത്യേക എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) കോടതി ശനിയാഴ്ച രണ്ട് കന്യാസ്ത്രീകള്‍ക്കും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനും ജാമ്യം അനുവദിച്ചു.

സഭയ്ക്കുകീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ജോലിക്കായി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതിനിടെയായിരുന്നു അറസ്റ്റ്. ഛത്തീസ്ഗഡിലെ സൗത്ത് ബസ്തറിന് കീഴിലുള്ള നാരായണ്‍പൂര്‍ ജില്ലയില്‍ നിന്ന് മൂന്ന് ആദിവാസി പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിനായി ആഗ്രയിലേക്ക് കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് ഒരു പ്രാദേശിക ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്നുപേരെയും അറസ്റ്റു ചെയ്തത്.

ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനം മതപരിവര്‍ത്തനം തടയുന്നതിനുള്ള കര്‍ശന നിയമനിര്‍മ്മാണത്തിനൊരുങ്ങുന്നത്. മതം മാറാന്‍ തീരുമാനിക്കുന്ന ഒരാള്‍ രണ്ടുമാസം മുമ്പ് ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടത്തിന് നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധിതമാക്കാന്‍ നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം സഹായിക്കുമെന്നാണ് സൂചന. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക് പത്ത് വര്‍ഷത്തെ തടവ് ശിക്ഷ നിര്‍ദ്ദിഷ്ട നിയമം വ്യവസ്ഥ ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്.

Summary: Chhattisgarh considers new law to tackle forced religious conversions. The government had met more than 52 times so far