തമിഴ്നാട് സർക്കാരിന്റെ ക്ഷേമപദ്ധതികൾക്ക് സ്റ്റാലിന്റെ പേരിടാമെന്ന് സുപ്രീംകോടതി; ഹർജിക്കാരനായ AIADMK എംപിക്ക് 10 ലക്ഷം പിഴ| Supreme Court allows Tamil Nadu governments welfare schemes to be named after Stalin slaps rs 10 lakh fine on AIADMK MP | India
Last Updated:
മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്
ന്യൂഡല്‍ഹി: തമിഴ്‌നാട് സര്‍ക്കാര്‍ ആരംഭിക്കുന്ന ക്ഷേമപദ്ധതികള്‍ക്ക് നിലവിലെ മുഖ്യമന്ത്രിയുടെയും മുന്‍മുഖ്യമന്ത്രിമാരുടെയും പേരും ചിത്രവും ഉപയോഗിക്കരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എഐഎഡിഎംകെ എംപി സി വെ. ഷണ്‍മുഖം സമർപ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഹര്‍ജി അനാവശ്യമാണെന്ന് വിലയിരുത്തിയ സുപ്രീംകോടതി ഹർജിക്കാരന് 10 ലക്ഷംരൂപ പിഴയും വിധിച്ചു. ഈ തുക സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപദ്ധതികൾക്കായി നൽകണമെന്നും കോടതി ഉത്തരവിട്ടു.
ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട് ജീവിച്ചിരിക്കുന്ന ആളുകളുടെ ചിത്രങ്ങളോ പേരുകളോ ഉപയോഗിക്കുന്നതിന് നിയമപരമായ തടസങ്ങളില്ലെന്നും ബെഞ്ച് ചൂണ്ടിക്കാണിച്ചു. ഹര്‍ജി ബാലിശമാണെന്നും നിലവിലെ മുഖ്യമന്ത്രിയുടെ പേര് ഉപയോഗിച്ചുകൊണ്ടാണെങ്കിലും ക്ഷേമപദ്ധതികള്‍ക്ക് പ്രചാരണം നല്‍കാന്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് അനുമതിയുണ്ടെന്നും കോടതി വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് പൊതുജനക്ഷേമ പദ്ധതികൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഹൈക്കോടതി ഉത്തരവ് ഒരു “വിലക്ക്” ആയി പ്രവർത്തിക്കുന്നുണ്ടെന്ന് ഡിഎംകെയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ മുകുൾ റോഹത്ഗിയും പി വിൽസണും വാദിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ എ എം സിംഗ്വി ഒരു പ്രത്യേക ഹർജിയിൽ ഹാജരായി.
ജൂൺ 19 ന് വിജ്ഞാപനം ചെയ്ത ഒരു ജനസമ്പർക്ക പരിപാടിയായ ‘ഉങ്കലുടൻ സ്റ്റാലിൻ’നടപ്പിലാക്കുന്നതിനെയും പ്രചാരണത്തെയും ഷൺമുഖം ചോദ്യം ചെയ്തു. പരിപാടിയിൽ ‘സ്റ്റാലിൻ’ എന്ന പേര് ഉപയോഗിക്കുന്നതിൽ നിന്ന് തമിഴ്‌നാട് സർക്കാരിനെ തടയണമെന്ന് സർക്കാർ പരസ്യങ്ങൾക്കായുള്ള ഉള്ളടക്ക നിയന്ത്രണ സമിതി (സിസിആർജിഎ)യോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യങ്ങൾ സുപ്രീംകോടതി തള്ളി.
‘രാഷ്ട്രീയ നേതാക്കളുടെ പേരിലുള്ള പദ്ധതികൾ രാജ്യമെമ്പാടും പിന്തുടരുന്ന ഒരു പ്രതിഭാസമാണ്. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പേരിൽ അത്തരം പദ്ധതികൾ അവതരിപ്പിക്കുമ്പോൾ, ഒരു രാഷ്ട്രീയ പാർട്ടിയെയും ഒരു രാഷ്ട്രീയ നേതാവിനെയും മാത്രം തിരഞ്ഞെടുക്കാനുള്ള ഹർജിക്കാരന്റെ ഉത്കണ്ഠയെ ഞങ്ങൾ വിലമതിക്കുന്നില്ല. രാഷ്ട്രീയ ഫണ്ടുകളുടെ ദുരുപയോഗത്തെക്കുറിച്ച് ഹർജിക്കാരന് ഇത്രയധികം ആശങ്കയുണ്ടെങ്കിൽ, ഹർജിക്കാരന് അത്തരം എല്ലാ പദ്ധതികളെയും വെല്ലുവിളിക്കാമായിരുന്നു. എന്നിരുന്നാലും, ഒരു രാഷ്ട്രീയ നേതാവിനെ മാത്രം വേർതിരിച്ചറിയുന്നത് ഹർജിക്കാരന്റെ ഉദ്ദേശ്യങ്ങളെ കാണിക്കുന്നു,” കോടതി നിരീക്ഷിച്ചു.
അടുത്തകൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തിലുള്ള സുപ്രീം കോടതി ഉത്തരവ് വലിയ രാഷ്ട്രീയ ആശ്വാസമാണ് ഡിഎംകെയ്ക്ക് നല്‍കുന്നത്.
Summary: The Supreme Court dismissed a challenge raised by AIADMK MP to naming a Tamil Nadu government outreach programme, ‘Ungaludan Stalin’, after the Chief Minister as “misconceived” and an “abuse of law”.
New Delhi,New Delhi,Delhi
August 07, 2025 8:08 AM IST
തമിഴ്നാട് സർക്കാരിന്റെ ക്ഷേമപദ്ധതികൾക്ക് സ്റ്റാലിന്റെ പേരിടാമെന്ന് സുപ്രീംകോടതി; ഹർജിക്കാരനായ AIADMK എംപിക്ക് 10 ലക്ഷം പിഴ