‘നഖം വെട്ടാതെയാണോ റോഡ് ടെസ്റ്റിനു വരുന്നത്’; ചോദ്യം സ്ത്രീത്വത്തെ അപമാനിക്കുന്നതല്ലെന്ന് ഹൈക്കോടതി|high court quashes complaint against mvd for nail cutting remark of a woman | Kerala
Last Updated:
ഓടുന്ന വാഹനത്തിൽ നടന്ന സംഭവം പൊതുസ്ഥലത്തെ അശ്ലീലപ്രയോഗമായി കണക്കാക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി
കൊച്ചി: ഡ്രൈവിങ് ടെസ്റ്റിനെത്തിയ യുവതിയോട് നഖം നീട്ടി വളർത്തിയതിന്റെ പേരിൽ മോശമായി സംസാരിച്ച മോട്ടർ വാഹന ഇൻസ്പെക്ടറുടെ പേരിലുള്ള കേസുകൾ ഹൈക്കോടതി റദ്ദാക്കി. ഓടുന്ന വാഹനത്തിൽ നടന്ന സംഭവം പൊതുസ്ഥലത്തെ അശ്ലീലപ്രയോഗമായി കണക്കാക്കാനാകില്ലെന്നും സാന്ദർഭികമായി ഉപയോഗിച്ച വാക്കുകൾ സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എം.അനസ് മുഹമ്മദിൻ്റെ പേരിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസും നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലെ തുടർ നടപടികളുമാണ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസ് ജി. ഗീരീഷാണ് കേസിൽ വിധി പറഞ്ഞത്.
2022 ഒക്ടോബർ 14നാണു കേസിനാസ്പദമായ സംഭവം. ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന്റെ ഭാഗമായ റോഡ് ടെസ്‌റ്റ് നടത്തുന്നതിനിടെ ഉദ്യോഗസ്‌ഥൻ തന്നെ അധിക്ഷേപിച്ചെന്ന് ചൂണ്ടികാട്ടിയാണ് യുവതി പരാതി നൽകിയത്. നഖം വെട്ടാതെയാണോ ടെസ്റ്റിനു വരുന്നത്, ദേഹത്തു കൊണ്ടാൽ സെപ്റ്റിക് ആകും, സ്ത്രീകൾ പലരും കുളിക്കാതെയും പല്ലുതേക്കാതെയും നഖം വെട്ടാതെയുമാണു ടെസ്‌റ്റിനു വരുന്നത് എന്നെല്ലാം പറഞ്ഞ് ഉദ്യോഗസ്‌ഥൻ തന്നെ അധിക്ഷേപിച്ചെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തി കുറ്റപത്രം നൽകി. വിചാരണ ക്കോടതിയിൽ വിടുതൽ ഹർജി നൽകിയെങ്കിലും തള്ളിയ സാഹചര്യത്തിലാണ് അനസ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, കേസിലെ ആരോപണങ്ങൾ ശരിയാണെങ്കിൽ പോലും അതിനെ പൊതുസ്‌ഥലത്ത് അസഭ്യം പറഞ്ഞതായി കരുതാനാവില്ലെന്നും ഉദ്യോഗസ്ഥനെതിരെ ആരോപിക്കപ്പെടുന്ന പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ലൈംഗികച്ചുവയുള്ളതല്ലെന്നും കോടതി വിലയിരുത്തി.
Kochi [Cochin],Ernakulam,Kerala
August 09, 2025 8:54 AM IST