Leading News Portal in Kerala

കാറ്റി ബോസിന്റെയും കാറ്റിയ ദേവിയുടെയും മകന്‍ കാറ്റ് കുമാര്‍; പൂച്ചയ്ക്ക് റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് അപേക്ഷ|cat Kumar son of catty Bose and catiya Devi Application seeking residential certificate for the cat | India


Last Updated:

കാറ്റ് കുമാര്‍ എന്ന പേരുള്ള പൂച്ചയ്ക്ക് റെസിഡന്‍ഡഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാണ് ബിഹാറിലെ റോഹ്താസ് ജില്ലയില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്

News18News18
News18

ആളുകളെ അമ്പരപ്പിച്ച് ബീഹാറില്‍ പൂച്ച വിവാദം. ഒരു പൂച്ചയുടെ പേരില്‍ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയാണ് സംസ്ഥാനത്ത് ചര്‍ച്ചയാകുന്നത്. അപേക്ഷ സമര്‍പ്പിച്ചവര്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

കാറ്റ് കുമാര്‍ എന്ന പേരുള്ള പൂച്ചയ്ക്ക് റെസിഡന്‍ഡഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാണ് ബിഹാറിലെ റോഹ്താസ് ജില്ലയില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കാറ്റി ബോസിന്റെയും കാറ്റിയ ദേവിയുടെയും മകന്‍ കാറ്റ് കുമാറിന് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് ആവശ്യം.

അപേക്ഷ ഫോമില്‍ ആധികാരികമായ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി തുടങ്ങിയ വിവരങ്ങളും നല്‍കിയിട്ടുണ്ട്. അപേക്ഷകന്റെ ഫോട്ടോ എന്ന നിലയില്‍ ഒരു പൂച്ചയുടെ ഫോട്ടോയും അപേക്ഷയില്‍ നല്‍കിയിട്ടുണ്ട്.

29/07/2025-ന് ആണ് അപേക്ഷ സമര്‍പ്പിച്ചത്. 6205631700 എന്ന മൊബൈല്‍ നമ്പറില്‍ നിന്നാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. അപേക്ഷയില്‍ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് കാറ്റി ബോസെന്നും അമ്മയുടെ പേരായി കാറ്റിയ ദേവിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വിലാസവും അതില്‍ കൊടുത്തിട്ടുണ്ട്. അതിമിഗഞ്ച് വില്ലേജിലെ വാര്‍ഡ് നമ്പര്‍ 7-ല്‍ താമസിക്കുന്നുവെന്ന് പറയുന്നു. മഹാദേവ പോസ്റ്റ് ഓഫീസ്, നസ്രിഗഞ്ച് പോലീസ് സ്‌റ്റേഷന്‍, പിന്‍-821310 എന്നീ വിവരങ്ങളും അപേക്ഷയിലുണ്ട്. ashutoshkumarsoni54321@gmail.com എന്ന ഇ-മെയില്‍ ഐഡിയാണ് അതില്‍ നല്‍കിയിരിക്കുന്നത്.

സംഭവം അറിഞ്ഞതോടെ ജില്ലാ മജിസ്‌ട്രേറ്റ് ഉദിത സിംഗ് നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 2025 ഓഗസ്റ്റ് 10-ന് സംഭവത്തില്‍ അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ നസ്രിഗഞ്ച് പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്തു. തെറ്റായ വിവരങ്ങള്‍ ഉപയോഗിച്ചാണ് അപേക്ഷ തയ്യാറാക്കിയിട്ടുള്ളതെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ പരിഹസിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പ്രവൃത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

അപേക്ഷകന്റെയും അച്ഛന്റെയും അമ്മയുടെയും പേര് വിവരങ്ങള്‍ വ്യാജമാണെന്നും അവ പരിഹാസത്തിനായി ഉദ്ദേശിച്ചുള്ളതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തികള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ജോലിയെ തടസപ്പെടുത്തുന്നുവെന്നും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തതായും പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച പോലീസ് അപേക്ഷയ്ക്കു പിന്നിലുള്ളവരെ കണ്ടെത്താന്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/

കാറ്റി ബോസിന്റെയും കാറ്റിയ ദേവിയുടെയും മകന്‍ കാറ്റ് കുമാര്‍; പൂച്ചയ്ക്ക് റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് അപേക്ഷ