Leading News Portal in Kerala

‘സോണിയ ഗാന്ധി ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പ് വോട്ടര്‍ പട്ടികയിൽ’; രാഹുല്‍ ഗാന്ധിക്ക് ബിജെപിയുടെ മറുപടി| BJP On Rahuls SIR Claims Sonia Gandhis Name Was On Voters List Before She Became Indian Citizen | India


Last Updated:

‘1980ലാണ് സോണിയാ ഗാന്ധിയുടെ പേര് ആദ്യമായി പട്ടികയില്‍ ചേര്‍ത്തത്. ഇത് അവര്‍ ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മൂന്ന് വര്‍ഷം മുമ്പാണ്. അക്കാലത്ത് ഗാന്ധി കുടുംബം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതിയായ നമ്പര്‍ വണ്‍ സഫ്ദര്‍ജംഗ് റോഡിലാണ് താമസിച്ചിരുന്നത്. അതുവരെ ആ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി, മനേക ഗാന്ധി എന്നിവരായിരുന്നു’

സോണിയയും രാഹുലും (PTI File)സോണിയയും രാഹുലും (PTI File)
സോണിയയും രാഹുലും (PTI File)

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തെക്കുറിച്ച് (Special Intensive Revision -SIR) ) ചോദ്യം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. രാഹുലിന്റെ അമ്മയും കോണ്‍ഗ്രസ് നേതാവുമായ സോണിയ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ അവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തതെങ്ങനെയെന്ന് ബിജെപി ചോദിച്ചു.

”ഇന്ത്യന്‍ വോട്ടര്‍ പട്ടികയില്‍ സോണിയാ ഗാന്ധിയുടെ പേര് ഉള്‍പ്പെടുത്തിയത് നിയമവിരുദ്ധമായാണ്. അയോഗ്യരും നിയമവിരുദ്ധരുമായ വോട്ടര്‍മാരെ സ്ഥിരപ്പെടുത്തുന്നതില്‍ രാഹുല്‍ ഗാന്ധിക്കുള്ള താത്പര്യവും സെപ്ഷ്യല്‍ ഇന്റന്‍സീവ് റിവിഷനോടുള്ള(SIR) അദ്ദേഹത്തിന്റെ എതിര്‍പ്പും ഇത് മൂലമായിരിക്കാം,”- ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

1980ലാണ് സോണിയാ ഗാന്ധിയുടെ പേര് ആദ്യമായി പട്ടികയില്‍ ചേര്‍ത്തത്. ഇത് അവര്‍ ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മൂന്ന് വര്‍ഷം മുമ്പാണ്. അക്കാലത്ത് ഗാന്ധി കുടുംബം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതിയായ നമ്പര്‍ വണ്‍ സഫ്ദര്‍ജംഗ് റോഡിലാണ് താമസിച്ചിരുന്നത്. അതുവരെ ആ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി, മനേക ഗാന്ധി എന്നിവരായിരുന്നു,” അമിത് മാളവ്യ പറഞ്ഞു.

”ന്യൂഡല്‍ഹി പാര്‍ലമെന്ററി മണ്ഡലത്തിലെ വോട്ടര്‍ പട്ടിക പുതുക്കി നിശ്ചയിച്ചത് 1980 ജനുവരി 1നായിരുന്നു. ഈ സമയത്ത് സോണിയ ഗാന്ധിയുടെ പേര് പോളിംഗ് സ്‌റ്റേഷന്‍ 145ല്‍ സീരിയല്‍ നമ്പര്‍ 388ലാണ് ചേര്‍ത്തത്. വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇന്ത്യന്‍ പൗരനായിരിക്കണമെന്ന നിയമത്തിന്റെ വ്യക്തമായ ലംഘനമായിരുന്നു ഇത്,” അദ്ദേഹം പറഞ്ഞു.

”പ്രതിഷേധത്തെ തുടര്‍ന്ന് 1982ല്‍ അവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. 1983ല്‍ മാത്രമാണ് വീണ്ടും വോട്ടര്‍ പട്ടികയില്‍ ഇടം നേടിയത്. എന്നാല്‍ വീണ്ടും അവരുടെ പേര് ചേര്‍ത്തപ്പോള്‍ പോലും അത് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തി. ആ വര്‍ഷത്തെ പുതിയ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ പോളിംഗ് സ്‌റ്റേഷന്‍ 140ല്‍ സീരിയല്‍ നമ്പര്‍ 236 ആയിട്ടാണ് സോണിയ ഗാന്ധിയെ ചേര്‍ത്തത്. രജിസ്ട്രേഷനുള്ള അവസാന തീയതി ജനുവരി 1 ആയിരുന്നു. എന്നാല്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചത് 1983 ഏപ്രില്‍ 30നാണ്,” മാളവ്യ പറഞ്ഞു.

”മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സോണിയാഗാന്ധിയുടെ പേര് അടിസ്ഥാന പൗരത്വ ആവശ്യകതകള്‍ പാലിക്കാതെയാണ് രണ്ടുതവണയും വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തത്. രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച് 15 വര്‍ഷത്തിന് ശേഷം മാത്രം അവര്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് ഞങ്ങള്‍ ചോദിക്കുന്നില്ല. ഇത് വ്യക്തമായ തിരഞ്ഞെടുപ്പ് ദുരപയോഗമല്ലെങ്കില്‍ മറ്റെന്താണ്,” അദ്ദേഹം ചോദിച്ചു.

‘വോട്ട്‌ചോരി’ എന്ന പേരില്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞയാഴ്ച ഒരു പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. വോട്ടുകള്‍ മോഷ്ടിക്കുക, ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരെ സൃഷ്ടിക്കുക, വ്യാജവും അസാധുവായതുമായ വിലാസങ്ങളുള്ളവര്‍, ഒറ്റ വിലാസത്തില്‍ ഒട്ടേറെ വോട്ടര്‍മാര്‍, യഥാര്‍ത്ഥ ഫോട്ടോയില്ലാത്തവര്‍, പുതിയ വോട്ടര്‍മാരുടെ ഫോം 6 ദുരുപയോഗം ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ള തന്റെ ആരോപണങ്ങള്‍ സാധൂകരിക്കുന്നതിന് അദ്ദേഹം നിരവധി ഉദാഹരണങ്ങളും പങ്കുവെച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/

‘സോണിയ ഗാന്ധി ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പ് വോട്ടര്‍ പട്ടികയിൽ’; രാഹുല്‍ ഗാന്ധിക്ക് ബിജെപിയുടെ മറുപടി