റഷ്യയെ സമ്മർദ്ദത്തിലാക്കാനാണ് ഇന്ത്യക്ക് മേൽ അധിക തീരുവ ഏർപ്പെടുത്തിയത്: വൈറ്റ് ഹൗസ്|Additional tariffs imposed on India to pressure Russia says White House | World
Last Updated:
ഈ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിച്ചിരിന്നുവെന്നും, അതിനായി റഷ്യക്കുമേൽ പരോക്ഷമായി സമ്മർദം ചെലുത്തുന്നതിനായാണ് താരിഫ് ഉയർത്തിയതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രെയ്നുമായുള്ള യുദ്ധത്തിൽ നിന്നും റഷ്യയെ പിന്തിരിപ്പിക്കാൻ വേണ്ടിയാണ് ഇന്ത്യയ്ക്ക് മേൽ താരിഫ് ചുമത്തിയതെന്ന് അമേരിക്കൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം തീരുവയ്ക്ക് പുറമെ 25 ശതമാനം അധിക ലെവി ചുമത്തിക്കൊണ്ട് ട്രംപ് ഇന്ത്യയുടെ താരിഫ് 50 ശതമാനമായി ഉയർത്തിയതിനെക്കുറിച്ചായിരുന്നു കരോലിന്റെ പ്രതികരണം.
ഈ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിച്ചിരിന്നുവെന്നും, അതിനായി റഷ്യക്കുമേൽ പരോക്ഷമായി സമ്മർദം ചെലുത്തുന്നതിനായാണ് താരിഫ് ഉയർത്തിയതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിന് പ്രസിഡന്റ് വലിയ പൊതുസമ്മർദം ചെലുത്തിയിട്ടുണ്ട്.
അതിനായി ഇന്ത്യക്കെതിരായ ഉപരോധങ്ങളും മറ്റ് നടപടികളും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. ഈ യുദ്ധം അവസാനിപ്പിക്കണമെന്ന് അദ്ദേഹത്തിന് വളരെ വ്യക്തമായ നിലപാടുണ്ട്. അതിനാൽ തന്നെയാണ് ഇതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയ്ക്ക് ഒരു മാസം കൂടി കാത്തിരിക്കണമെന്ന മറ്റുള്ളവരുടെ ആവശ്യത്തെ ട്രംപ് മുഖവിലയ്ക്ക് എടുക്കാതിരുന്നതെന്നും കരോളിൻ പറഞ്ഞു.
നേരത്തെ, ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയുമായി വൈറ്റ് ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി പുടിനുമായി ഒരു ത്രികക്ഷി കൂടിക്കാഴ്ച നടത്താൻ താൻ തയ്യാറാണെന്ന് ട്രംപ് സൂചന നൽകി.
തനിക്ക് വളരെ വിജയകരമായ ദിവസമായിരുന്നു അതെന്ന് ട്രംപ് പറഞ്ഞപ്പോൾ, യുഎസ് പ്രസിഡന്റുമായി തനിക്ക് ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും മികച്ച സംഭാഷണം ആയിരുന്നു ഇതെന്നാണ് സെലെൻസ്കി അഭിപ്രായപ്പെട്ടത്.ഈ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ പ്രസിഡന്റ് ട്രംപ് ആഗ്രഹിക്കുന്നുവെന്നും ലീവിറ്റ് കൂട്ടിച്ചേർത്തു.
New Delhi,Delhi
August 20, 2025 2:14 PM IST