ഇനി MLA ബോർഡ് വച്ച ജീപ്പ് ഇല്ല; റഷ്യയിൽ നിന്ന് ഡ്രൈവിങ് ലൈസൻസ് എടുത്ത വാഴൂർ സോമനും| Vazhoor Soman classmate of brazil president lula da silva jeep lover who took driving license from russia | Kerala
Last Updated:
ലൂല ബ്രസീലിൻ്റെ പ്രസിഡന്റ് ആയപ്പോൾ സത്യപ്രതിജ്ഞയ്ക്ക് സോമനെ നേരിട്ട് ക്ഷണിച്ചു. അദ്ദേഹം ബ്രസീലിൽ പോയി. ലൂലയുടെ നിർദ്ദേശപ്രകാരം കുറച്ചു ദിവസങ്ങൾ അവിടെ ചിലവഴിക്കുകയും ചെയ്തു
പീരുമേട്ടിലെ മലനിരക്കിലൂടെ പോകാൻ ഇനി എംഎൽഎ ബോർഡ് വച്ച ജീപ്പുണ്ടാകില്ല. അതിന്റെ മുൻ സീറ്റിലിരിക്കാൻ വാഴൂർ സോമനും. തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് എംഎല്‍എ കുഴഞ്ഞു വീണത്. പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം ഉടൻതന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വാഴൂർ സോമൻ ഏറെക്കാലം പഠനത്തിന് മോസ്കോവിൽ ആയിരുന്നു. ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ദി സിൽവ സോമന്റെ സഹപാഠിയായിരുന്നു. ലൂലയുമായി അദ്ദേഹത്തിനുണ്ടായിരുന്നത് അടുത്ത സൗഹൃദ ബന്ധം. ലൂല ബ്രസീലിൻ്റെ പ്രസിഡന്റ് ആയപ്പോൾ സത്യപ്രതിജ്ഞയ്ക്ക് സോമനെ നേരിട്ട് ക്ഷണിച്ചു. അദ്ദേഹം ബ്രസീലിൽ പോയി. ലൂലയുടെ നിർദ്ദേശപ്രകാരം കുറച്ചു ദിവസങ്ങൾ അവിടെ ചിലവഴിക്കുകയും അവിടത്തെ കൃഷിക്കാരുമായി സംവദിക്കുകയും ഗ്രാമീണ മേഖലയിൽ ആരംഭിച്ച വിവിധ സ്ഥാപനങ്ങളെ പറ്റി മനസ്സിലാക്കുകയും ചെയ്തു.
റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിന്നാണ് വാഴൂർ സോമൻ 1986ൽ ഇന്റർനാഷണൽ ലൈസൻസ് എടുക്കുന്നത്. മഞ്ഞിലൂടെ വണ്ടിയോടിക്കാൻ പ്രത്യേക പരിശീലനവും അവിടെ നിന്നു നേടി. കോട്ടയം വാഴൂരാണ് സ്വദേശമെങ്കിലും അടിമുടി ഹൈറേഞ്ചുകാരനായിരുന്നു വാഴൂർ സോമൻ.
ജീപ്പുമായുള്ള ആത്മബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1978 ലാണ് ആദ്യമായി ജീപ്പ് സ്വന്തമാക്കുന്നത്. പീരുമേട് എംഎൽഎ ആയിരുന്ന സി എ കുര്യന്റെ സഹായത്തോടെ വാങ്ങിയത് പെട്രോൾ എഞ്ചിൻ ജീപ്പായിരുന്നു. എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടശേഷം തിരുവനന്തപുരത്തേയ്ക്കുള്ള ആദ്യ യാത്രയും ജീപ്പിൽ തന്നെയായിരുന്നു. വണ്ടിപ്പെരിയാറിൽ നിന്നു 184 കിലോമീറ്റർ ഓടി തിരുവനന്തപുരത്ത് എത്തിയ എംഎൽഎ ജീപ്പ് ഏവരുടേയും ശ്രദ്ധനേടി. അന്നത് വലിയ വാർത്തയായി. സിപിഐ പാർട്ടി സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രന്റെ ശ്രദ്ധയിലുമെത്തി വാഴൂർ സോമന്റെ ജീപ്പ് യാത്ര. പിന്നാലെ എംഎൽഎയ്ക്ക് കാനം സ്നേഹത്തോടെ ഒരു കത്ത് നൽകി.
‘സഖാവെ, ഒരു കാറ് വാങ്ങാനുള്ള അനുമതി പാർട്ടിയിൽ നിന്നും തരാം. അതിനുവേണ്ട വായ്പയും തരപ്പെടുത്താം. മുണ്ടക്കയത്തിനപ്പുറത്തേക്ക് ഇനി ഈ ജീപ്പുമായി വന്നേക്കരുത്’- ഇതായിരുന്നു കത്തിലെ വരികൾ. ആ കരുതലിൽ വാഴൂർ സോമൻ കാറ് വാങ്ങിയെങ്കിലും മലമടക്കുകളിലൂടെയുള്ള യാത്രക്ക് ജീപ്പല്ലാതെ മറ്റൊന്നിനെ കുറിച്ച് ചിന്തിക്കാൻപലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ ഭാഗമായി തോട്ടം മേഖലകളിലൂടെയുള്ള സഞ്ചാരമെല്ലാം ആ ജീപ്പിലായിരുന്നു. 1991 മെയ് 21ന് വണ്ടിപ്പെരിയാറിൽ നടന്ന ഒരു പൊതുയോഗത്തിൽ വാഴൂർ സോമന്റെ സഹപ്രവർത്തകൻ പ്രസംഗം നടത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെയും രാജീവ് ഗാന്ധിയുടെയും ശവപ്പെട്ടിയിലെ അവസാന ആണിയാണെന്നായിരുന്നു പ്രസംഗത്തിലെ വിവാദ പരാമർശം. അന്നു രാത്രി ചാവേർ ആക്രമണത്തിൽ ശ്രീപെരുംപുത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളിൽ വാഴൂർ സോമന്റെ ജീപ്പ് കോൺഗ്രസ് പ്രവർത്തകർ അഗ്നിക്കിരയാക്കി. പിന്നീട് 2006-ൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ആയി സ്ഥാനമേറ്റതിനെ തുടർന്നാണ് മഹീന്ദ്ര മേജർ വാങ്ങിയത്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
August 22, 2025 12:47 PM IST
ബ്രസീൽ പ്രസിഡന്റിന്റെ സഹപാഠി; റഷ്യയിൽ നിന്ന് ഡ്രൈവിങ് ലൈസൻസ്; ഇനി MLA ബോർഡ് വച്ച ജീപ്പ് ഇല്ല; വാഴൂർ സോമനും