ചിരാഗ് പാസ്വാനെ കല്യാണം കഴിപ്പിക്കണമെന്ന് തേജസ്വി യാദവ്, ആ ഉപദേശം തനിക്കും ബാധകമെന്ന് രാഹുല്‍ ഗാന്ധി; ചിരി പടര്‍ത്തി പത്രസമ്മേളനം Tejashwi Yadav wants Chirag Paswan to get married Rahul Gandhi says that advice applies to him too | India
Last Updated:
തന്റെ വിവാഹത്തെക്കുറിച്ച് ‘ചര്‍ച്ചകള്‍ നടക്കുന്നു’ണ്ടെന്ന് 55കാരനായ രാഹുല്‍ ഗാന്ധി പറഞ്ഞു
ലോക് ജനശക്തി പാർട്ടി നേതാവും കേന്ദ്ര മന്ത്രിയുമായ ചിരാഗ് പാസ്വാനെ വിവാഹം കഴിപ്പിക്കണമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ആ ഉപദേശം തനിക്കും ബാധകമാണെന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ പരാമർശം ചിരി പടർത്തി.
തന്റെ വിവാഹത്തെക്കുറിച്ച് ‘ചര്‍ച്ചകള്‍ നടക്കുന്നു’ണ്ടെന്ന് 55കാരനായ രാഹുല്‍ ഗാന്ധി പറഞ്ഞു. വിവാഹം കഴിക്കണമെന്ന ആര്‍ജെഡി അധ്യക്ഷനും തേജസ്വിയുടെ പിതാവുമായ ലാലു പ്രസാദ് യാദവ് മുമ്പ് നടത്തിയ നിര്‍ദേശത്തിനോട് തമാശ രൂപത്തില്‍ മറുപടി നല്‍കുകയായിരുന്നു രാഹുല്‍ ഗാന്ധി. ബീഹാറിലെ അരാരിയയില്‍ ‘വോട്ട് അധികാര്‍ യാത്രയില്‍’ പങ്കെടുക്കുന്നതിനിടെ തേജസ്വിയോടൊപ്പം നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. സമാനമായ നിര്‍ദേശം തേജ്വസിയുടെ പിതാവില്‍ നിന്ന് രണ്ടുവര്‍ഷം മുമ്പ് ലഭിച്ചിരുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞത്.
കോണ്‍ഗ്രസിനെ ആര്‍ജെഡിയുടെ ‘കൂട്ടാളി’ എന്ന് വിളിച്ച് ഇരുപാര്‍ട്ടിക്കുമിടയില്‍ വിള്ളല്‍ വീഴ്ത്താന്‍ പാസ്വാന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ യാദവിനോട് ചോദിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തന്‍ എന്ന നിലയ്ക്ക് താന്‍ ഹനുമാനാണെന്ന് ചിരാഗ് പാസ്വാന്‍ നിരന്തരം പറയുന്നതിനെ(ശ്രീരാമനോട് ഹനുമാന്‍ കാണിച്ച ഭക്തിയുമായി താരതമ്യം ചെയ്ത്) പരിഹസിച്ചാണ് തേജസ്വി യാദവ് ഇക്കാര്യം പറഞ്ഞത്.
”ഞാന്‍ ഒരു മൂത്ത സഹോദരനായി കരുതുന്ന ചിരാഗ് പാസ്വാനുമായി തർക്കിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിവാഹം കഴിക്കാന്‍ മാത്രമെ ഞാന്‍ അദ്ദേഹത്തെ ഉപദേശിക്കുന്നത്. അതിനുള്ള സമയം ആയിരിക്കുന്നു,” യാദവ് കൂട്ടിച്ചേര്‍ത്തു.
ഇത് പറഞ്ഞതിന് പിന്നാലെ അവിടെ കൂടിയവരിൽ നിന്ന് നിന്ന് കൂട്ടച്ചിരി ഉയര്‍ന്നു. 35കാരനായ തേജസ്വിക്ക് രണ്ട് കുട്ടികളാണുള്ളത്.
പിന്നാലെ രാഹുല്‍ ഗാന്ധി മൈക്ക് കൈയ്യിലെടുക്കുകയും ആ ഉപദേശം തനിക്കും ബാധകമാണെന്ന് പറയുകയുമായിരുന്നു. ലാലു പ്രസാദ് യാദവുമായി വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും തമാശയായി രാഹുൽ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ബീഹാറിലെ പാറ്റ്‌നയില്‍ നടന്ന ഒരു പത്രസമ്മേളനത്തെക്കുറിച്ചാണ് രാഹുല്‍ ഗാന്ധി പരോക്ഷമായി പരാമര്‍ശിച്ചത്. അന്ന് ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറാണ് പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത്. ബിജെപിയെ പരാജയപ്പെടുത്താന്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ രാജ്യമെമ്പാടുമുള്ള നേതാക്കളെ ഒരുമിച്ച് ചേര്‍ക്കാന്‍ അന്ന് ശ്രമിച്ചിരുന്നു. പിന്നീട് നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം ചേരുകയായിരുന്നു.
”വിവാഹം കഴിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഞങ്ങള്‍ നിര്‍ബന്ധിക്കും. അത് അദ്ദേഹത്തിന്റെ അമ്മ സോണിയാ ഗാന്ധിയുടെ വലിയ ആഗ്രഹമാണ്. അദ്ദേഹത്തെ വരനായി കാണാനും വിവാഹഘോഷയാത്രയില്‍ പങ്കെടുക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു,” പത്രസമ്മേളനത്തില്‍ ലാലു പ്രസാദ് പറഞ്ഞിരുന്നു.
New Delhi,Delhi
August 25, 2025 11:59 AM IST
ചിരാഗ് പാസ്വാനെ കല്യാണം കഴിപ്പിക്കണമെന്ന് തേജസ്വി യാദവ്, ആ ഉപദേശം തനിക്കും ബാധകമെന്ന് രാഹുല്‍ ഗാന്ധി; ചിരി പടര്‍ത്തി പത്രസമ്മേളനം