Exclusive| മതേതര സര്‍ക്കാര്‍ എന്തിന് വിശ്വാസികളെ വിളിച്ചു കൂട്ടുന്നു; ആഗോള അയ്യപ്പസംഗമം കാപട്യം: കുമ്മനം രാജശേഖരൻ| News18 Excluisve Kummanam Rajasekharan on Global Ayyappa Sangamam | Kerala
Last Updated:
ദേവസ്വം ബോർഡിന്റെ പ്രവർത്തനത്തിലുള്ള സർക്കാർ ഇടപെടലാണ് ഇത്. മതേതര സർക്കാറിന്റെ ഇടപെടലാണ്. അത് പാടില്ല എന്നാണ് പറയാനുള്ളത്
രഞ്ജിത്ത് രാമചന്ദ്രൻ
തിരുവനന്തപുരം: അയ്യപ്പ സംഗമത്തിൽ സർക്കാരിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് കുമ്മനം രാജശേഖരൻ. സർക്കാർ വിശ്വാസികളെ അടുപ്പിക്കാൻ ഹിന്ദു സമൂഹത്തെ കരുവാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മറ്റ് സമുദായങ്ങളിൽ പ്രശ്നങ്ങളുണ്ടായിട്ടും ഇടപെടാത്ത സർക്കാരാണ് ഹിന്ദു സമുദായത്തെ മുതലെടുക്കാൻ ശ്രമിക്കുന്നത്. മതേതര സർക്കാർ വിശ്വാസികളെ വിളിച്ചുകൂട്ടി അയ്യപ്പ സംഗമം നടത്തുന്നത് ശരിയല്ലെന്നും കുമ്മനം രാജശേഖരൻ ന്യൂസ് 18നോട് പറഞ്ഞു.
ദേവസ്വം ബോർഡ് മാത്രമല്ല സര്‍ക്കാരും സത്യവാങ്മൂലം തിരുത്തണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. അവിശ്വാസിയായ വാസവനെ ഭക്തര്‍ക്ക് വിശ്വാസമില്ല. സംഗമത്തിന് പിന്നില്‍ വാണിജ്യതാത്പര്യമാണ്. ഭക്തരെ പണം തരുന്നവരെന്നും തരാത്തവരെന്നും വേർതിരിക്കുന്നു. വിശ്വാസം സംരക്ഷിക്കാത്ത സര്‍ക്കാരിനെ അത് ഓര്‍മ്മിപ്പിക്കുകയാണ് എൻഎസ്എസ് ചെയ്തത്. ശബരിമലയിൽ ബിന്ദു അമ്മിണിക്ക് സംരക്ഷണം കൊടുത്തയാളാണ് പിണറായി വിജയനെന്നും കുമ്മനം പറയുന്നു.
മതേതര സർക്കാരിന് ഇങ്ങനെയുള്ള വിശ്വാസി സമൂഹത്തെ വിളിച്ചുകൂട്ടാൻ ഉള്ള അധികാരമുണ്ടോ? അല്ലെങ്കിൽ അത് ന്യായമാണോ? ഔചിത്യമുണ്ടോ? ഇതാണ് ചോദ്യം. അടിസ്ഥാനപരമായിട്ടുള്ള ചോദ്യമാണ് കാരണം. മതേതര സർക്കാർ അത് ചെയ്യാൻ പാടില്ല.
ശബരിമല ആഗോളതലത്തിൽ അറിയപ്പെടുന്നതാണ്. ശബരിമല ലോകത്തിലെ ഏറ്റവും അധികം ആളുകൾ വളരെ പരിമിതമായ സമയത്തിനുള്ളിൽ എത്തിച്ചേരുന്ന ഒരിടമാണ്. അതിനാൽ ആഗോള പ്രശസ്തിയുണ്ട്. അതിനാൽ പുതുതായി പ്രശസ്തി ഉണ്ടാക്കേണ്ട കാര്യമൊന്നുമില്ല. അയ്യപ്പന്മാരുടെ മനസ്സിൽ, ഹൃദയത്തിൽ ചില സംശയങ്ങൾ പൊന്തിവരുന്നു. ശബരിമല അയ്യപ്പൻ നിരവധി ആയിരക്കണക്കിന് പേർ ഇപ്പോൾ കോടതി കയറിക്കൊണ്ടിരിക്കുകയാണ്. ശബരിമല പ്രക്ഷോഭകാലത്ത് യാതൊരു കാരണവും കൂടാതെ ശബരിമലയിലെത്തിയ അയ്യപ്പന്മാരെ നിർദ്ദയം മർദ്ദിക്കുകയും പീഡിപ്പിക്കുകയും അവരോട് ക്രൂരമായി പെരുമാറുകയും ചെയ്തു. തൊഴിൽ നഷ്ടപ്പെട്ടവരുണ്ട്. ജീവൻ നഷ്ടപ്പെട്ടവരുണ്ട് . അതുപോലെ തന്നെ നിരവധി ആളുകൾക്ക് ഈ കേസിൽപെട്ട് പാസ്പോർട്ട് എടുക്കാൻ നിവൃത്തിയില്ലാതായി. കേസ് ഉള്ളത് കൊണ്ട് ഇന്റർവ്യൂവിൽ നിന്ന് തഴയപ്പെട്ടവരടക്കമുണ്ട്. അയ്യപ്പ സംഗമം നടത്താൻ പാടില്ലാത്ത ഒന്നാണെന്ന് പറയുന്നില്ല, നടത്തട്ടെ. പക്ഷേ ഈ സംശയമുണ്ട്. സർക്കാർ മുൻകൈ എടുത്ത് കൊണ്ട് നടത്തുന്നതിലാണ് വിമർശനം.
ആദ്യം ഈ സംഗമം നടത്തുമെന്ന് പ്രഖ്യാപിച്ചത് ദേവസ്വം മന്ത്രിയാണ്. എക്കാലവും ഹിന്ദുവിരുദ്ധത പ്രകടമാക്കുന്ന സ്റ്റാലിനെ ക്ഷണിക്കാൻ പോയതും ദേവസ്വം മന്ത്രിയാണ്. കേരള സർക്കാരിന്റെ എംബ്ലം വച്ച ലെറ്റർ ഹെഡ്ഡിലാണ് ക്ഷണക്കത്ത് പോയിരിക്കുന്നത്. അപ്പോൾ ഇത് സർക്കാർ സംഘടിപ്പിക്കുന്നതല്ല എന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും. ഇനി സർക്കാർ നടത്തുകയാണെങ്കില്‍ തെറ്റുകൾ തിരുത്തേണ്ടതുണ്ട്.
ദേവസ്വം ബോർഡിന്റെ പ്രവർത്തനത്തിലുള്ള സർക്കാർ ഇടപെടലാണ് ഇത്. മതേതര സർക്കാറിന്റെ ഇടപെടലാണ്. അത് പാടില്ല എന്നാണ് പറയുന്നത്. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാത്ത മന്ത്രിയാണ് ദേവസ്വം മന്ത്രി. അതുകൊണ്ട് അയ്യപ്പന്മാർക്ക് സംശയമുണ്ടാകും.
വിശ്വാസം വളരെ പ്രധാനമാണ് എന്നാണ് എൻഎസ്എസ് പറഞ്ഞൊരു കാര്യം. രാഷ്ട്രീയക്കാർ പങ്കെടുക്കാൻ പാടില്ല. വിശ്വാസം സംരക്ഷിക്കാത്ത സർക്കാർ മുൻകൈയെടുത്താണ് സംഗമം നടത്തുന്നത്. വിശ്വാസം സംരക്ഷിക്കാത്ത സര്‍ക്കാരിനോടാണ് എൻഎസ്എസ് വിശ്വാസം സംരക്ഷിക്കണമെന്ന് പറയുന്നത്. ഓരോരുത്തർക്കും എതിര്‍ക്കുന്നതിന് അവരുടേതായ രീതികളുണ്ട്. എൻഎസ്എസ് വളരെ വ്യക്തമായാണ് നിലപാട് എടുത്തിരിക്കുന്നത്. വിശ്വാസം ധ്വംസിക്കാൻ വേണ്ടി കൊടുത്തിരിക്കുന്ന സത്യവാങ്മൂലമുണ്ട്. അത് പിൻവലിക്കണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
September 03, 2025 1:18 PM IST
Exclusive| മതേതര സര്‍ക്കാര്‍ എന്തിന് വിശ്വാസികളെ വിളിച്ചു കൂട്ടുന്നു; ആഗോള അയ്യപ്പസംഗമം കാപട്യം: കുമ്മനം രാജശേഖരൻ
