Piyush Goyal | ഇന്ത്യ-അമേരിക്ക ബന്ധം ശക്തം; അഭിപ്രായങ്ങൾ ഉയരുന്നതിൽ പ്രശ്നമല്ലെന്ന് പിയൂഷ് ഗോയൽ | Piyush Goyal says India-US Ties Strong the Few Comments Don’t Matter | India
Last Updated:
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇറക്കുമതി തീരുവ കൂട്ടിയത് ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധത്തെ ബാധിക്കില്ലെന്ന് ഗോയൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു
ന്യൂഡൽഹി: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ നിലച്ചതിലുള്ള ആശങ്കകൾ തള്ളിക്കളഞ്ഞ് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണെന്നും, ചില അഭിപ്രായങ്ങൾ അതിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിൻ്റെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% ഇറക്കുമതി തീരുവ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയതോടെയാണ് ഇന്ത്യ-അമേരിക്ക ബന്ധം വഷളായത്.
നെറ്റ്‌വർക്ക് 18 എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗോയൽ ഇക്കാര്യങ്ങൾ പറഞ്ഞത്. “ചില അഭിപ്രായങ്ങൾ താൽക്കാലിക ആശങ്കകൾ ഉണ്ടാക്കിയേക്കാം. എന്നാൽ, ഇന്ത്യ-അമേരിക്ക സൗഹൃദം ശക്തമാണ്. ഈ ബന്ധം വിവിധ തലങ്ങളിലുള്ളതും കാലക്രമേണ കൂടുതൽ ശക്തിപ്പെടുന്നതുമാണ്.”- ഗോയൽ പറഞ്ഞു.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇറക്കുമതി തീരുവ കൂട്ടിയത് ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധത്തെ ബാധിക്കില്ലെന്ന് ഗോയൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയും അമേരിക്കയും സുഹൃത്തുക്കളും സഖ്യകക്ഷികളുമാണ്, ചർച്ചകളിലൂടെ ഈ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ അമേരിക്കയുമായി ഒരു വ്യാപാര കരാർ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചന നൽകി.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്നും ഇരു രാജ്യങ്ങളും സഖ്യകക്ഷികളും സുഹൃത്തുക്കളുമാണെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യ-അമേരിക്ക ബന്ധം പരസ്പര വിശ്വാസത്തിലും മൂല്യങ്ങളിലും അധിഷ്ഠിതമാണ്. ചില വെല്ലുവിളികൾ നേരിട്ടെങ്കിലും, ഈ സാഹചര്യങ്ങൾ കടന്നുപോകുമെന്നും ബന്ധം കൂടുതൽ ശക്തമാകുമെന്നും ഞാൻ വിശ്വസിക്കുന്നു.”- അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ കാർഷിക, ക്ഷീര മേഖലകൾക്ക് തുറന്നുകൊടുക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ നേരത്തെ നിലച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയും അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 190 ബില്യൺ ഡോളറിന്റേതാണ്.
ഇരു രാജ്യങ്ങളും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്നും, ഏതാനും മാസങ്ങൾക്കുള്ളിൽ ഒരു ഫലത്തിലെത്താൻ കഴിയുമെന്നും ഗോയൽ പ്രതീക്ഷ പ്രകടിപ്പിച്ചു. “നമ്മുടെ കർഷകർക്കോ മത്സ്യത്തൊഴിലാളികൾക്കോ ദോഷകരമാകുന്ന ഒരു നടപടിയും സ്വീകാര്യമല്ല. അവരുടെ താൽപര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയ്യാറല്ല.”- കേന്ദ്ര വാണിജ്യമന്ത്രി കൂട്ടിച്ചേർത്തു.
റഷ്യൻ എണ്ണ വാങ്ങുന്ന വിഷയത്തിൽ ഇന്ത്യയെ തുടർച്ചയായി ലക്ഷ്യമിടുന്ന പീറ്റർ നവാരോ എന്ന ഉദ്യോഗസ്ഥൻ, രാജ്യത്തെ ബ്രാഹ്മണർ ഇന്ത്യൻ ജനതയുടെ ചിലവിൽ ലാഭമുണ്ടാക്കുന്നു എന്നും ആരോപിച്ചിരുന്നു. ഇത് ചിലപ്പോൾ തെറ്റിദ്ധാരണകളോ വ്യക്തിപരമായ അഭിപ്രായങ്ങളോ ആയിരിക്കാമെന്ന് ഗോയൽ പറഞ്ഞു. ഇത്തരം കാര്യങ്ങൾ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെ തകർക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
New Delhi,New Delhi,Delhi
September 04, 2025 10:26 PM IST
