Nirmala Sitharaman | ഇന്ത്യയുടേത് നിർജീവ സമ്പദ്വ്യവസ്ഥയല്ല; കണക്കുകൾ നിരത്തി നിർമല സീതാരാമൻ | India is not dead economy and Nirmala Sitharaman just proved it with figures | India
Last Updated:
നെറ്റ്വർക്ക് 18 എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയുടേത് നിർജിവ സമ്പദ്വ്യവസ്ഥയല്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വിവിധ കണക്കുകൾ നിരത്തിയാണ് നിർമല സീതാരാമൻ ഇക്കാര്യം തെളിയിച്ചത്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ‘ഇന്ത്യ ഒരു നിർജീവ സമ്പദ്വ്യവസ്ഥയാണ്’ എന്ന പ്രസ്താവനയോടാണ് ധനമന്ത്രി ഈ രീതിയിൽ പ്രതികരിച്ചത്. നെറ്റ്വർക്ക് 18 എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
”ഒരു വിദേശ രാഷ്ട്രത്തലവൻ്റെ അഭിപ്രായത്തെക്കുറിച്ച് ഞാൻ പ്രതികരിക്കുന്നില്ല. എന്നാൽ, രാജ്യത്തിനകത്തുള്ള വിമർശകരാണ് എന്നെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. ഒരു ഉത്തരവാദിത്തമുള്ള പ്രതിപക്ഷം ഇത്തരം പ്രസ്താവനകൾ ആവർത്തിക്കില്ല.”- നിർമല സീതാരാമൻ പറഞ്ഞു.
പുതിയ ജിഎസ്ടി കൗൺസിൽ രണ്ട് സ്ലാബുകളുള്ള ഘടനക്ക് അംഗീകാരം നൽകി. 12%, 28% എന്നീ നിരക്കുകൾ ഒഴിവാക്കി, അവശ്യസാധനങ്ങളുടെ നികുതി നിരക്ക് കുറച്ചു. “ജിഎസ്ടിയിൽ ഉൾപ്പെട്ട 99% സാധനങ്ങളും സേവനങ്ങളും ഇപ്പോൾ 0%, 5%, അല്ലെങ്കിൽ 18% സ്ലാബുകളിലാണ്. 1% മാത്രമാണ് മറ്റ് ഉയർന്ന നിരക്കുകളിലുള്ളത്. ഇത് നികുതി സമ്പ്രദായത്തിലെ ആശയക്കുഴപ്പങ്ങൾ ഇല്ലാതാക്കി,” ധനമന്ത്രി പറഞ്ഞു.
രാജ്യത്തിൻ്റെ ഒന്നാം പാദ ജിഡിപി വളർച്ച 7.8% ആണെന്നും പണപ്പെരുപ്പം കുറഞ്ഞുവെന്നും ധനമന്ത്രി വ്യക്തമാക്കി. ജിഎസ്ടി പരിഷ്കാരങ്ങളിലൂടെ വിലക്കയറ്റം നിയന്ത്രിക്കാൻ സാധിച്ചെന്നും അവർ പറഞ്ഞു. ജിഎസ്ടി പരിഷ്കാരങ്ങൾ കാരണം ആളുകൾക്ക് അതേ തുകയ്ക്ക് കൂടുതൽ സാധനങ്ങൾ വാങ്ങാൻ സാധിക്കും. ഇത് വ്യവസായങ്ങളെയും ഉപഭോക്താക്കളെയും ഒരുപോലെ സഹായിക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
ആദായനികുതി കുറച്ചതിലൂടെ പൗരന്മാരുടെ കൈയ്യിൽ കൂടുതൽ പണമെത്തിയെന്ന് നിർമല സീതാരാമൻ പറഞ്ഞു. “ആദായനികുതി കുറച്ചതിനാൽ അവർക്ക് കൂടുതൽ വരുമാനം ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിത്യോപയോഗ സാധനങ്ങൾ ഇപ്പോൾ താങ്ങാനാവുന്ന വിലയിലാണ്.”- അവർ പറഞ്ഞു. ഡോളറിനെതിരെ മാത്രമാണ് രൂപയുടെ മൂല്യം കുറയുന്നതെന്നും, മറ്റ് കറൻസികൾക്കെതിരെ രൂപയുടെ മൂല്യത്തിന് സ്ഥിരതയുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
അമേരിക്കൻ തീരുവകളിൽ നിന്ന് ആശ്വാസം
അമേരിക്കൻ ഇറക്കുമതി തീരുവകൾ കാരണം ബുദ്ധിമുട്ടുന്ന കയറ്റുമതിക്കാരെ സഹായിക്കാൻ സർക്കാർ ഒരു പാക്കേജ് തയ്യാറാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു. “ഇറക്കുമതി തീരുവയുടെ ആഘാതം നേരിടാനും പുതിയ വിപണികൾ കണ്ടെത്താനും ഇത് കയറ്റുമതിക്കാരെ സഹായിക്കും,” അവർ കൂട്ടിച്ചേർത്തു.
2024-ലെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യത്തെ മൂന്നാമത്തെ ജനാധിപത്യ ഘടകങ്ങളായ നഗര തദ്ദേശ സ്ഥാപനങ്ങളിലും പഞ്ചായത്തുകളിലും കൂടുതൽ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
September 05, 2025 9:00 PM IST
