ജമ്മു കശ്മീർ പള്ളിയിലെ അശോകസ്തംഭം തകർക്കൽ; രാഷ്ട്രീയ വിവാദം ശക്തം | The vandalism of the Ashoka pillar at the Hazratbal Shrine has triggered political reactions | India
അശോക സ്തംഭം തകർത്തിനെ ന്യായീകരിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും പി.ഡി.പിയും എത്തി. നടപടി അങ്ങേയറ്റം ഖേദകരമെന്ന് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ പ്രതികരിച്ചു. സംഭവത്തിൽ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വഖഫ് ബോര്‍ഡ് അധ്യക്ഷ ദരക്ഷണ്‍ അന്ദ്രാബി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നബിദിന പ്രാര്‍ഥനകള്‍ നടക്കുന്നതിനിടെയാണ് ജമ്മു കശ്മീരിലെ ഹസ്രത് ബാല്‍ പള്ളിയില്‍ സ്ഥാപിച്ച ശിലാഫലകത്തിലെ അശോക സ്ഥംഭം ഒപു സംഘമാളുകൾ തകർത്തത്. ഇസ്ലാമിക ആരാധനാലയങ്ങളില്‍ ചിഹ്നങ്ങള്‍ പാടില്ലെന്ന് പറഞ്ഞാണ് ആക്രമണം നടത്തിയത്.
അശോകസ്തംഭം തകര്‍ത്തവര്‍ തീവ്രവാദികളാണെന്നും പൊതുമുതല്‍ നശിപ്പിച്ചതടക്കം ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡ് അധ്യക്ഷ ദരക്ഷണ്‍ അന്ദ്രാബിയും ബി.ജെ.പി. നേതാക്കളും ആവശ്യപ്പെട്ടു.
നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി നേതാക്കളും അക്രമികള്‍ക്ക് പിന്തുണ അറിയിച്ചു. വഖഫ് ബോര്‍ഡിന്‍റെ കീഴിലുള്ള ഹസ്രത്ത്ബാല്‍ പള്ളി നവീകരണം കഴിഞ്ഞ് അടുത്തിടെയായിരുന്നു തുടറന്നുകൊടുത്തത്. ഈ സമയത്താണ് അശോകസ്‌തംഭം ഉള്‍പ്പെടുത്തിയ ശിലാഫലകം സ്ഥാപിച്ചത്. ഇത് വിശ്വാസികളുടെ പ്രതിഷേധത്തിന് കാരണമായി. ദേശീയ ചിഹ്നം മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പലരും രംഗത്തെത്തി.
പ്രതിഷേധിച്ചവർ ഫലകത്തിലെ അശോക സ്തംഭം നശിപ്പിച്ചു. ഇസ്ലാമിൽ ആരാധനാലയങ്ങളിൽ ചിഹ്നങ്ങൾ സ്ഥാപിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങളുണ്ട്. ഇത് തൗഹീദ് (ദൈവത്തിൻ്റെ ഏകത്വം) എന്ന ഇസ്ലാമിൻ്റെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണെന്നാണ് ഒരു വിഭാഗം വിശ്വാസികളുടെ വാദം.
അശോകസ്തംഭം തകർത്തതിൽ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണം
മുഖ്യമന്ത്രി ഒമർ അബ്ദുല്ല: ദേശീയ ചിഹ്നം മതസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത് അനുചിതമാണ്. പള്ളിയില്‍ അശോകസ്ഥംഭം സ്ഥാപിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്നും അക്രമികളെ കുറ്റംപറയാനാവില്ലെന്നും ഒമര്‍ അബ്ദുല്ല പ്രതികരിച്ചു.
പിഡിപി നേതാവ് മെഹബൂബ മുഫ്തി: ഈ നീക്കം ‘ദൈവനിന്ദ’. “ഇത് മുസ്ലീങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തി. ഉത്തരവാദികളായവർക്കെതിരെ കേസെടുക്കണം. ഹസ്രത്ബാൽ ഒരു മതസ്ഥാപനമാണ്. അല്ലാതെ രാഷ്ട്രീയ ചിഹ്നങ്ങൾ വെക്കാനുള്ള സ്ഥലമല്ലെന്ന് അവർ പറഞ്ഞു. വഖഫ് ബോർഡ് പിരിച്ചുവിടണം.
പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ലോൺ:
ദേശീയ ചിഹ്നം ഉപയോഗിച്ചത് ഖേദകരം. ഫലകം നശിപ്പിച്ചവർക്കെതിരെ കേസെടുക്കുന്നത് ഒഴിവാക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു.
ബിജെപി: ഫലകം നശിപ്പിച്ചതിനെ ബിജെപി അപലപിച്ചു. അശോകസ്തംഭം ദേശീയ അഭിമാനത്തിൻ്റെ പ്രതീകമാണെന്നും ഇത് നശിപ്പിച്ചത് കശ്മീരിലെ സൂഫി സംസ്കാരത്തിന് എതിരാണെന്നും ബിജെപി സംസ്ഥാന വക്താവ് സുനിൽ സേഥി പറഞ്ഞു.
ലഫ്റ്റനൻ്റ് ഗവർണർ കവിന്ദർ ഗുപ്ത: നടപടിയെ അപലപിച്ചു
എംഎൽഎ തൻവീർ സാദിഖ് : താൻ ഒരു മതപണ്ഡിതനല്ലെങ്കിലും, വിഗ്രഹാരാധന ഇസ്ലാമിൽ ഏറ്റവും വലിയ പാപമായി കരുതുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘തൗഹീദ്’ എന്ന അടിസ്ഥാന വിശ്വാസത്തിന് വിരുദ്ധമാണ് ഇത്തരത്തിലുള്ള ചിഹ്നങ്ങൾ വെക്കുന്നതെന്നും അദ്ദേഹം ‘എക്സി’ൽ കുറിച്ചു.
ഫലകം നശിപ്പിച്ചതിനെ വഖഫ് ബോർഡ് ചെയർപേഴ്സൺ ദരാക്ഷൻ അന്ദ്രാബി അപലപിച്ചു. കുറ്റക്കാർക്കെതിരെ പൊതു സുരക്ഷാ നിയമം ഉൾപ്പെടെയുള്ള നടപടികൾ എടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
സംഭവത്തിൽ സമാധാന ലംഘനം, കലാപം ഉണ്ടാക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
Srinagar,Jammu and Kashmir
September 06, 2025 10:16 PM IST