Leading News Portal in Kerala

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഒരുമാസത്തിനിടെ മരിച്ചത് ആറുപേര്‍| One more person dies of amoebic encephalitis in kerala six deaths in a month | Kerala


Last Updated:

ഒരുമാസത്തിനിടെ കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള ആറാമത്തെ മരണമാണിത്. മലപ്പുറം വണ്ടൂര്‍ സ്വദേശി ശോഭന(56) കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗംബാധിച്ച് മരിച്ചത്‌

മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിമലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി
മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ഒരു മരണംകൂടി. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി(51) ആണ് മരിച്ചത്. രണ്ടാഴ്ചയായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എവിടെനിന്നാണ് ഷാജിക്ക് അണുബാധയുണ്ടായതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ 10പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

ഒരുമാസത്തിനിടെ കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള ആറാമത്തെ മരണമാണിത്. മലപ്പുറം വണ്ടൂര്‍ സ്വദേശി ശോഭന(56) കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗംബാധിച്ച് മരിച്ചത്‌.

വയനാട് ബത്തേരി സ്വദേശി രതീഷ്, കോഴിക്കോട് ഓമശ്ശേരി സ്വദേശികളായ ദമ്പതികളുടെ മൂന്ന് മാസം പ്രായമായ കുഞ്ഞ്, മലപ്പുറം കണ്ണമംഗലം സ്വദേശി റംല, കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയ എന്നിവരാണ് കഴിഞ്ഞ ഒരുമാസത്തിനിടെ കേരളത്തില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചവര്‍.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

അതേസമയം, രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്, കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നീ രോഗലക്ഷണങ്ങളും കാണാറുണ്ട്.