KSU പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലംമാറ്റി| Vadakkancherry SHO transferred in the incident where KSU activists were brought to court wearing face covers | Kerala
Last Updated:
കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേശ് ആറ്റൂർ, ജില്ലാ കമ്മിറ്റിയംഗം അൽ അമീൻ, കിള്ളിമംഗലം ആർട്സ് കോളേജ് യൂണിറ്റ് പ്രസിഡന്റ് കെ എ അസ്ലം എന്നിവരെയാണു കറുത്ത തുണികൊണ്ടു മൂടി മജിസ്ട്രേട്ട് കോടതിയിൽ എത്തിച്ചത്. ഇങ്ങനെ തുണികൊണ്ടു തലമൂടേണ്ട സാഹചര്യം എന്തെന്നു കോടതി ആരാഞ്ഞിരുന്നു
തൃശൂർ: കെ എസ് യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒ യു കെ ഷാജഹാന് സ്ഥലം മാറ്റം. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. എസ് എഫ് ഐ- കെ എസ് യു സംഘട്ടനക്കേസിൽ അറസ്റ്റിലായ 3 കെ എസ് യു പ്രവർത്തകരെയാണ് കൊടും കുറ്റവാളികളെപ്പോലെ കറുത്ത തുണികൊണ്ടു തലമൂടിയും കൈവിലങ്ങ് അണിയിച്ചും പൊലീസ് കോടതിയിലെത്തിച്ചത്. പൊലീസ് നടപടിയെ വിമർശിച്ച മജിസ്ട്രേട്ട് നസീബ് എ അബ്ദുൽ റസാഖ്, ഇതുസംബന്ധിച്ചു വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാനോട് ജില്ലാ പൊലീസ് മേധാവി വഴി തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു.
കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേശ് ആറ്റൂർ, ജില്ലാ കമ്മിറ്റിയംഗം അൽ അമീൻ, കിള്ളിമംഗലം ആർട്സ് കോളേജ് യൂണിറ്റ് പ്രസിഡന്റ് കെ എ അസ്ലം എന്നിവരെയാണു കറുത്ത തുണികൊണ്ടു മൂടി മജിസ്ട്രേട്ട് കോടതിയിൽ എത്തിച്ചത്. ഇങ്ങനെ തുണികൊണ്ടു തലമൂടേണ്ട സാഹചര്യം എന്തെന്നു കോടതി ആരാഞ്ഞിരുന്നു.
തിരിച്ചറിയൽ പരേഡ് വേണ്ടതിനാലാണ് മുഖംമൂടിയത് എന്നായിരുന്നു വിശദീകരണം. എന്നാൽ, എഫ്ഐആറിൽ പേരു രേഖപ്പെടുത്തിയ പ്രതികളെയാണ് കോടതിയിൽ ഹാജരാക്കിയത് എന്നതിനാൽ ഈ നടപടി ദുരൂഹമായി. ഇവരെ വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയതും മുഖം മൂടിയണിഞ്ഞാണ്. കഴിഞ്ഞമാസം 19നു വൈകിട്ടു മുള്ളൂർക്കരയിൽ നടന്ന അടിപിടിയെത്തുടർന്നാണ് പൊലീസ് കെ എസ് യു പ്രവർത്തകർക്കെതിരെ മാത്രം കേസെടുത്തത്.
കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നാണ് എഡിജിപി എസ് ശ്രീജിത്തിന്റെ ഉത്തരവിറങ്ങിയത്. കെ എസ് യു പ്രവർത്തകരെ മുഖംമൂടി അണിയിച്ച സംഭവത്തിൽ ഇന്ന് കോടതിക്ക് മുൻപിൽ പ്രതികളെ ഹാജരാക്കാനിരിക്കെയാണ് എസ്‌എച്ച്‌ഒയുടെ സ്ഥലംമാറ്റം. അടിയന്തരമായി പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ഹാജരാകണമെന്നും ഉത്തരവിലുണ്ട്.
ക്രമസമാധാന പാലനത്തിൽ നിരന്തരം വീഴ്ച വരുത്തുന്ന ഷാജഹാനെതിരെ സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. മുഖംമൂടി അണിയിച്ചതിനാലാണ് നടപടിയെന്ന് ഉത്തരവിൽ പറഞ്ഞിട്ടില്ല. നിലവിൽ രണ്ട് അച്ചടക്ക നടപടികൾ നേരിടുന്നയാളാണ് ഷാജഹാൻ.
Thrissur,Thrissur,Kerala
September 15, 2025 10:22 AM IST
