ശുഭവാർത്ത: ഓസോൺ പാളി പഴയ നിലയിലേക്ക് മടങ്ങുന്നു – WMO റിപ്പോർട്ട്|Good news Ozone layer returning to previous levels WMO report | World
Last Updated:
ദീർഘകാലാടിസ്ഥാനത്തിലുള്ള ഈ പുരോഗതി ആഗോള സഹകരണത്തിൻ്റെ വിജയമാണ് കാണിക്കുന്നതെന്നും റിപ്പോർട്ട്
ന്യൂഡൽഹി: ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ഭൂമിയുടെ ഓസോൺ പാളി 1980-കളിലെ നിലവാരത്തിലേക്ക് മടങ്ങുമെന്നും 2024 ലെ അന്റാർട്ടിക്ക് ഓസോൺ ദ്വാരം സമീപ വർഷങ്ങളെ അപേക്ഷിച്ച് ചെറുതായെന്നും ലോക കാലാവസ്ഥാ സംഘടന (WMO) റിപ്പോർട്ട്. 2020-നും 2023-നും ഇടയിൽ കണ്ട വലിയ ദ്വാരങ്ങളെ അപേക്ഷിച്ച് ഇത് വളരെ ചെറുതാണ്.
ഓസോൺ ശോഷണം കുറയാൻ കാരണം പ്രകൃതിദത്തമായ അന്തരീക്ഷ ഘടകങ്ങളാണെന്ന് WMO ഓസോൺ ബുള്ളറ്റിൻ 2024 വ്യക്തമാക്കുന്നു. ദീർഘകാലാടിസ്ഥാനത്തിലുള്ള ഈ പുരോഗതി ആഗോള സഹകരണത്തിൻ്റെ വിജയമാണ് കാണിക്കുന്നതെന്നും റിപ്പോർട്ട് . ഓസോൺ പാളിയുടെ സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര സഹകരണത്തിന് അടിത്തറയിട്ട വിയന്ന കൺവെൻഷൻ്റെ 40-ാം വാർഷിക ദിനത്തിലാണ് ഈ ബുള്ളറ്റിൻ പുറത്തിറക്കിയത്.
“നാൽപ്പത് വർഷം മുമ്പ് ശാസ്ത്രത്തിൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ രാജ്യങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചാണ് ഓസോൺ പാളി സംരക്ഷിക്കാനുള്ള ആദ്യ ചുവടുവെപ്പ് നടത്തിയത്,” യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. “വിയന്ന കൺവെൻഷനും മോൺട്രിയൽ പ്രോട്ടോക്കോളും കൂട്ടായ പ്രവർത്തനത്തിൻ്റെ ഒരു നാഴികക്കല്ലായി. ശാസ്ത്രത്തിൻ്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുമ്പോൾ പുരോഗതി സാധ്യമാണെന്ന് ഈ നേട്ടം നമ്മെ ഓർമ്മിപ്പിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
റഫ്രിജറേഷൻ, എയർ കണ്ടീഷനിംഗ്, ഹെയർസ്പ്രേ എന്നിവയിൽ ഉപയോഗിച്ചിരുന്ന ഓസോൺ ശോഷണ വസ്തുക്കളിൽ 99 ശതമാനത്തിലധികവും മോൺട്രിയൽ പ്രോട്ടോക്കോൾ വഴി ഘട്ടംഘട്ടമായി ഒഴിവാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി, ഈ നൂറ്റാണ്ടിൻ്റെ പകുതിയോടെ ഓസോൺ പാളി 1980-കളിലെ നിലവാരത്തിലേക്ക് വീണ്ടെടുക്കുമെന്നും, ഇത് ചർമ്മ കാൻസർ, തിമിരം, ആവാസവ്യവസ്ഥയുടെ നാശം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും WMO ബുള്ളറ്റിൻ പറയുന്നു.
“ലോക ഓസോൺ ദിനത്തിൻ്റെ പ്രമേയമായ ‘ശാസ്ത്രത്തിൽ നിന്ന് ആഗോള പ്രവർത്തനത്തിലേക്ക്’ എന്നത്, WMO-യുടെ 75-ാം വാർഷിക മുദ്രാവാക്യമായ ‘പ്രവർത്തനത്തിനായുള്ള ശാസ്ത്രം’ എന്നതിനെ പ്രതിഫലിക്കുന്നതാണ്,” WMO സെക്രട്ടറി ജനറൽ സെലസ്റ്റെ സൗലോ പറഞ്ഞു. ഓസോൺ ദ്വാരത്തിൻ്റെ രൂപീകരണം താരതമ്യേന മന്ദഗതിയിലായിരുന്നു, തുടർന്ന് അതിവേഗ വീണ്ടെടുപ്പും ഉണ്ടായി. ഈ നേട്ടങ്ങൾ ഉണ്ടായിട്ടും, ഓസോൺ പാളിയുടെ നിരീക്ഷണം തുടരേണ്ടത് അനിവാര്യമാണെന്ന് WMO കൂട്ടിച്ചേർത്തു.
Thiruvananthapuram,Kerala
September 16, 2025 3:14 PM IST
