Leading News Portal in Kerala

കാമുകനെ കാണാൻ 600 കിലോമീറ്റർ കാറോടിച്ച് പോയ യുവതി കൊല്ലപ്പെട്ട നിലയിൽ | Man Kills woman who drove 600km to convince him to marry her | Crime


Last Updated:

ഫെയ്സ്ബുക്കിലൂടെ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരും അടുപ്പത്തിലായത്

News18News18
News18

രാജസ്ഥാനിലെ ജുൻഝുനുവിൽനിന്നു 600 കിലോമീറ്റർ കാറോടിച്ച് കാമുകനെ കാണാനെത്തിയ 37-കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കാമുകനെ കാണാനെത്തിയതിന്റെ അടുത്ത ദിവസം യുവതിയുടെ മൃതദേഹം കാറിനുള്ളിൽ കണ്ടെത്തുകയായിരുന്നു. യുവതിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ സ്കൂൾ അധ്യാപകനായ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.

ജുൻഝുനുവിലെ അങ്കണവാടി സൂപ്പർവൈസറായ മുകേഷ് കുമാരിയാണ് മരിച്ചത്. പത്ത് വർഷത്തോളമായി ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു ഇവർ. കഴിഞ്ഞ ഒക്ടോബറിൽ ഫെയ്സ്ബുക്ക് വഴിയാണ് ബാർമറിലെ സ്കൂൾ അധ്യാപകനായ മനാറാം എന്നയാളുമായി മുകേഷ് പരിചയത്തിലാകുന്നത്. തുടർന്ന് ഇരുവരും തമ്മിൽ അടുപ്പത്തിലായി. മുകേഷ് പലപ്പോഴും മനാറാമിനെ കാണാൻ 600 കിലോമീറ്ററിലധികം കാറോടിച്ച് ജുൻഝുനുവിൽനിന്ന് ബാർമറിലേക്ക് പോയിരുന്നു.

മനാറാമിനൊപ്പം ജീവിക്കാൻ മുകേഷ് ആഗ്രഹിച്ചു. മുകേഷ് ഭർത്താവുമായി ബന്ധം വേർപെടുത്തിയെങ്കിലും മനാറാമിന്റെ വിവാഹമോചനക്കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു. മനാറാമിനെ വിവാഹം കഴിക്കണമെന്നു പറഞ്ഞ് മുകേഷ് നിരന്തരം നിർബന്ധിച്ചിരുന്നു. ഇതാണ് ഇവർ തമ്മിൽ വഴക്കിടാൻ കാരണമെന്ന് പോലീസ് പറയുന്നു.

സെപ്റ്റംബർ 10-ന് മുകേഷ് കാറിൽ മനാറാമിന്റെ ഗ്രാമത്തിലെത്തി. മനാറാമിന്റെ വീട് അന്വേഷിച്ചു കണ്ടെത്തി, അവരുടെ ബന്ധത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞു. ഇതുകേട്ടപ്പോൾ മനാറാമിന് ദേഷ്യംവന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനായി പോലീസെത്തി കൗൺസിലിങ് നൽകുകയും ചെയ്തു.

പിന്നീട് മനാറാം മുകേഷിനോട് സംസാരിക്കാമെന്ന് പറഞ്ഞു. വൈകുന്നേരം ഇരുവരും ഒരുമിച്ചിരിക്കുമ്പോൾ മനാറാം ഇരുമ്പ് കമ്പി ഉപയോഗിച്ച് മുകേഷിന്റെ തലക്കടിച്ചു. സംഭവ സ്ഥലത്തുവെച്ചുതന്നെ മുകേഷ് മരിച്ചു. കൊലപാതകത്തിനുശേഷം മനാറാം മൃതദേഹം മുകേഷിന്റെ കാറിന്റെ ഡ്രൈവിങ് സീറ്റിലിരുത്തി. ഇതൊരു അപകടമരണമാണെന്ന് വരുത്തിത്തീർക്കാൻ വാഹനം റോഡിൽനിന്ന് തള്ളി താഴേക്കിട്ടു. തുടർന്ന് തന്റെ മുറിയിലേക്ക് പോയി. അടുത്ത ദിവസം രാവിലെ മുകേഷിന്റെ മൃതദേഹം കണ്ടെത്തിയെന്നും പറഞ്ഞ് പോലീസിനെ അറിയിക്കാൻ അഭിഭാഷകനോട് ആവശ്യപ്പെട്ടു.

സംഭവം അന്വേഷിക്കാൻ തുടങ്ങിയപ്പോൾ പോലീസിന് സംശയം തോന്നി. മുകേഷിന്റെ മരണസമയത്ത് മനാറാമിന്റെയും മുകേഷിന്റെയും ഫോൺ ടവർ ലൊക്കേഷനുകൾ ഒന്നുതന്നെയായിരുന്നു. ചോദ്യംചെയ്യലിൽ മനാറാം കുറ്റം സമ്മതിച്ചു.

മനാറാം തന്നെയാണ് മുകേഷിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം കാറിലാക്കി അപകടമരണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതെന്നും ബാർമർ പോലീസ് സൂപ്രണ്ട് നരേന്ദ്ര സിങ് പറഞ്ഞു. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.