Leading News Portal in Kerala

കൊറിയയിൽ ജോലി വാഗ്ദാനം; ലക്ഷങ്ങൾ തട്ടിച്ച കോട്ടയംകാരനെ പോലീസ് അറസ്റ്റ് ചെയ്തു | Kottayam man arrested for state-wide job fraud | Crime


Last Updated:

സംസ്ഥാനത്തുടനീളം ഇയാൾ തട്ടിയെടുത്തത് പത്ത് കോടിയിലേറെ രൂപ. ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത് എറണാകുളത്ത് നിന്നും

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പിടിയിൽ. കോട്ടയം മീനച്ചില്‍ സ്വദേശി ഐ.വി. രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തുടനീളം ഇയാൾ തട്ടിയെടുത്തത് പത്ത് കോടിയിലേറെ രൂപ. ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതിയാണ് പിടിയിലായത്. കൊറിയയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെന്ന തൊടുപുഴ കുമാരമംഗലം സ്വദേശിയുടെ പരാതിയില്‍ 2024-ല്‍ രജിസ്റ്റർ ചെയ്ത കേസിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ സംസ്ഥാനത്തുടനീളം സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കരിങ്കുന്നം, രാമപുരം, ഏനാത്ത്, കുറുവിലങ്ങാട്, അടിമാലി, പാലാ തുടങ്ങി നിരവധി പോലീസ് സ്‌റ്റേഷനുകളിൽ രാജേഷിനെതിരെ കേസുകളുണ്ട്.

ഇയാളുടെ തട്ടിപ്പിൽ പെട്ടവർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. നഷ്‌ടപ്പെട്ട പണം തിരികെ ലഭിക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

ഒളിവില്‍ കഴിയുകയായിരുന്ന രാജേഷിനെ എറണാകുളം പട്ടിമറ്റത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പോലീസ് സംഘം പിടികൂടിയത്. കൂടുതൽ ആളുകൾ തട്ടിപ്പിൽ ഭാഗമാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ക്കൊപ്പം തട്ടിപ്പ് നടത്തിയ കരിങ്കുന്നം സ്വദേശി മനുവിനെ തൊടുപുഴ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Summary: A Kottayam native landed police net for cheating people in the name of offering a job abroad. The police acted on complaint filed by one of the victims, who lost Rs five lakhs on a job offering to Korea