സര്‍ക്കാരിന് ആശ്വാസം; ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്കി സുപ്രീം കോടതി|Supreme court permits agola Ayyappa Sangamam by travancore devaswom board | India
Last Updated:
സംഗമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ദേവസ്വം ബോർഡിനായിരിക്കും എന്നും കോടതി വ്യക്തമാക്കി
ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്കി സുപ്രീം കോടതി. ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, സംഗമം അതിന്റെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കരുതെന്ന് നിർദേശിച്ചു.
പരിപാടി മൂലം എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ദേവസ്വം ബോർഡിനായിരിക്കും എന്നും കോടതി വ്യക്തമാക്കി. ഏതെങ്കിലും തരത്തിൽ പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണം, ഹൈക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താന്‍ എന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംഗമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് ഹൈക്കോടതിയിലെ ഹർജിക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
സംഗമത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്നും, ഇത് വനനിയമങ്ങളുടെ ലംഘനമാണെന്നും ഹർജിക്കാർ വാദിച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതിയിലെ ഹർജിക്കാരായ വി.സി. അജികുമാർ, അജീഷ് ഗോപി, ഡോ. പി.എസ്. മഹേന്ദ്രകുമാർ എന്നിവരാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
ഹർജിയിൽ ഉന്നയിച്ച പ്രധാന വാദങ്ങൾ ഇവയായിരുന്നു: ഇത് സർക്കാരിന്റെ ഒരു രാഷ്ട്രീയ നീക്കമാണ്, പമ്പാ തീരത്ത് സംഗമം നടത്തുന്നത് വനനിയമങ്ങളുടെ ലംഘനമാണ്. കൂടാതെ, പ്രാഥമിക വിവരങ്ങൾ പോലും പരിശോധിക്കാതെയാണ് ഹൈക്കോടതി സംഗമത്തിന് അനുമതി നൽകിയതെന്നും ഹർജിയിൽ പറയുന്നു.
ഇത്തരം മതസംഗമങ്ങൾ ഭാവിയിൽ സർക്കാരുകൾക്ക് രാഷ്ട്രീയ പരിപാടികൾ നടത്താനുള്ള മറയായി മാറിയേക്കാമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.ഈ ഹർജിയെ എതിർത്തുകൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരു തടസ്സ ഹർജിയും ഫയൽ ചെയ്തിരുന്നു.
അതേസമയം പമ്പാ തീരത്ത് മൂന്ന് വേദികളാണ് സംഗമത്തിനായി ഒരുങ്ങുന്നത്. ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. തുടർന്ന്, സംഗമത്തിന്റെ ലക്ഷ്യങ്ങൾ വിശദീകരിക്കുന്ന പ്രഭാഷണവും പരമ്പരാഗത വാദ്യമേളങ്ങളും ഉണ്ടായിരിക്കും.
New Delhi,Delhi
September 17, 2025 5:51 PM IST
