‘എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു’; വിവാദങ്ങൾക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ് ബിആർ ഗവായ്|I Respect all religions Chief Justice BR Gavai responds to controversies | India
Last Updated:
വിഷ്ണു വിഗ്രഹം പുനര്‍നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട തന്റെ പരാമർശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റായി ചിത്രീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു
മധ്യപ്രദേശിലെ ഖജുരാഹോ വിഗ്രഹ കേസിലെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ വിശദീകരണവുമായി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്. കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയുണ്ടായ ഖജുരാഹോ വിഗ്രഹവുമായി ബന്ധപ്പെട്ട തന്റെ പരാമർശം സോഷ്യല്‍ മീഡിയയില്‍ തെറ്റായി ചിത്രീകരിച്ചുവെന്നും താന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായ ജവാരി ക്ഷേത്രത്തില്‍ ഏഴടി ഉയരമുള്ള വിഷ്ണു വിഗ്രഹം പുനര്‍നിര്‍മ്മിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സെപ്റ്റംബര്‍ 16-ന് സുപ്രീം കോടതി തള്ളിയിരുന്നു. പബ്ലിസിറ്റി താല്‍പ്പര്യത്തോടെയുള്ള കേസ് എന്നാണ് ഇതിനെ കോടതി വിശേഷിപ്പിച്ചത്.
“ഇത് പൂര്‍ണ്ണമായും പബ്ലിസിറ്റിക്കുവേണ്ടിയുള്ള കേസാണ്. പോയി ദൈവത്തോട് എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടുക. നിങ്ങള്‍ വിഷ്ണു ഭഗവാന്റെ ശക്തമായ ഭക്തനാണെങ്കില്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുക”, ചീഫ് ജസ്റ്റിസ് ഗവായ് ഹര്‍ജിക്കാരോട് പറഞ്ഞിരുന്നു. ഈ വിഷയം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) അധികാര പരിധിയില്‍ വരുന്നതാണെന്നും ഗവായ് പ്രസ്താവിച്ചു. ഇത് ഒരു പുരാവസ്തു കണ്ടെത്തലാണെന്നും ഇത് ചെയ്യാന്‍ എഎസ്‌ഐ അനുവദിക്കുമോ ഇല്ലയോ എന്നതില്‍ വിവിധ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ക്ക് ശൈവമതത്തോട് വിമുഖതയില്ലെങ്കില്‍ അവിടെ പോയി ആരാധിക്കാമെന്നും ഖജുരാഹോയിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്ന് അവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് സോഷ്യല്‍മീഡിയയില്‍ വിവാദത്തിലേക്ക് നയിച്ചത്. ഗവായ് ഹിന്ദുമത വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ആരോപിച്ചു. കോടതിമുറിക്കുള്ളില്‍ ചീഫ് ജസ്റ്റിസ് സംയമനം പാലിക്കണമെന്ന് വിഎച്ച്പി മേധാവി അലോക് കുമാര്‍ പറഞ്ഞു.
പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിനിടയാക്കി. ഗവായ് തന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നും ഭഗവാന്‍ വിഷ്ണുവിനെതിരെ വിദ്വേഷം വമിപ്പിച്ചുവെന്നും പലരും വാദിച്ചു. ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം ഹിന്ദുമതത്തെ പരിഹസിച്ചുവെന്നും പരമോന്നത നീതിന്യായ പദവിയുടെ അന്തസ്സിന്റെ തകര്‍ച്ചയാണെന്നും മറ്റുള്ളവര്‍ അഭിപ്രായപ്പെട്ടു.
ഇതിലാണിപ്പോള്‍ ഗവായ് വിശദീകരണവുമായെത്തിയിരിക്കുന്നത്. ഗവായിയെ പിന്തുണച്ചുകൊണ്ട് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും രംഗത്തെത്തി. 19 വര്‍ഷമായി ചീഫ് ജസ്റ്റിസിനെ അറിയാമെന്നും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെ കുറിച്ചുള്ള വിവാദം സാമൂഹിക മാധ്യമങ്ങളുടെ യോജിക്കാനാകാത്ത പ്രതികരണമാണെന്നും കപില്‍ സിബല്‍ പറഞ്ഞു. “ഇത് ഗൗരവമുള്ള കാര്യമാണ്. ന്യൂട്ടന്റെ നിയമമനുസരിച്ച് ഓരോ പ്രവൃത്തിക്കും തുല്യമായ പ്രതികരണമുണ്ടാകും. സോഷ്യല്‍ മീഡിയയില്‍ ഓരോ പ്രവൃത്തിക്കും ചേരാത്ത പ്രതികരണങ്ങളുമുണ്ട്”, അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയ നിയന്ത്രണമില്ലാത്ത ഒരു കുതിരയാണെന്നും അതിനെ മെരുക്കാന്‍ ഒരു മാര്‍ഗവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും സോഷ്യല്‍ മീഡിയ പ്രതിഷേധക്കാരെ വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ തനിക്ക് അറിയാമെന്നും എല്ലാ മതസ്ഥലങ്ങളും തുല്യ ബഹുമാനത്തോടെ അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ടെന്നും ഒരു ദൈവത്തെയും അപമാനിക്കാന്‍ പോലും ചിന്തിക്കില്ലെന്നും അദ്ദേഹം വാദിച്ചു.
New Delhi,New Delhi,Delhi
September 19, 2025 7:10 AM IST
