ഗാസയിൽ അടിയന്തര വെടിനിർത്തലിനായുള്ള യുഎൻ പ്രമേയം അമേരിക്ക ആറാം തവണയും വീറ്റോ ചെയ്തു US vetoes UN resolution for emergency ceasefire in Gaza for sixth time | World
Last Updated:
ഹമാസിനെ അപലപിക്കുന്നതിലും സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിക്കുന്നതിലും പ്രമേയം പര്യാപ്തമല്ലെന്ന് പറഞ്ഞാണ് അമേരിക്ക വീറ്റോ ചെയ്തത്
ഗാസയിൽ അടിയന്തരവും സ്ഥിരവുമായ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം വീണ്ടും അമേരിക്ക വീറ്റോ ചെയ്തു. ഹമാസിനെ അപലപിക്കുന്നതിലും സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിക്കുന്നതിലും പ്രമേയം പര്യാപ്തമല്ലെന്ന് പറഞ്ഞാണ് ആറാം തവണയും അമേരിക്ക പ്രമേയം വീറ്റോ ചെയ്തത്. പലസ്തീനിലേക്കുള്ള സഹായ വിതരണത്തിനുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കാൻ ഇസ്രായേലിനോട് പ്രമേയം ആവശ്യപ്പെട്ടു.
ഗാസയിലെ മാനുഷിക സാഹചര്യത്തെ “ദുരന്തം” എന്ന് വിശേഷിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് സുരക്ഷാ കൗൺസിലിലെ മറ്റ് 14 അംഗങ്ങളും വോട്ട് ചെയ്തു. 15 അംഗ കൗൺസിലിലെ തിരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങൾ തയ്യാറാക്കിയ കരട് രേഖയിൽ, ഹമാസും മറ്റ് ഗ്രൂപ്പുകളും തടവിലാക്കിയിരിക്കുന്ന എല്ലാ ബന്ദികളെയും ഉടനടി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
ഗാസയിൽ പട്ടിണിയും ക്ഷാമവും സ്ഥിരീകരിക്കപ്പെട്ടുവെന്ന് ഡെൻമാർക്കിന്റെ യുഎൻ അംബാസഡർ ക്രിസ്റ്റീന മാർക്കസ് ലാസെൻ വോട്ടെടുപ്പിന് മുമ്പ് കൗൺസിലിനോട് പറഞ്ഞു.ഇസ്രായേൽ ഗാസ സിറ്റിയിൽ സൈനിക നടപടി വിപുലീകരിച്ചിരിക്കുകയാണെന്നും ഇത് സാധാരണക്കാരുടെ കഷ്ടപ്പാടുകൾ കൂടുതൽ ആഴത്തിലാക്കിയെന്നും അവർ കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്രസഭയിൽ തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രായേലിനെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. എന്നാൽ കഴിഞ്ഞ ആഴ്ച നടന്ന നീക്കത്തിൽ ഖത്തറിനെതിരായ സമീപകാല ആക്രമണങ്ങളെ അപലപിച്ച സുരക്ഷാ കൌൺസിൽ പ്രസ്താവനയെ അമേരിക്ക പിന്തുണച്ചെങ്കിലും ഇസ്രായേലിനെ പരാമർശിച്ചിരുന്നില്ല.
New Delhi,Delhi
September 19, 2025 8:24 PM IST
