രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പൊന്തക്കാട്ടിൽ വച്ച് പീഡിപ്പിച്ച കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി|pettah 2 year old child sexual assault case hassan kutty found guilty | Crime
Last Updated:
രാത്രി അച്ഛനമ്മമാർക്കൊപ്പം ടെന്റിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
തിരുവനന്തപുരം: പേട്ടയിൽ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസ്സൻകുട്ടി (അബു– 45) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആറ്റിങ്ങൽ ഇടവ സ്വദേശിയായ പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെ നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (പോക്സോ) കേസിൽ ഒക്ടോബർ മൂന്നിന് വിധി പറയും.
2024 ഫെബ്രുവരി 19-നാണ് കേസിനാസ്പദമായ സംഭവം. നാടോടികളായ ഹൈദരാബാദ് സ്വദേശികളുടെ മകളായ രണ്ടു വയസുകാരിയെയാണ് ബ്രഹ്മോസിന്റെ സമീപത്തുള്ള ടെന്റിൽ നിന്ന് കാണാതായത്. രാത്രി അച്ഛനമ്മമാർക്കൊപ്പം ടെന്റിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ബ്രഹ്മോസ് കേന്ദ്രത്തിനു പുറകിലുള്ള ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചതിനുശേഷം പ്രതി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ ഉടൻതന്നെ പേട്ട പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. എന്നാൽ, പിറ്റേദിവസം വൈകുന്നേരം ബ്രഹ്മോസ് കേന്ദ്രത്തിന്റെ മതിലിനോട് ചേർന്ന കാടുപിടിച്ച സ്ഥലത്തുനിന്ന് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. കുട്ടിയുടെ വൈദ്യപരിശോധനാഫലത്തിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചു. പ്രതിയുടെ വസ്ത്രത്തിൽനിന്ന് കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്താനായതാണ് കേസിൽ നിർണായക വഴിത്തിരിവായത്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
September 27, 2025 5:22 PM IST
രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പൊന്തക്കാട്ടിൽ വച്ച് പീഡിപ്പിച്ച കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി
