Leading News Portal in Kerala

കോൺഗ്രസ് ഭരണത്തിൽ അഴിമതി ഇരട്ടിയായെന്ന് കർണാടകയിലെ കോൺട്രാക്ടർമാരുടെ സംഘടന Karnataka contractors association says corruption has doubled under Congress rule | India


Last Updated:

കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിലാണ് സർക്കാരിനെതിരെയുള്ള അഴിമതിയാരോപണം

മുൻ ബിജെപി സർക്കാരിനെ അപേക്ഷിച്ച് കോൺഗ്രസ് ഭരണത്തിൻ കീഴിൽ സർക്കാർ വകുപ്പുകളിലെ അഴിമതി ഇരട്ടിയായെന്ന ആരോപണവുമായി കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ (കെഎസ്‌സിഎ). സർക്കാരിൽ നടക്കുന്ന അഴിമതികളെക്കുറിച്ച് വിശദീകരിച്ച് കെഎസ്സിഎ പ്രസിഡന്റ് ആർ മഞ്ജുനാഥും ജനറൽ സെക്രട്ടറി ജിഎം രവീന്ദ്രയും സെപ്റ്റംബർ 25 ന് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ കുടിശ്ശിക ബില്ലുകൾ തീർക്കാൻ ഒരു കമ്മീഷനും ആവശ്യപ്പെടില്ലെന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സിദ്ധരാമയ വാഗ്ധാനം നൽകിയിരുന്നെന്നും എന്നാൽ അതുണ്ടായില്ലെന്നും മുൻ സർക്കാരിനെ അപേക്ഷിച്ച് കമ്മീഷൻ ഇപ്പോൾ ഇരട്ടിയായെന്നും കത്തിൽ ആരോപിക്കുന്നു.

നിർമിതി കേന്ദ്ര, കർണാടക റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെആർഐഡിഎൽ) തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും പാർട്ടി പ്രവർത്തകരുടെയും അനുയായികൾക്കാണ് പദ്ധതികൾ നൽകുന്നത്. പിന്നീട് അവർ കമ്മിഷൻ വാങ്ങി ഇത് മുതിർന്ന കരാറുകാർക്ക് കൈമാറുന്നു. ഇത്തരത്തിൽ ഉപകരാർ നൽകുമ്പോൾ ഗുണനിലവാരം ഉറപ്പാക്കാൻ മുതിർന്ന കരാറുകാർക്ക് ബുദ്ധിമുട്ടാണെന്നും കത്തിൽ പറയുന്നു. കോൺഗ്രസ് സർക്കാരിൽ വൻതോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്ന് കെഎസ്‌സിഎ രേഖാമൂലം വെളിപ്പെടുത്തുന്നത് ഇതാദ്യമാണ്. നേരത്തെ, കോൺഗ്രസ് കൂടുതൽ അഴിമതിക്കാരാണെന്ന് മഞ്ജുനാഥ് ആരോപിച്ചിരുന്നു.

2021 ജൂലൈയിൽ, ബിജെപി അധികാരത്തിലിരുന്നപ്പോൾ, മന്ത്രിമാർക്കും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും കരാറുകാർ കമ്മിഷൻ നൽകാൻ നിബന്ധിതരാകുന്നു എന്ന പരാതിയുമായി കെഎസ്‌സിഎ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. പിന്നീട് ഇത്  ‘40% കമ്മീഷൻ’ എന്ന അഴിമതിയാരോപണത്തിന് കാരണമാവുകയും  2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയത്തിന് പ്രധാന കാരണങ്ങളിൽ ഒന്നായി തീരുകയും ചെയ്തു.

32,000 കോടി രൂപയുടെ കുടിശ്ശിക ബില്ലുകൾക്കായി, പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയിൽ ഇതുവരെ ക്ഷമയോടെ കാത്തിരിക്കുകയാണെന്നും എന്നാൽ ഇതുവരെ, സർക്കാരിൽ നിന്ന് ഒരു പ്രയോജനവും ലഭിച്ചിട്ടില്ലെന്നും കെഎസ്‌സിഎ കത്തിൽ പറയുന്നു. കുടിശ്ശിക ബില്ലുകൾ ക്ലിയർ ചെയ്യുന്നതിൽ വകുപ്പുകൾ സീനിയോറിറ്റി പാലിക്കുന്നില്ല. പകരം, കരാറുകാർക്ക് പ്രത്യേക ക്രെഡിറ്റ് ലൈൻ (എൽ‌ഒ‌സി) നൽകുന്നതിന് അവർ സ്വന്തം ഫോർമുല ഉപയോഗിക്കുകയാണ്. കൂടാതെ കുടിശ്ശിക ബിൽ തുകയുടെ 15-20% മാത്രമേ മൂന്ന് മാസത്തിലൊരിക്കൽ ക്ലിയർ ചെയ്യുന്നുള്ളൂ എന്നും കത്തിൽ ആരോപിക്കുന്നു.മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ, നഗരവികസനം, തൊഴിൽ എന്നീ വകുപ്പുകളും അഴിമതി നിറഞ്ഞ ടെൻഡർ നടപടികളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കെഎസ്‌സിഎ ആരോപിച്ചു.