Leading News Portal in Kerala

‘കളിക്കളത്തിലും ഓപ്പറേഷൻ‌ സിന്ദൂർ; രണ്ടിലും ഇന്ത്യൻ വിജയം’; ഏഷ്യാ കപ്പ് ജയത്തിന് പിന്നാലെ വൈറലായി പ്രധാനമന്ത്രിയുടെ വാക്കുകൾ| operation Sindoor on the games field Outcome is the same India wins pm narendra modi on asia cup win | Sports


“കളിസ്ഥലത്തെ ഓപ്പറേഷൻ സിന്ദൂർ. ഫലം ഒന്നുതന്നെ – ഇന്ത്യ വിജയിച്ചു! നമ്മുടെ ക്രിക്കറ്റർമാർക്ക് അഭിനന്ദനങ്ങൾ,” പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.

ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായി കളിച്ചതിന് ബിസിസിഐയെയും ഇന്ത്യൻ സർക്കാരിനെയും വിമർശകർ കുറ്റപ്പെടുത്തുകയും മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തതോടെ മത്സരങ്ങളിൽ വിവാദങ്ങൾ ഉടലെടുത്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധ സേന ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിക്കുകയും പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഒൻപത് ഭീകര ക്യാമ്പുകളിൽ ആക്രമണം നടത്തുകയും നൂറോളം ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.

ഈ ഓപ്പറേഷൻ നാല് ദിവസത്തെ അതിർത്തി സംഘർഷങ്ങൾക്ക് കാരണമായെങ്കിലും, മെയ് 10ന് സംഘർഷം അവസാനിപ്പിക്കാൻ ധാരണയിലെത്തി. എന്നിരുന്നാലും, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കളിക്കളത്തിലും സംഘർഷം വർധിച്ചുതന്നെയിരുന്നു.

പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ

അതേസമയം, പാകിസ്ഥാനെതിരായ ഫൈനൽ മത്സരത്തിലെ ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ നിരവധി രാഷ്ട്രീയ നേതാക്കൾ പ്രശംസിച്ചു. തിലക് വർമയുടെ (53 പന്തിൽ നിന്ന് 69) ഇന്നിങ്സ് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും മെൻ ഇൻ ബ്ലൂവിന് അവരുടെ ഒൻപതാമത്തെ ഏഷ്യാ കപ്പ് കിരീടം നേടിക്കൊടുക്കുകയും ചെയ്തു.

“ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച ഇന്ത്യൻ ടീമിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെ ടീം കളിയിലെ തങ്ങളുടെ ആധിപത്യം അടയാളപ്പെടുത്തി. ഇന്ത്യൻ ടീമിന് ഭാവിയിൽ തുടർച്ചയായ പ്രശസ്തി ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു,” രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു.

“ഒരു ബില്യൺ ഹൃദയങ്ങൾ ഇന്ന് രാത്രി ഒന്നായി സ്പന്ദിക്കുന്നു! ഇന്ത്യൻ ടീം പാകിസ്ഥാനെ പരാജയപ്പെടുത്തി ഏഷ്യാ കപ്പ് ഉയർത്തി. ആദ്യ പന്ത് മുതൽ അവസാനത്തെ ആർപ്പുവിളി വരെ, ഈ യാത്ര ധൈര്യത്തിന്റെയും ഐക്യത്തിന്റെയും സമാനതകളില്ലാത്ത തിളക്കത്തിന്റെയും ആയിരുന്നു. ഈ വിജയം ഭാരതത്തിന്റെ അഭിമാനമാണ്, ഭാരതത്തിന്റെ സന്തോഷമാണ്, ഭാരതത്തിന്റെ പ്രചോദനമാണ്,” കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ സാഹിബ്സാദ ഫർഹാൻ (38 പന്തിൽ 57) ഫഖർ സമാൻ (35 പന്തിൽ 46) എന്നിവർ ചേർന്ന് ആദ്യ 10 ഓവറിനുള്ളിൽ 84 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ, മധ്യ ഓവറുകളിൽ കാര്യങ്ങൾ തകിടം മറിഞ്ഞു. 33 റൺസിനിടെ പാകിസ്ഥാന് ഒൻപത് വിക്കറ്റുകൾ നഷ്ടമായി.

ഇന്ത്യയുടെ തുടക്കവും മോശമായിരുന്നു. 20 റൺസ് മാത്രമുള്ളപ്പോൾ അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവർ പുറത്തായി. എന്നാൽ, തിലക് വർമ്മയും സഞ്ജു സാംസണും വിജയലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിക്കാൻ കരുത്തോടെ നിലയുറപ്പിച്ചു. ശിവം ദുബെ നിർണായകമായ 33 റൺസുമായി പിന്തുണ നൽകി. റിങ്കു സിംഗ് നേരിട്ട ആദ്യപന്തിൽ ബൗണ്ടറി നേടി ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ഇത് ഇന്ത്യയുടെ ഒൻപതാമത്തെ ഏഷ്യാ കപ്പ് കിരീട നേട്ടമാണ്. ടൂർണമെന്റിൽ പാകിസ്ഥാനെതിരെ ഹാട്രിക് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/

‘കളിക്കളത്തിലും ഓപ്പറേഷൻ‌ സിന്ദൂർ; രണ്ടിലും ഇന്ത്യൻ വിജയം’; ഏഷ്യാ കപ്പ് ജയത്തിന് പിന്നാലെ വൈറലായി പ്രധാനമന്ത്രിയുടെ വാക്കുകൾ