കഞ്ചാവ് കേസ്: റാപ്പർ വേടനെതിരെ 5 മാസത്തിനു ശേഷം കുറ്റപത്രം സമർപ്പിച്ച് പൊലീസ് | Vedan rapper cannabis case sees police filing charges | Kerala
Last Updated:
ഏപ്രിൽ 28നാണ് വേടൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്
കൊച്ചി: കഞ്ചാവ് കേസിൽ പ്രമുഖ റാപ്പർ വേടനെതിരെ (ഹിരണ്ദാസ് മുരളി) പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹിൽ പാലസ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വേടൻ കഞ്ചാവ് ഉപയോഗിച്ചു എന്നാണ് കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തൽ.
വേടനടക്കം ഒമ്പത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 28-ന് വേടൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയ സംഭവത്തിലാണ് അഞ്ചു മാസങ്ങൾക്കു ശേഷം കുറ്റപത്രം സമർപ്പിച്ചത്.
കഞ്ചാവ് പൊടിക്കാനുള്ള ക്രഷർ, ചുരുട്ടാനുള്ള പേപ്പർ, ത്രാസ് എന്നിവയുൾപ്പെടെയുള്ള വസ്തുക്കൾ വേടൻ്റെ ഫ്ലാറ്റിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
തീൻമേശയ്ക്ക് ചുറ്റുമിരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെയാണ് വേടനും സംഘവും പോലീസ് പിടിയിലായതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കൂടാതെ, വേടൻ്റെ ഫ്ലാറ്റിലെ ഹാൾ നിറയെ പുകയും രൂക്ഷമായ ഗന്ധവുമായിരുന്നു. ബീഡിയിൽ നിറച്ചും കഞ്ചാവ് വലിച്ചു. ഇവർ കഞ്ചാവ് വാങ്ങിയത് ചാലക്കുടിയിലെ ആഷിഖിൽ നിന്നാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
കഴിഞ്ഞ ഏപ്രിലിൽ നടന്ന റെയ്ഡിൽ വേടൻ്റെ ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിരുന്നു.
Kochi [Cochin],Ernakulam,Kerala
September 30, 2025 10:32 PM IST
