സ്തന സൗന്ദര്യത്തിന് ശസ്ത്രക്രിയ ചെയ്ത യുവതികൾ പരിഭ്രാന്തിയിൽ; കർശന നടപടിയുമായി ഉത്തരകൊറിയ | Kim Jong Un’s North Korea Punishes Women for breast implants | World
Last Updated:
സൗന്ദര്യ ശസ്ത്രക്രിയകൾ കൂടാതെ, യുവാക്കളുടെ മുടിവെട്ടുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലും ഉത്തരകൊറിയയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്
സ്തന സൗന്ദര്യത്തിനായി ശസ്ത്രക്രിയ ചെയ്ത സ്ത്രീകൾക്കെതിരെ കർശന നടപടിയുമായി ഉത്തരകൊറിയ. സ്തന ഇംപ്ലാന്റുകൾ മുതലാളിത്തത്തിന്റെ ഭാഗമാണെന്നും സോഷ്യലിസത്തിന് എതിരാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുറ്റക്കാരാണെന്ന് തെളിയുന്ന സ്ത്രീകൾ മാത്രമല്ല, ശസ്ത്രക്രിയ ചെയ്തു നൽകിയ ഡോക്ടർമാരും നടപടി നേരിടേണ്ടി വരും.
ശരീരത്തിൽ മാറ്റങ്ങൾ പ്രകടമായ സ്ത്രീകളെ കണ്ടെത്തി പരിശോധന നടത്തുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തര കൊറിയയിൽ സൗന്ദര്യവർധനവിനായുള്ള ശസ്ത്രക്രിയകൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം നടപടിക്രമങ്ങളെല്ലാം സോഷ്യലിസ്റ്റ് വിരുദ്ധ പ്രവൃത്തികളായിട്ടാണ് ഭരണകൂടം മുദ്രകുത്തിയിട്ടുള്ളത്.
നിയമവിരുദ്ധമായി ശസ്ത്രക്രിയകൾ നടത്തിയ ഒരു ഡോക്ടറും 20 വയസ്സിനടുത്തുള്ള രണ്ട് സ്ത്രീകളും സരിവോൺ കൾച്ചറൽ ഹാളിൽ പരസ്യ വിചാരണ നേരിട്ടതോടെയാണ് പുതിയ കർശന നടപടികൾ പുറത്തുവന്നത്. ശസ്ത്രക്രിയകൾ നടത്തിയ ഡോക്ടർക്ക് മതിയായ വൈദ്യപരിചയമില്ലെന്നും മെഡിക്കൽ സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കാത്ത ആളാണെന്നും റിപ്പോർട്ടുണ്ട്.
‘ശരീര സൗന്ദര്യം വർദ്ധിപ്പിക്കാൻ’ വേണ്ടിയാണ് ശസ്ത്രക്രിയ ചെയ്തതെന്ന് സ്ത്രീകൾ സമ്മതിച്ചെങ്കിലും, അവരെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്ക് ഭീഷണിയായിട്ടാണ് ഭരണകൂടം വിശേഷിപ്പിച്ചത്.
സൗന്ദര്യവർധക ശസ്ത്രക്രിയകൾക്ക് വിധേയരായ യുവതികൾ സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്ക് തന്നെ ഭീഷണിയാണെന്ന് വിചാരണയ്ക്കിടെ പ്രോസിക്യൂട്ടർമാർ ശക്തമായി ചൂണ്ടിക്കാട്ടി. കിം ജോങ് ഉന്നിന്റെ കീഴിൽ ഉത്തരകൊറിയയിൽ കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്.
ശസ്ത്രക്രിയകൾ ‘മുതലാളിത്ത ബൂർഷ്വാ രീതി’ ആണെന്ന് മുദ്രകുത്തിയാണ് ഭരണകൂടം നടപടിയെടുക്കുന്നത്. സൗന്ദര്യ ശസ്ത്രക്രിയകൾ കൂടാതെ, യുവാക്കളുടെ മുടിവെട്ടുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലും ഉത്തരകൊറിയയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
October 03, 2025 10:20 AM IST
