Leading News Portal in Kerala

പുരുഷന്മാരെ തേടി വിദേശ വനിതകള്‍ ഇന്ത്യയിലേക്ക്; ലഡാക്കിലെ പ്രഗ്നന്‍സി ടൂറിസത്തിന് പിന്നിലെന്ത്‌?  Foreign women come to India in search of men Whats behind pregnancy tourism in Ladakh | India


Last Updated:

ജര്‍മ്മനിയില്‍ നിന്നും യൂറോപ്പിന്റെ മറ്റ് ചില ഭാഗങ്ങളില്‍ നിന്നുമുള്ള വനിതകൾ പ്രഗ്നന്‍സി ടൂറിസത്തിനായി ലഡാക്കിലെ ചില ഗ്രാമങ്ങളിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ

News18News18
News18

‘പ്രഗ്നന്‍സി ടൂറിസം’ എന്ന് പറയുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടി എത്തുന്നത് എന്താണ്? കുഞ്ഞിന് മികച്ച ഭാവിയും സൗകര്യങ്ങളും ലഭിക്കുന്നതിന് ഗര്‍ഭിണിയായ അമ്മ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയും വിദേശരാജ്യത്ത് പ്രസവിക്കുകയും ചെയ്യുക എന്നതായിരിക്കും. എന്നാല്‍, കശ്മീരിലെ ലഡാക്കിലെ ആര്യന്‍ താഴ്‌വരയിലേക്ക് വരുമ്പോള്‍ ഈ ആശയം പൂര്‍ണമായും വഴിമാറുന്നതാണ് കാണുക. ഇവിടെ പ്രഗ്നന്‍സി ടൂറിസം എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. പുരാണങ്ങളിലും നാടോടിക്കഥകളിലും പരാമര്‍ശിക്കുന്ന വംശശുദ്ധിയോടുള്ള അമിതമായ താത്പര്യമാണ് ഇതിനു പിന്നിലെന്ന് പറയപ്പെടുന്നു.

ഇക്കാര്യം ചിലര്‍ക്കെങ്കിലും വിശ്വസിക്കാന്‍ പ്രയാസമുള്ളതായി തോന്നിയേക്കാം. എന്നാല്‍, ലഡാക്കിലെ ദാ, ഹനു, ഡാര്‍ച്ചിക്, ബിയാമ, ഗാര്‍ക്കോണ്‍ തുടങ്ങിയ ഹിമാലയന്‍ ഗ്രാമത്തില്‍ താമസിക്കുന്ന ബ്രോക്പ സമൂഹം തങ്ങള്‍ ആര്യവംശത്തിന്റെ നേരിട്ടുള്ള പിന്‍ഗാമികളാണെന്ന് അവകാശപ്പെടുന്നു.

മറ്റ് ലഡാക്കി സമൂഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബ്രോക്പകള്‍ക്ക് വ്യത്യസ്തമായ ചില സവിശേഷതകളുണ്ട്. ഉയരമേറിയ ശരീരഘടനയും വെളുത്ത ചര്‍മവും ഇളംനിറമുള്ള കണ്ണുകളും ഇവരെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു. ലോകത്തിലെ അവസാനത്തെ ശുദ്ധമായ ആര്യന്‍ ജീനുകള്‍ ഇവരുടേതാണെന്ന് കരുതപ്പെടുന്നു. ഇത് നിരവധി വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്.

ചില വിദേശ സ്ത്രീകള്‍, പ്രത്യേകിച്ച് ജര്‍മ്മനിയില്‍ നിന്നും യൂറോപ്പിന്റെ മറ്റ് ചില ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ ഈ ബ്രോക്പ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ ബ്രോക്പ പുരുഷന്മാരില്‍ നിന്ന് കുട്ടികളെ ഗര്‍ഭം ധരിക്കും. തങ്ങളുടെ മക്കള്‍ക്ക് ശുദ്ധമായ ആര്യന്‍ വംശപരമ്പര അവകാശപ്പെടാമെന്ന് അവര്‍ കരുതുന്നു.

പ്രഗ്നന്‍സി ടൂറിസം ചിലര്‍ ബിസിനസ്സാക്കി മാറ്റിയെന്നും അതുവഴി ഇവിടെയുള്ള പുരുഷന്മാര്‍ക്ക് സാമ്പത്തിക ലാഭമുണ്ടാകുന്നുണ്ടെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ട്രാവല്‍ ബ്ലോഗറായ സൗമില്‍ അഗര്‍വാള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതായി താഴ്‌വരയിലെ ആളുകളോട് തന്നെ നേരിട്ടു ചോദിച്ചതായി ഇന്ത്യടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കെട്ടുകഥയും യാഥാര്‍ത്ഥ്യവും

ബ്രോക്പകള്‍ ആര്യന്‍ വംശജരാണെന്ന വാദം ജനിതക ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും തള്ളിക്കളഞ്ഞിട്ടുണ്ട്. ശാസ്ത്രീയപരമായ തെളിവുകളൊന്നും ഇതിനെ പിന്തുണയ്ക്കുന്നുമില്ല. പ്രഗ്നന്‍സി ടൂറിസം സംബന്ധിച്ച വിവരങ്ങള്‍ വാമൊഴിയായി പ്രചരിക്കുന്നതോ അതിശയോക്തി കലര്‍ന്ന യാത്രാ വിവരണങ്ങളില്‍ നിന്നോ ലഡാക്കിലെ ഗസ്റ്റ്ഹൗസുകളിലെ കഥകളില്‍ നിന്നോ ആണ് പ്രചരിക്കുന്നത്. ചില ഒറ്റപ്പെട്ട കേസുകള്‍ നിലവിലുണ്ടെങ്കിലും അത് വിശ്വാസയോഗ്യമല്ലെന്ന് ഈ ഗ്രാമങ്ങളില്‍ താമസിക്കുകയും പഠിക്കുകയും ചെയ്ത പത്രപ്രവര്‍ത്തകരും നരവംശശാസ്ത്രജ്ഞരും പറയുന്നു.