4.22 ലക്ഷം രൂപയുടെ ബിൽ പാസാകാൻ 15,000 രൂപ കൈക്കൂലി; അസിസ്റ്റൻ്റ് എൻജിനിയർക്ക് 10 വർഷം കഠിനതടവ് | Bribery case assistant engineer sentenced to 10 years in prison | Crime
Last Updated:
പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു
തിരുവനന്തപുരം: കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ തിരുവനന്തപുരം കോർപ്പറേഷൻ മുൻ അസിസ്റ്റന്റ് എൻജിനിയർ സി. ശിശുപാലന് 10 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം വിജിലൻസ് കോടതി. ജഡ്ജി എ. മനോജാണ് വിധി പ്രസ്താവിച്ചത്.
തിരുവനന്തപുരം കോർപ്പറേഷൻ ഫോർട്ട് സോണൽ ഓഫീസ് പരിധിയിലെ ബീമാപള്ളി വാർഡിൽ നടത്തിയ പ്രവൃത്തിയുടെ ബിൽ പാസാക്കുന്നതിനാണ് ശിശുപാലൻ കൈക്കൂലി ആവശ്യപ്പെട്ടതും വാങ്ങിയതും. 2017-18 കാലയളവിൽ ഇന്റർലോക്ക് പാകിയതിന്റെ 4.22 ലക്ഷം രൂപയുടെ ബിൽ പാസാക്കാൻ ഇയാൾ കരാറുകാരനോട് 15,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതിൽ 5,000 രൂപ ആദ്യ ഗഡുവായി കൈപ്പറ്റിയ ശേഷം, ബാക്കി 10,000 രൂപ വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ശിശുപാലനെ കൈയോടെ പിടികൂടുകയായിരുന്നു.
വിവിധ വകുപ്പുകളിലായാണ് പത്തുവർഷത്തെ തടവ് വിധിച്ചിട്ടുള്ളതെങ്കിലും, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശനാണ് കോടതിയിൽ ഹാജരായത്.
Thiruvananthapuram,Kerala
October 15, 2025 4:20 PM IST
