ഒരു പവൻ സ്വർണം വാങ്ങാൻ ഇനി ഒരു ലക്ഷം കൊടുക്കണോ?|kerala gold price hit record rate one lakh for one sovereign | Money
Last Updated:
ഈ മാസം ഇതുവരെ ഏകദേശം 7,800 രൂപയുടെ വർദ്ധനവാണ് പവന് ഉണ്ടായിരിക്കുന്നത്
തിരുവനന്തപുരം: സാധാരണക്കാരെ ആശങ്കയിലാഴ്ത്തി കേരളത്തിൽ സ്വർണവിലയുടെ (Gold Rate) കുതിപ്പ് തുടരുകയാണ്. റെക്കോർഡ് വിലയിൽ ചാഞ്ചാട്ടം രേഖപ്പെടുത്തിയതോടെ, ഒരു പവൻ സ്വർണ്ണാഭരണം വാങ്ങാൻ സാധാരണക്കാർക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ നൽകേണ്ട സ്ഥിതിയാണ് . ഇന്നലെ സ്വർണവിപണിയിൽ വൻ വിലവർദ്ധനവാണ് രേഖപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ പവന് 2,400 രൂപ ഉയർന്ന് 94,360 എന്ന റെക്കോർഡ് നിലയിലെത്തിയെങ്കിലും ഉച്ചയ്ക്ക് നേരിയ ഇടിവ് സംഭവിച്ച ശേഷം വൈകുന്നേരത്തോടെ വില വീണ്ടും ഉയർന്നു. നിലവിൽ, ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 94,120 രൂപയാണ് വിപണിയിലെ നിരക്ക്. നിലവിലെ ഈ ഉയർന്ന വിലയിൽ, 3% ജി.എസ്.ടി., ഹോൾമാർക്കിംഗ് ചാർജ് എന്നിവയ്ക്ക് പുറമെ ഏറ്റവും കുറഞ്ഞ 5% പണിക്കൂലിയെങ്കിലും ചേർത്താൽ ഒരു പവൻ ആഭരണത്തിന് 1,00,000 രൂപ കവിയും.
ആഗോള വിപണിയിൽ സ്വർണവില ഒരു ട്രോയ് ഔൺസിന് 100 ഡോളറിലധികം വർദ്ധിച്ച് 4163 ഡോളറിൽ എത്തിനിൽക്കുകയാണ്. വൈകാതെ ഇത് 4500 ഡോളറിൽ എത്തുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ ഈ നില തുടരുകയാണെങ്കിൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് നൽകേണ്ട അടിസ്ഥാന വില പോലും ഒരു ലക്ഷം രൂപ കടക്കും. ഒക്‌ടോബർ 3-ാം തീയതി രേഖപ്പെടുത്തിയ 86,560 രൂപയാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ പവൻ വില. അവിടെ നിന്ന് ഇതുവരെ ഏകദേശം 7,800 രൂപയുടെ വർദ്ധനവാണ് പവന് ഉണ്ടായിരിക്കുന്നത്.
ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ച് വില ഉയർത്തുന്നത്. വില കുതിച്ചുയർന്നതോടെ വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.
നിരവധി ചെറുകിട ജ്വല്ലറികൾ പ്രവർത്തനം അവസാനിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. രാജ്യാന്തര സാഹചര്യം അനുകൂലമായില്ലെങ്കിൽ സ്വർണവില 1.4 ലക്ഷം രൂപ വരെ ഉയരാമെന്ന് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ് സാധാരണക്കാരിലും വ്യാപാരികളിലും ഒരുപോലെ ആശങ്ക സൃഷ്ടിക്കുകയാണ്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
October 15, 2025 8:56 AM IST
