പാലക്കാട് രണ്ട് യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിന് സമീപം നാടൻ തോക്ക് | Two youths found shot dead in Palakkad | Crime
Last Updated:
ഇവർ തമ്മിൽ ലഹരി ഇടപാടുകൾ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്
പാലക്കാട്: കല്ലടിക്കോട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനു, നിതിൻ എന്നിവരാണ് മരിച്ചത്. ബിനുവിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻ തോക്കും കണ്ടെത്തി. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചത് ആകാം എന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് വൈകുന്നേരം പാലക്കാട് കല്ലടിക്കോട് മരുതംകോട് ആണ് സംഭവം നടന്നത്. പ്രദേശത്തെ സർക്കാർ സ്കൂളിന് സമീപത്തെ റോഡിൽ ബിനുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രക്തത്തിൽ കുളിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. സമീപത്തു നിന്നും നാടൻ തോക്കും കണ്ടെത്തി.
സംഭവം നടന്നതിന് തൊട്ടടുത്താണ് നിതിൻറെ വീട്. നാട്ടുകാർ ഇവിടെയെത്തി നോക്കിയപ്പോൾ നിതിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിതിനും ബിനുവും അയൽവാസികളും ആണ്. നിതിൻറെ വീട്ടിൽ അമ്മ മാത്രമാണ് ഉള്ളത്. അമ്മയെ ആശ്രയിച്ചാണ് നിതിൻ കഴിയുന്നത്. ടാപ്പിംഗ് തൊഴിലാളിയാണ് ബിനു.
അതേസമയം ഇവർ തമ്മിൽ ലഹരി ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ഇതേ തുടർന്നുള്ള തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ ലഭിക്കുന്നത്. സംഭവം നടന്നത് നിരന്തരം വന്യമൃഗങ്ങൾ ഇറങ്ങുന്ന കാർഷിക മേഖലയായ പ്രദേശത്താണ്. ജനവാസം കുറവായ പ്രദേശമായതിനാലാണ് സംഭവം പുറത്തറിയാൻ വൈകിയത്. കല്ലടിക്കോട് പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
Palakkad,Kerala
October 14, 2025 6:10 PM IST
