‘ഞാനൊരു ക്രിസ്ത്യാനിയായതാണോ പ്രശ്‌നം എന്ന് പറയേണ്ടത് നേതൃത്വമാണ്’; യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തിൽ അബിൻ വർക്കി| Youth Congress Chief Row Abin Varkey Asks if His Christian Identity Led to Snub | Kerala
Last Updated:
‘തനിക്ക് മേല്‍വിലാസം ഉണ്ടാക്കി തന്നത് പാർട്ടിയാണ്. അതിന് കളങ്കം ഉണ്ടാകുന്നത് ഒന്നും ചെയ്യില്ല. വരുന്ന തിരഞ്ഞെടുപ്പുകൾ കോൺഗ്രസിന് പ്രധാനപ്പെട്ടതാണ്. കേരളത്തിൽ പ്രവർത്തനം തുടരാൻ ആണ് ആഗ്രഹിച്ചിരുന്നത്. നേതാക്കളോട് കേരളത്തിൽ തുടരാൻ അവസരം തരണമെന്ന് അഭ്യർത്ഥിക്കുന്നു’
കോഴിക്കോട്: സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനായി തന്നെ പരിഗണിക്കാത്തത് ക്രിസ്ത്യാനി ആയതുകൊണ്ടാണോ എന്ന് അറിയില്ലെന്ന് അബിൻ വർക്കി. തന്നെ അങ്ങനെ കാണുന്നുണ്ടോ എന്നും അറിയില്ല. അക്കാര്യം പറയേണ്ടത് നേതൃത്വമാണെന്നും അബിൻ വർക്കി മാധ്യമങ്ങളോട് പറഞ്ഞു.
ഏത് പോസ്റ്റ് കിട്ടിയാലും ഇല്ലെങ്കിലും സമരമുഖത്ത് ഉണ്ടാകും. അമിതമായി ആഹ്ലാദിക്കുകയോ വിഷമിക്കുകയോ ചെയ്യില്ല. സംസ്ഥാന നേതൃത്വവുമായി സഹകരിച്ച് മുന്നോട്ട് പോകും. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ് തീരുമാനം എടുത്തത്. രാഹുൽ ഗാന്ധിയോട് കടപ്പാടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഒരു ലക്ഷത്തി എഴുപതിനായിരം വോട്ടുകൾ നേടാൻ ആയി. പാർട്ടി സമരം ചെയ്യാൻ പറഞ്ഞപ്പോൾ അത് ചെയ്തു. ജയിലിൽ പോകാൻ പറഞ്ഞപ്പോൾ പോയി.
തനിക്ക് മേല്‍വിലാസം ഉണ്ടാക്കി തന്നത് പാർട്ടിയാണ്. അതിന് കളങ്കം ഉണ്ടാകുന്നത് ഒന്നും ചെയ്യില്ല. വരുന്ന തിരഞ്ഞെടുപ്പുകൾ കോൺഗ്രസിന് പ്രധാനപ്പെട്ടതാണ്. കേരളത്തിൽ പ്രവർത്തനം തുടരാൻ ആണ് ആഗ്രഹിച്ചിരുന്നത്. നേതാക്കളോട് കേരളത്തിൽ തുടരാൻ അവസരം തരണമെന്ന് അഭ്യർത്ഥിക്കുന്നു. അടിയുറച്ച പാർട്ടിയ്ക്ക് വിധേയനായ പ്രവർത്തകനെന്ന നിലയിലാണ് അഭ്യർത്ഥന. കേരളത്തിൽ ഈ സുപ്രധാന സമയത്ത് തുടരാൻ അവസരം തരണം.
പാർട്ടി എടുത്ത തീരുമാനം തെറ്റായി എന്ന് പറയുന്നില്ല. ദേശീയ സെക്രട്ടറിയായി നിയമിക്കപ്പെട്ടിൽ തന്റെ നിലപാട് പാർട്ടി നേതൃത്വത്തെ അറിയിക്കും. പിണറായി വിജയനെതിരെ പോരാടാൻ ആണ് താല്പര്യം. പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. പാർട്ടി പ്രതീക്ഷിക്കുന്ന പോരാളി ആയി കേരളത്തിൽ തുടരാൻ ആഗ്രഹിക്കുന്നു. നേതാക്കന്മാർ എടുത്ത തീരുമാനം വന്നപ്പോൾ തന്നെ കേരളത്തിൽ തുടരാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
യൂത്ത് കോൺഗ്രസിലെ എല്ലാ പ്രവർത്തകരും എല്ലാ പദവിക്കും അർഹരാണ്. മതേതരത്വം മുറുകെ പിടിക്കുന്നവരാണ് എല്ലാവരും. കെ എം അഭിജിത്തും പരിഗണിക്കപ്പെടേണ്ട ആളാണെന്നും അബിൻ വർക്കി പറഞ്ഞു.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ വോട്ട് നേടിയ രണ്ടാമത്തെ സ്ഥാനാർത്ഥിയായിരുന്ന അബിൻ വർക്കിയെ തന്നെ അധ്യക്ഷനാക്കണം എന്ന നിലപാടിൽ രമേശ് ചെന്നിത്തല അവസാന ഘട്ടം വരെ ഉറച്ചുനിന്നിരുന്നു. എന്നാൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ ക്രിസ്ത്യാനിയും മഹിളാ കോൺഗ്രസ് അധ്യക്ഷ മുസ്ലിമും ആണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സാമുദായിക സമവാക്യങ്ങൾ പാലിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന നിലപാടിനെ തുടർന്നാണ് ഏറ്റവും കുറവ് വോട്ട് കിട്ടിയ ഒ.ജെ. ജനീഷിനെ നിയമിച്ചത്.
Summary: Youth Congress leader Abin Varkey expresses displeasure over denial of state presidentship. He says it is the Congress leadership to clarify whether he was demerited for being a Christian.
Kozhikode [Calicut],Kozhikode,Kerala
October 14, 2025 11:37 AM IST
‘ഞാനൊരു ക്രിസ്ത്യാനിയായതാണോ പ്രശ്‌നം എന്ന് പറയേണ്ടത് നേതൃത്വമാണ്’; യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തിൽ അബിൻ വർക്കി
