ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന് ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്| Muhammad Yunus Gifts Pakistan General Controversial Map Showing Northeast India as Part of Bangladesh | World
Last Updated:
ഇതൊരു നയതന്ത്ര നടപടിയല്ലെന്നും മനഃപൂര്‍വമായി ചെയ്തതാണെന്ന് കരുതുന്നതായും ഇന്ത്യന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ വിലയിരുത്തി
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയുള്ള ബംഗ്ലാദേശ് ഭൂപടം പാക്കിസ്ഥാന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്മാന് ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയ്ക്ക് സമ്മാനിച്ച് ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ്. ഇതൊരു നയതന്ത്ര നടപടിയല്ലെന്നും മനഃപൂര്‍വമായി ചെയ്തതാണെന്ന് കരുതുന്നതായും ഇന്ത്യന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ വിലയിരുത്തി.
ധാക്കയിലെ ഇടക്കാല ഭരണകൂടവും റാവല്‍പിണ്ടിയിലെ സൈനിക സ്ഥാപനവും തമ്മിലുള്ള രഹസ്യ യോജിപ്പിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ നടപടിക്ക് ഒന്നിലധികം അര്‍ത്ഥമുണ്ടെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ ആരോപിച്ചു. പാക്കിസ്ഥാന് ദീര്‍ഘാകലമായി തുടരുന്ന ഇന്ത്യാ വിരുദ്ധ ആഖ്യാനത്തിന് ബംഗ്ലാദേശ് നിശബ്ദമായി അംഗീകാരം നല്‍കുന്നതാണ് ഇതുകൊണ്ട് ഉദ്ദേശിച്ചതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ബംഗ്ലാദേശിന്റെ ഭൂപടത്തില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനും 1971-ലെ വിഭജനത്തിന്റെ മുറിവുകള്‍ കുത്തിനോവിക്കാനും ലക്ഷ്യമിട്ടുള്ള ഒരു സൈക്കോ വാര് സിഗ്നല്‍ എന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ ഈ നടപടിയെ വിശേഷിപ്പിച്ചത്. 1971-ലെ പാക്കിസ്ഥാന്റെ സൈനിക പരാജയം പ്രതീകാത്മകമായി മായ്ച്ചുകളയാനും ധാക്കയ്ക്കും ഇസ്ലാമാബാദിനും ഇടയിലുള്ള പങ്കാളിത്തം ഉയര്‍ത്തിക്കാട്ടാനുമുള്ള ശ്രമമാണിതെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.
ത്രിപുര, മിസേറാം അതിര്‍ത്തികളിലെ അനധികൃത നുഴഞ്ഞുകയറ്റങ്ങള്‍ വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ വിവാദവും വന്നിരിക്കുന്നത്. ഇത്തരം നുഴഞ്ഞുകയറ്റങ്ങള്‍ പാക്കിസ്ഥാന് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് എന്‍ജിഒകളുമായി ബന്ധപ്പെട്ടു കിടക്കുന്നതായും സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. ബംഗ്ലാദേശ് നെറ്റ്വര്ക്കുകള് വഴിയാണ് ഇത്തരം എന്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്നതെന്നും സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. നേരിട്ടുള്ള തീവ്രവാദ ആക്രമണങ്ങള്‍ക്ക് പകരം നയതന്ത്രവും സംസ്കാരവും ഉപയോഗിച്ച് ഏകോപിപ്പിച്ച സോഫ്റ്റ് പവര്‍ ആക്രമണമാണെന്ന സംശയം ഈ സംഭവങ്ങള്‍ ശക്തിപ്പെടുത്തുവെന്ന് വൃത്തങ്ങള്‍ പറയുന്നു.
ഈ നെറ്റ്വര്ക്കുകള് ഷെയ്ഖ് ഹസീനയുടെ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനും ഇന്ത്യയുടെ വളരുന്ന പ്രാദേശിക സ്വാധീനത്തിന് ഒരു പ്രതിരോധമായി ധാക്കയെ ഉപയോഗിക്കാനും വളരെക്കാലമായി ശ്രമിച്ചിരുന്നു. വ്യാജ ഭൂപടത്തിന്റെ പ്രത്യാഘാതങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താനാകുന്നതാണെങ്കിലും ഇതൊരു യുഎസ് സ്ക്രിപ്റ്റഡ് പരീക്ഷണമാകാമെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നയതന്ത്ര മാനദണ്ഡങ്ങള്‍ ലംഘിക്കാതെ ഇന്ത്യയുടെ പ്രതികരണം അറിയാനുള്ള ഒരു പരീക്ഷണ പ്രകോപനമാണിതെന്നും വൃത്തങ്ങള്‍ വിലയിരുത്തുന്നു.
New Delhi,New Delhi,Delhi
October 27, 2025 2:51 PM IST
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന് ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
