Leading News Portal in Kerala

മൂന്നാര്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; രാത്രിയാത്രാ നിരോധനമുള്ളതിനാൽ ദുരന്തം ഒഴിവായി| Landslide on Munnar National Highway No Casualties Due to Night Travel Restriction | Kerala


Last Updated:

കൊച്ചി – ധനുഷ് കോടി ദേശീയപാതയുടെ രണ്ടാം ബ്രിഡ്ജിന്റെ നിര്‍മാണം നടക്കുന്ന മേഖലയില്‍ തന്നെയാണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത്

വീണ്ടും മണ്ണിടിച്ചിൽ
വീണ്ടും മണ്ണിടിച്ചിൽ

തൊടുപുഴ: മൂന്നാര്‍ പള്ളിവാസലില്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. രാത്രിയാത്ര നിരോധനമുള്ളതിനാൽ‌ വന്‍ അപകടമാണ് ഒഴിവായത്. പ്രദേശത്ത് കുടുതല്‍ മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കൊച്ചി – ധനുഷ് കോടി ദേശീയപാതയുടെ രണ്ടാം ബ്രിഡ്ജിന്റെ നിര്‍മാണം നടക്കുന്ന മേഖലയില്‍ തന്നെയാണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത്. അശാസ്ത്രീയ നിര്‍മാണവും മണ്ണെടുപ്പുമാണ് മണ്ണിടിച്ചിലിന് പിന്നിലെ പ്രധാന കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

രാവിലെ മുതല്‍ വാഹനങ്ങള്‍ ഭാഗികമായി കടത്തി വിടാന്‍ തുടങ്ങി. മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് വിദഗ്ധ സംഘം പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞദിവസം അടിമാലി കൂമ്പൻപാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് നെടുമ്പള്ളിക്കുടിയിൽ ബിജു (45) മരിച്ചിരുന്നു. ഭാര്യ സന്ധ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ‌ദേശീയപാത നിർമാണത്തിനായി അശാസ്ത്രീയമായി മണ്ണെടുത്തതിനെ തുടർന്നാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായതെന്നാണ് ആരോപണം. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്നും ബിജുവിന്റെതടക്കം 22 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. എന്നാൽ രാത്രിയിൽ ഭക്ഷണം കഴിക്കാനായി വീട്ടിലെത്തി 20 മിനുട്ടിനകം അപകടം സംഭവിക്കുകയായിരുന്നു.

എൻ എച്ച് 85 ലെയും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ദേശീയപാത അതോറിറ്റിക്ക് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കയാണ്.

Summary: Another landslide has occurred on the National Highway at Pallivasal in Munnar. A major disaster was averted because of the night travel ban. Locals report that there is a possibility of further landslides in the area.