Leading News Portal in Kerala

മല്ലികാർജുൻ ഖാർഗെയുടെ ശക്തികേന്ദ്രത്തിൽ RSS മാർച്ചിന് അനുമതി; കർശന നിബന്ധനകൾ‌| RSS Gets Conditional Nod for Route March in Mallikarjun Kharges Political Stronghold | India


Last Updated:

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ശക്തികേന്ദ്രമായ ഗുർമിത്കലിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് നിബന്ധനകളോട് അനുമതി ലഭിച്ചു. ഒക്ടോബർ 31നാണ് മാർച്ച് നിശ്ചയിച്ചിട്ടുള്ളത്

(IMAGE: PTI)
(IMAGE: PTI)

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ രാഷ്ട്രീയ ശക്തികേന്ദ്രമായ ഗുർമിത്കലിൽ റൂട്ട് മാർച്ച് നടത്താൻ രാഷ്ട്രീയ സ്വയംസേവക് സംഘിന് (ആർഎസ്എസ്) യാദ്ഗിർ ജില്ലാ ഭരണകൂടം ഉപാധികളോടെ അനുമതി നൽകി. ഗുർമിത്കൽ ടൗണിൽ ഒക്ടോബർ 31ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള മാർച്ചിന് ഡെപ്യൂട്ടി കമ്മീഷണർ ഹർഷൽ ബോയൽ ആണ് അനുമതി നൽകിയത്. നരേന്ദ്ര റാത്തോഡ് ലേഔട്ടിൽ നിന്ന് ആരംഭിക്കുന്ന മാർ‍ച്ച്, സാമ്രാട്ട് സർക്കിൾ, ബസവേശ്വര സർക്കിൾ, ഹനുമാൻ ക്ഷേത്രം, കുംബാര വാഡി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോകും.

ആർ‌എസ്എസ് ജില്ലാ പ്രചാർ പ്രമുഖ് ബസ്സപ്പ സഞ്ജനോൾ ഒക്ടോബർ 23ന് നൽകിയ അപേക്ഷയെ തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സാമ്രാട്ട് സർക്കിൾ, എപിഎംസി സർക്കിൾ, ഹനുമാൻ ക്ഷേത്രം, മറാത്തവാഡി, പോലീസ് സ്റ്റേഷൻ റോഡ്, മിലാൻ ചൗക്ക്, സിഹിനീരു ബാവി മാർക്കറ്റ് മെയിൻ റോഡ് എന്നിവിടങ്ങളിലൂടെ കടന്നുപോയി രാംനഗറിൽ സമാപിക്കാൻ പോലീസ് ഘോഷയാത്രയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടം പരിപാടിക്ക് പത്ത് കർശന നിബന്ധനകൾ ഏർപ്പെടുത്തി.

പൊതുസ്വത്തിനോ സ്വകാര്യ സ്വത്തിനോ ഒരു നാശനഷ്ടവും ഉണ്ടാകാതിരിക്കാൻ സംഘാടകർ ശ്രദ്ധിക്കണം. ഉണ്ടാകുന്ന ഏതൊരു നഷ്ടത്തിനും നഷ്ടപരിഹാരം നൽകാനുള്ള പൂർണ ഉത്തരവാദിത്തം അവർക്കായിരിക്കും. ആർഎസ്എസ് പ്രവർത്തകർ അനുവദിച്ച റൂട്ട് കർശനമായി പാലിക്കുകയും മതപരമോ ജാതീയപരമോ ആയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന മുദ്രാവാക്യങ്ങൾ മുഴക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും വേണം. സമാധാനത്തിനോ സാമുദായിക സൗഹാർദ്ദത്തിനോ ഭംഗം വരുത്താൻ സാധ്യതയുള്ള ഏതൊരു പ്രവൃത്തിയും നിരോധിച്ചിരിക്കുന്നു.

റോഡുകൾ തടസ്സപ്പെടുത്തരുത്, കടകൾ ബലം പ്രയോഗിച്ച് അടപ്പിക്കരുത്, പങ്കെടുക്കുന്ന ആരും ആയുധങ്ങളോ തോക്കുകളോ കൈവശം വെക്കരുത് എന്നും ഉത്തരവിൽ പറയുന്നു. ക്രമസമാധാനം പാലിക്കുന്നതിനായി റൂട്ടിലുടനീളം മതിയായ പോലീസ് സേനയെ വിന്യസിക്കും. ഈ വ്യവസ്ഥകൾ ലംഘിക്കുന്ന സംഘാടകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കർണാടകയിലെ ആർഎസ്എസ് പ്രവർത്തനങ്ങളെ ചൊല്ലിയുള്ള സമീപകാല രാഷ്ട്രീയ തർക്കങ്ങൾക്കിടയിലാണ് ഈ അനുമതി ലഭിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനും സംസ്ഥാന മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ നേരത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതിയിരുന്നു. സർക്കാർ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലും പൊതു ഇടങ്ങളിലും ആർഎസ്എസ് ശാഖകൾ നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ ശാഖകൾ “കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ നെഗറ്റീവ് ആശയങ്ങൾ കുത്തിവയ്ക്കുന്നു” എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

മറ്റൊരു കത്തിൽ, ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു, ഇത്തരം പ്രവർത്തനങ്ങൾ ഇന്ത്യയുടെ ഐക്യത്തെയും ഭരണഘടനാ തത്വങ്ങളെയും ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം വാദിച്ചു. ദിവസങ്ങൾക്ക് ശേഷം, സർക്കാർ സ്ഥാപനങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ഥാപനവും മുൻകൂർ അനുമതി തേടണമെന്ന് കർണാടക മന്ത്രിസഭ നിർദ്ദേശം നൽകി, തുടർന്ന് ആർഎസ്എസ് മാർച്ചിൽ പങ്കെടുത്തതിന് നിരവധി ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

അതേസമയം, ഗുർമിത്കൽ റൂട്ട് മാർച്ചിൽ ആർഎസ്എസ് കേഡർമാരെ ദണ്ഡുകൾ‌ കൊണ്ടുപോകാൻ അനുവദിക്കുമോ എന്നതിൽ വ്യക്തതയില്ല.