ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ നൈജീരിയയിൽ അമേരിക്ക സൈനിക ഇടപെടലേന്ന് ട്രംപ് | Trump threatens military action in Nigeria over Christian persecution claims | World
Last Updated:
നൈജീരിയൻ സർക്കാരിനോട് എത്രയും വേഗത്തിൽ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ട്രംപ്
വാഷിംഗ്ടൺ: നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന കൂട്ടക്കൊലകൾ സർക്കാർ അനുവദിക്കുന്നവെന്ന് ആരോപിച്ച് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആവശ്യമെങ്കിൽ അമേരിക്ക സൈനിക നടപടി സ്വീകരിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
നൈജീരിയൻ സർക്കാർ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നും അനുവദിച്ചാൽ അമേരിക്ക എല്ലാ സഹായങ്ങളും ഉടൻ നിർത്തലാക്കുമെന്നും ഇസ്ലാമിക തീവ്രവാദികളെ പൂർണ്ണമായും ഇല്ലാതാക്കാൻ നൈജീരിയയിൽ നേരിട്ടുള്ള സൈനിക നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നൈജീരിയൻ സർക്കാരിനോട് എത്രയും വേഗത്തിൽ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാനും ട്രംപ് ആവശ്യപ്പെട്ടു.
സാധ്യമായ സൈനിക നടപടികൾക്ക് തയ്യാറാകാൻ പ്രതിരോധ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. നൈജീരിയയിൽ ക്രിസ്തുമതം അസ്തിത്വഭീഷണി നേരിടുന്നുവെന്നും നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ (Country of Particular Concern) പട്ടികയിൽ പെടുത്തുകയാണെന്നും വെള്ളിയാഴ്ച ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ പോസ്റ്റ്.
നൈജീരിയയിലെ നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോൺഗ്രസ് അംഗം റിലേ മൂറിനെയും ഹൗസ് അപ്രോപ്രിയേഷൻസ് കമ്മിറ്റി ചെയർമാൻ ടോം കോളെയെയും നിയോഗിച്ചതായി ട്രംപ് അറിയിച്ചു. ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ മതവിഭാഗങ്ങളെ സംരക്ഷിക്കാൻ തങ്ങൾ സജ്ജരാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ പ്രസ്താവനയോട് നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു പ്രതികരിച്ചു. “മതസ്വാതന്ത്ര്യവും സഹിഷ്ണുതയും നൈജീരിയയുടെ അടിസ്ഥാനമാണ്. നൈജീരിയ മതപീഡനത്തെ എതിർക്കുന്ന രാജ്യമാണ്, അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല,” എന്ന് അദ്ദേഹം വ്യക്തമാക്കി.
November 02, 2025 10:21 AM IST
ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ നൈജീരിയയിൽ അമേരിക്ക സൈനിക ഇടപെടലേന്ന് ട്രംപ്
