‘ഇ പി ജയരാജന്റെ പുസ്തകത്തിന് ഒരു കള്ളന്റെ ആത്മകഥയെന്നാണ് പേരിടേണ്ടിയിരുന്നത്’: ശോഭാ സുരേന്ദ്രൻ| Sobha Surendran Slams EP Jayarajan Suggests Naming His Book A Thiefs Autobiography | Kerala
Last Updated:
’24 മണിക്കൂർ കഴിഞ്ഞിരുന്നുവെങ്കിൽ ഇ പിയുടെ കഴുത്തിൽ തങ്ങളുടെ കുങ്കുമ ഹരിത പതാക വീഴുമായിരുന്നു. ഒരു കാര്യം ചെയ്യുമ്പോൾ തന്റേടം വേണ്ടേ, ജീവിതത്തിൽ ആലോചിച്ചെടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കണം’
തൃശൂർ: ഇ പി ജയരാജന്റെ പുസ്തകത്തിന് ‘ഒരു കള്ളന്റെ ആത്മകഥ’യെന്നാണ് പേരിടേണ്ടിയിരുന്നതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് ജയരാജനെക്കൊണ്ട് കോടതിയിൽ മറുപടി പറയിക്കും. തന്റെ മകനെ ശോഭാ സുരേന്ദ്രൻ ഫോണിൽ വിളിച്ചപ്പോൾ മത്സരിപ്പിക്കാനാണ് വിളിച്ചതെന്ന് തോന്നിയെന്നാണ് ജയരാജൻ എഴുതിയിട്ടുള്ളത്. ഫോൺ വിളിച്ചാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവുമെന്ന് തിരിച്ചറിയുന്ന പ്രത്യേക യന്ത്രം ജയരാജന്റെ കയ്യിലുണ്ടോ എന്നും ശോഭ ചോദിച്ചു.
പുസ്തകം വായിച്ചപ്പോൾ ഉള്ളിൽ ചിരിക്കുകയായിരുന്നു. പലപ്പോഴും താൻ പറഞ്ഞതൊക്കെ അതിൽ മറനീക്കി പുറത്തുവന്നിട്ടുണ്ട്. യഥാർത്ഥത്തിൽ അതിന് ഇടേണ്ട പേര് കള്ളന്റെ ആത്മകഥ എന്നായിരുന്നു. തന്റെ പഴയ വാർത്താസമ്മേളനം കേട്ടാലറിയാം. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയ അന്ന് രാമനിലയത്തിലെ തൊട്ടടുത്ത മുറിയിൽ മന്ത്രി രാധാകൃഷ്ണനും പോലീസ് ഓഫീസർമാരും ഉണ്ടായിരുന്നു. മന്ത്രിയുടെ മുറിയോട് ചേർന്നായിരുന്നു ഇ പി താമസിച്ചിരുന്ന മുറി. രാധാകൃഷ്ണനെ കവർ ചെയ്ത് പുറത്തിറങ്ങി വരാനാവില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് താൻ പുറത്തിറങ്ങി നോക്കിയത്. ആകെ മൂന്ന് വട്ടമാണ് താൻ രാമനിലയത്തിൽ പോയിട്ടുള്ളത്. അതിൽ ഒന്ന് ഇ പി ജയരാജനെ കാണാനായിരുന്നുവെന്നും ശോഭ പറഞ്ഞു.
കോടതിയിൽ ജയരാജനെ മൂക്കുകൊണ്ട് ക്ഷ വരപ്പിക്കും. ഇതുവരെ ഇ പി ജയരാജൻ നട്ടെല്ലുള്ളവരോട് മുട്ടിയിട്ടില്ല. തനിക്ക് ഇ പി ജയരാജന്റെ പുസ്തകത്തിലെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഒരു കാര്യം ചെയ്യുമ്പോൾ തന്റേടം വേണ്ടേ. ജീവിതത്തിൽ ആലോചിച്ചെടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കണം. പാർട്ടി യോഗം ചേർന്ന് ചോദ്യം ചെയ്ത് പിണറായി വിജയൻ മാറ്റിനിർത്തിയ ശേഷമാണ് ജയരാജൻ നിഷ്കളങ്കനാണെന്ന് പറയുന്നത്, ബാക്കി പൂരിപ്പിക്കാനുണ്ടല്ലോ. 24 മണിക്കൂർ കഴിഞ്ഞിരുന്നുവെങ്കിൽ ഇ പിയുടെ കഴുത്തിൽ തങ്ങളുടെ കുങ്കുമ ഹരിത പതാക വീഴുമായിരുന്നു. ആടിനെ പട്ടിയാക്കി മാറ്റുന്നവരാണ് സിപിഎം. അത്തരക്കാർക്കിടയിൽ വയസാംകാലത്ത് പിടിച്ചുനിൽക്കാനുള്ള ഇ.പിയുടെ ശ്രമം അവഗണിക്കപ്പെടേണ്ടതായിരുന്നുവെന്നും ശോഭ പറഞ്ഞു.
Thrissur,Thrissur,Kerala
November 04, 2025 5:32 PM IST
