മാതാവ് ‘സഹരക്ഷക’യല്ല; ലോകത്തെ രക്ഷിച്ചത് യേശു ഒറ്റയ്ക്ക്; വ്യക്തത വരുത്തി വത്തിക്കാൻ| Vatican Rules Out Co-Redemptrix Title Jesus Alone Saved the World Not Virgin Mary | World
Last Updated:
നിലവിലെ ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ അനുമതിയോടെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്
വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയിലെ ദീർഘകാലത്തെ ആഭ്യന്തര ചർച്ചകൾക്ക് വിരാമമിട്ട്, ലോകരക്ഷകനായ യേശുക്രിസ്തുവിനൊപ്പം മാതാവായ കന്യക മറിയത്തെയും ‘സഹരക്ഷക’ എന്ന് വിശേഷിപ്പിക്കരുതെന്ന് വത്തിക്കാൻ ശക്തമായ നിർദ്ദേശം നൽകി. നിലവിലെ ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ അനുമതിയോടെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ലോകമെമ്പാടുമുള്ള 1.4 ബില്യൺ കത്തോലിക്കരോട് ഈ പദവി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് വത്തിക്കാന്റെ ഉന്നത സിദ്ധാന്ത കാര്യാലയം പുറത്തിറക്കിയ രേഖയിലെ നിർദേശം.
ക്രിസ്തുവിന്റെ രക്ഷാപ്രവർത്തനത്തിന്റെ അനന്യതയെക്കുറിച്ച് ഈ വിശേഷണം ആശയക്കുഴപ്പം സൃഷ്ടിക്കും. ഇത് കത്തോലിക്കാ വിശ്വാസ സത്യങ്ങളുടെ ഐക്യത്തിൽ അസന്തുലിതാവസ്ഥ വരുത്തുമെന്നും ചൂണ്ടിക്കാട്ടുന്നു.
”യേശു ഒറ്റയ്ക്കാണ് ലോകത്തെ നാശത്തിൽ നിന്ന് രക്ഷിച്ചത്. യേശു തന്റെ അമ്മയായ കന്യക മറിയത്തിൽ നിന്ന് ജ്ഞാനവചനങ്ങൾ കേട്ടിരിക്കാമെങ്കിലും, ലോകത്തെ രക്ഷിക്കാൻ അവർ യേശുവിനെ സഹായിച്ചിട്ടില്ല.”- വത്തിക്കാൻ വ്യക്തമാക്കുന്നു.
‘സഹരക്ഷക’ എന്ന പദവിയെക്കുറിച്ചുള്ള ആഭ്യന്തര തർക്കം പതിറ്റാണ്ടുകളായി മുതിർന്ന സഭാ നേതാക്കളെ കുഴപ്പത്തിലാക്കുകയും, സമീപകാലത്തെ മാർപ്പാപ്പാമാർക്കിടയിൽ പോലും പരസ്യമായ അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.
ഫ്രാൻസിസ് മാർപ്പാപ്പ ഈ വിശേഷണത്തെ ശക്തമായി എതിർത്തിരുന്നു. 2019-ൽ ഇതിനെ ‘വിഡ്ഢിത്തം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മറിയം ഒരിക്കലും തന്റെ പുത്രനിൽ നിന്ന് ഒന്നും തനിക്കുവേണ്ടി എടുക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബെനഡിക്ട് പതിനാറാമനും ഈ വിശേഷണത്തോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ജോൺ പോൾ രണ്ടാമൻ ഒരുകാലത്ത് ഇതിനെ പിന്തുണച്ചിരുന്നുവെങ്കിലും, 1990-കളുടെ മധ്യത്തോടെ സിദ്ധാന്ത കാര്യാലയം സംശയങ്ങൾ ഉന്നയിച്ചപ്പോൾ പൊതുവേദിയിൽ ഈ പദം ഉപയോഗിക്കുന്നത് നിർത്തി. പുതിയ പ്രഖ്യാപനത്തിലൂടെ, ഈ ആന്തരികമായ തർക്കത്തിനാണ് ഔദ്യോഗികമായി പരിഹാരമായത്.
‘സഹരക്ഷക’ എന്ന പദവി ഒഴിവാക്കുമ്പോഴും, ദൈവത്തിനും മനുഷ്യനും ഇടയിലുള്ള മധ്യഎന്ന നിലയിൽ കന്യക മറിയത്തിന്റെ പങ്ക് പുതിയ വത്തിക്കാൻ നിർദേശം എടുത്തു കാണിക്കുന്നുണ്ട്. യേശുവിനെ പ്രസവിച്ചതിലൂടെ, ‘രക്ഷയുടെ കവാടങ്ങൾ തുറന്നുകൊടുക്കാൻ’ അവർക്ക് സാധിച്ചുവെന്നും രേഖ വ്യക്തമാക്കി.
New Delhi,New Delhi,Delhi
November 05, 2025 11:06 AM IST
