മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും; അന്തിമ തീരുമാനം ശനിയാഴ്ച Former Chief Secretary K Jayakumar to be Travancore Devaswom Board president | Kerala
Last Updated:
മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിർദേശപ്രകാരമാണ് കെ ജയകുമാറിന്റെ പേര് ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചത്
തിരുവനന്തപുരം: കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും. അന്തിമ തീരുമാനം ശനിയാഴ്ച ഉണ്ടായേക്കും. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിർദേശപ്രകാരമാണ് കെ ജയകുമാറിന്റെ പേര് ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചത്. ആഗോള അയ്യപ്പ സംഗമത്തിൽ മാസ്റ്റർപ്ളാൻ അടക്കമുള്ളവ അവതരിപ്പിച്ചത് കെ ജയകുമാറായിരുന്നു.
ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം രണ്ട് തവണ സ്പെഷ്യൽ കമ്മീഷണറായും ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഐഎംജി ഡയറക്ടറാണ്. മലയാളം സർവകലാശാലാ വൈസ് ചാൻസലറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. തീരുമാനം വന്നാലുടൻ ചുമതല ഏറ്റെടുക്കുമെന്ന് കെ ജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുൻഗണന ശബരിമല സീസൺ ഭംഗിയാക്കുന്നതിന്. വെല്ലുവിളിയല്ല അവസരമായിട്ടാണ് കാണുന്നത്. ശബരിമലയിലെ കാര്യങ്ങൾ ശരിയെന്നുറപ്പിക്കും. വിശ്വാസികളുടെ വിശ്വാസത്തെ കാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സിപിഎം സെക്രട്ടേറിയേറ്റിൽ മുൻ എം എൽ എ ടി കെ ദേവകുമാർ, മുൻ എംപി എ സമ്പത്ത്, അടുത്തിടെ വിരമിച്ച മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥൻ എന്നിവരടക്കം അഞ്ച് പേരുകളാണ് ഈ സ്ഥാനത്തേക്ക് വന്നത്. ഇതിൽ കൂടുതൽ പരിഗണന ജയകുമാറിനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പേരിനാണ് മുൻതൂക്കം നൽകിയത്.
സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സർക്കാർ വലിയ രീതിയിലെ പ്രതിരോധത്തിൽ നിൽക്കുന്ന സമയത്താണ് പൊതുസമൂഹത്തിന് കൂടുതൽ സ്വീകാര്യനായ ബഹുമുഖ പ്രതിഭയയായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.
ശനിയാഴ്ച ഉത്തരവിറങ്ങുന്ന പക്ഷം ഈ മാസം പതിനഞ്ചിന് അദ്ദേഹം ചുമതലയേൽക്കുമെന്നാണ് വിവരം. സ്വർണപ്പാളി വിവാദമടക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടർഭരണം നൽകേണ്ടതില്ല എന്ന് സർക്കാർ തീരുമാനമെടുത്തിരുന്നു.
ദേവസ്വം ബോർഡ് അഴിച്ചു പണിത് ഐഎഎസ് കാരന് ചുമതല കൊടുക്കണമെന്ന് മൂന്നാഴ്ച മുമ്പ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടിരുന്നു.
Thiruvananthapuram,Kerala
November 07, 2025 10:16 PM IST
