‘തീവ്രവാദ ഗാനമൊന്നും അല്ലല്ലോ കുട്ടികൾ പാടിയത്’; വന്ദേഭാരതിലെ ഗണഗീത വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി |union minister suresh Gopi reacts on vande bharat ganageetham row | Kerala
Last Updated:
ആരോപണം ദുരുദ്ദേശപരമാണെന്നും സംഗീതത്തിന് ജാതിയോ മതമോ ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു
കൊച്ചി: എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആരോപണം ദുരുദ്ദേശപരമാണെന്നും സംഗീതത്തിന് ജാതിയോ മതമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ അവരുടെ സന്തോഷം ആഘോഷിക്കുകയാണ് ചെയ്തതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
‘ഗണഗീതം പാടിപ്പിച്ചു എന്നത് വെറും ആരോപണം മാത്രമാണ്. അതിനു പിന്നിലെ ദുരുദ്ദേശ്യം ലോകത്തിനു മനസ്സിലാകും. സംഗീതത്തിനു ഭാഷയോ ജാതിയോ മതമോ ഇല്ല. അത് ആസ്വദിക്കാൻ സാധിക്കണം. ഇതൊരു തീവ്രവാദികളുടെ പാട്ടൊന്നുമല്ലല്ലോ? സംഗീതമാണ്, അസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ കാതും ഹൃദയവും തിരിക്കുക. അത്രമാത്രമേ ഉള്ളൂ. കുട്ടികൾ അവരുടെ സന്തോഷം ആഘോഷിക്കുകയാണ് ചെയ്തത്. ആ കുട്ടികളുടെ മനസ്സിലേക്കാണ് ഇവർ വിഷം കുത്തിവയ്ക്കുന്നത്. അത് നിർത്തണം’. സുരേഷ് ഗോപി പറഞ്ഞു.
എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിന്റെ ഉദ്ഘാടന സ്പെഷൽ യാത്രയ്ക്കിടെ സ്കൂൾ വിദ്യാർഥികൾ ഗണഗീതം പാടുന്ന വീഡിയോ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ദക്ഷിണ റെയിൽവേ തങ്ങളുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിൽ ആദ്യം പോസ്റ്റ് ചെയ്ത ഈ വീഡിയോ, പ്രതിഷേധം ശക്തമായതിനെത്തുടർന്ന് നീക്കം ചെയ്തിരുന്നു. എന്നാൽ, പിന്നീട് രാത്രിയോടെ വീണ്ടും പോസ്റ്റ് ചെയ്യുകയുണ്ടായി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി.
Kochi [Cochin],Ernakulam,Kerala
November 09, 2025 1:09 PM IST
‘തീവ്രവാദ ഗാനമൊന്നും അല്ലല്ലോ കുട്ടികൾ പാടിയത്’; വന്ദേഭാരതിലെ ഗണഗീത വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി
