ഹരിയാനയിൽ സ്ഫോടകവസ്തു പിടികൂടിയ കേസിൽ വനിതാ ഡോക്ടറും നിരീക്ഷണത്തിൽ; കാറിൽ നിന്ന് തോക്കും വെടിയുണ്ടകളും Female doctor under surveillance in Haryana in explosives seizure case Gun and bullets recovered from her car | India
Last Updated:
ഭീകരവിരുദ്ധ പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റങ്ങളിലൊന്നായാണ് ജമ്മു കശ്മീർ, ഹരിയാന പൊലീസ് ഈ കേസിനെ വിശേഷിപ്പിച്ചത്
ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 350 കിലോഗ്രാമിലധികം സ്ഫോടകവസ്തുക്കളും അത്യാധുനിക ആയുധങ്ങളും പിടിച്ചെടുത്ത കേസിൽ വനിതാ ഡോക്ടറും നിരീക്ഷണത്തിൽ. ഇവരുടെ ഉടമസ്ഥതയിലുള്ള ഹരിയാന രജിസ്ട്രേഷൻ വാഹനത്തിൽ നിന്ന് (HR55 CH STE) നിന്ന് ഒരു അസോൾട്ട് റൈഫിളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. വാഹനത്തിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളിൽ ഒരു എകെ ക്രിങ്കോവ് റൈഫിളും മൂന്ന് മാഗസിനുകളും, വെടിയുണ്ടകളുള്ള ഒരു പിസ്റ്റളും, രണ്ട് അധിക മാഗസിനുകളും ഉൾപ്പെടുന്നു. സംഭവത്തിൽ തുടർച്ചയായുള്ള ഡോക്ടർമാരുടെ അറസ്റ്റോടെ രഹസ്യ സെല്ലായി പ്രവർത്തിക്കുന്ന മെഡിക്കൽ പ്രൊഫഷണലുകളുടെ വളരെ തീവ്രമായ ശൃംഖല ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
ഫരീദാബാദിൽ നിന്ന് നേരത്തെ അറസ്റ്റിലായ ഡോക്ടർ മുസാമിലിനുമായി വനിതാ ഡോക്ടർക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ ജമ്മു കാശ്മീർ പൊലീസ് വനിതാ ഡോക്ടറെ ചോദ്യം ചെയ്തുവരികയാണ്.
ഫരീദാബാദിലെ ഡോ. മുസാമിലുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയതിനെ തുടർന്നാണ് കേസ് വെളിച്ചത്തുവന്നത്. നിരവധി സ്യൂട്ട്കേസുകളിൽ സൂക്ഷിച്ചിരുന്ന ഐഇഡി നിർമ്മാണ വസ്തുക്കളുടെ ഒരു വലിയ ശേഖരം – പ്രാഥമികമായി അമോണിയം നൈട്രേറ്റും മറ്റ് കത്തുന്ന പൊടികളും – പോലീസ് കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ ഡോ. അദീലിന്റെ ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച പ്രാഥമിക സൂചനകളെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. 2021–22 മുതൽ ഡോക്ടർമാരുടെ ഒരു ശൃംഖല തീവ്രവാദവൽക്കരണത്തിന് സഹായിക്കുന്നുണ്ടെന്ന് ഡോ. അദീലിന്റെ ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
ഫരീദാബാദിൽ നിന്ന് കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ ഡോ. മുസാമിലിന്റെ അറസ്റ്റിന് ഏകദേശം 15 ദിവസം മുമ്പ് എത്തിയിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. ഏകദേശം 10 ദിവസം മുമ്പാണ് ഡോ. മുസാമിലിലെ കസ്റ്റഡിയിലെടുത്തത്. ഇയാൾ ഇപ്പോഴും ജമ്മു കാശ്മീർ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഡൽഹി-എൻസിആർ മേഖലയിൽ വലിയ ആക്രമണങ്ങൾ നടത്താനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായി ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കളിൽ (ഐഇഡി) ഉപയോഗിക്കുന്നതിനാണ് ഇവ കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ നിഗമനം.
വനിതാ ഡോക്ടർ ആയുധങ്ങളും മറ്റും കടത്താൻ സഹായം നൽകിയോ അതോ ആയുധങ്ങളും മറ്റും നീക്കുന്നതിനുള്ള ഒരു ചാനലായി പ്രവർത്തിച്ചോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ഗ്രൂപ്പിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് അവർക്ക് അറിയാമായിരുന്നോ അതോ സജീവ പങ്കാളിയായിരുന്നോ എന്നറിയാൻ അന്വേഷകർ അവരുടെ ആശയവിനിമയങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുകയാണ്.
ഫരീദാബാദിൽ നിന്നുള്ള മറ്റ് വ്യക്തികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പുമായി ബന്ധമുണ്ടോ എന്നറിയാൻ ഹരിയാന പോലീസ് പ്രദേശത്തെ ഒരു ഇമാമിനെയും ചോദ്യം ചെയ്തുവരികയാണ്.ദൗജ് ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും ഒന്നിലധികം റെയ്ഡുകൾ തുടരുകയാണ്. ദൗജ് ഡൽഹിക്ക് അടുത്തായതുകൊണ്ട് തന്നെ അവിടം സുരക്ഷിത കേന്ദ്രങ്ങൾക്കും സംഭരണത്തിനുമായി ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
ഭീകരവിരുദ്ധ പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റങ്ങളിലൊന്നായാണ് ജെകെപിയിലെയും ഹരിയാന പോലീസിലെയും ഉദ്യോഗസ്ഥർ ഈ കേസിനെ വിശേഷിപ്പിച്ചത്. ഡോക്ടർമാർ ഉൾപ്പെടെ നിരവധി പ്രൊഫഷണലുകളുടെ പങ്കാളിത്തത്തോടെ, തീവ്രവാദം അപ്രതീക്ഷിത മേഖലകളിലേക്ക് എങ്ങനെ നുഴഞ്ഞുകയറുന്നുണ്ടെന്ന് അന്വേഷണം വ്യക്തമാക്കുന്നു. ശൃംഖലയുടെ മുഴുവൻ വ്യാപ്തിയും വെളിപ്പെടുത്തുന്നതിനായി അന്വേഷണം തുടരുന്നതിനാൽ കൂടുതൽ അറസ്റ്റുകൾ പ്രതീക്ഷിക്കുന്നുണ്ട്.
New Delhi,Delhi
November 10, 2025 4:49 PM IST
ഹരിയാനയിൽ സ്ഫോടകവസ്തു പിടികൂടിയ കേസിൽ വനിതാ ഡോക്ടറും നിരീക്ഷണത്തിൽ; കാറിൽ നിന്ന് തോക്കും വെടിയുണ്ടകളും
