കടലിനടിയിൽ കണ്ടെയ്നർ സാന്നിധ്യം; എംഎസ്‌സി എൽസ 3 കപ്പലിന്റെ ഭാഗം കണ്ടെത്തിയത് കോവളത്ത് | MSC Elsa-3 shipwreck debris discovered off the coast of Kovalam | Kerala
Last Updated:
കപ്പൽ മുങ്ങിയ ശേഷം കണ്ടെയ്‌നറുകൾക്കായി നാവികസേന തിരച്ചിലുകൾ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല
തിരുവനന്തപുരം: ഇക്കഴിഞ്ഞ മേയ് 25-ന് കടലിൽ മുങ്ങിയ എംഎസ്‌സി എൽസ–3 (MSC Elsa-3) കപ്പലിന്റേതെന്ന് കരുതുന്ന കണ്ടെയ്‌നറിന്റെ ഭാഗം കോവളത്ത് കടലിനടിയിൽ കണ്ടെത്തി. കപ്പൽ മുങ്ങിയതിന് ശേഷം ഇതാദ്യമായാണ് കണ്ടെയ്‌നറിന്റെ സാന്നിധ്യം കടലിനടിയിൽ നിന്നും കണ്ടെത്തുന്നത്. കോവളം അശോക ബീച്ചിന് സമീപം കടലിൽ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികൾ നൽകിയ സൂചനയെത്തുടർന്ന് രണ്ടു ദിവസമായി നടത്തിയ തിരച്ചിലിലാണ് കണ്ടെയ്‌നർ ഭാഗം കണ്ടെത്തിയത്.
കോവളത്തെ ‘മുക്കം മലയുടെ തുടർച്ചയായി കടലിന് അടിയിലുള്ള പാറക്കെട്ടുകൾക്ക് ഇടയിലായി മണ്ണിൽ പുതഞ്ഞ നിലയിലാണ് ഈ ഭാഗം കണ്ടെത്തിയത്. ടിജിഎച്ച്‌യു 99 1951[5] എന്നതാണ് കണ്ടെയ്‌നറിൽ രേഖപ്പെടുത്തിയിട്ടുള്ള നമ്പർ.
തിരുവനന്തപുരത്തെ ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്, കൊച്ചിയിലെ സ്കൂബ ഡൈവേഴ്സ് എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തിയത്. മുങ്ങിയ കപ്പലിന്റെ ഭാഗങ്ങൾ കണ്ടെത്തുന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കപ്പൽ മുങ്ങിയ ശേഷം കണ്ടെയ്‌നറുകൾക്കായി നാവികസേന തിരച്ചിലുകൾ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Thiruvananthapuram,Kerala
November 12, 2025 7:16 AM IST
