ഡൽഹിയിൽ സ്‌ഫോടനം നടത്തിയ ചാവേർ ഉമർ നബിയുടെ ജമ്മു കശ്മീരിലെ വീട് സൈന്യം ഇടിച്ചുനിരത്തി | Suicide bomber Umar Nabi home in Pulwama demolished | India
തിരച്ചിലിനിടെ വീട്ടിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തതിനെ തുടർന്നാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ച അർധരാത്രിയാണ് വീട് തകർത്തത്. സ്‌ഫോടനത്തിലൂടെയാണ് വീട് നശിപ്പിച്ചത്. തുടർന്ന് പ്രദേശം മുഴുവൻ സുരക്ഷാ സേന വളഞ്ഞു.
രാത്രി മുഴുവൻ തിരച്ചിൽ നടത്തിയതിനാൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ഇവിടെ കൂടുതൽ സൈന്യത്തെ വിന്യസിച്ചിരുന്നു. തെക്കൻ കശ്മീരിലുടനീളം അതീവ ജാഗ്രത പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഫൊറൻസിക് സംഘം അവശിഷ്ടങ്ങൾ പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പഹൽഗാം ഭീകരാക്രമണത്തിലെ പ്രതികളുടെ വീടുകളിൽ ചില സമയങ്ങളിൽ സ്‌ഫോടനങ്ങൾ നടന്നിരുന്നതായി സൈന്യത്തിന് അറിവുണ്ടായിരുന്നു. അവരുടെ വീടുകൾ പൊളിച്ചുമാറ്റിയതിന് സമാനമായിരുന്നു ഉമറിന്റെ വീടും തകർത്തത്.
നവംബർ 10ന് വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്‌ഫോടനത്തിൽ ഇതുവരെ 13 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
പൊട്ടിത്തെറിച്ച ഹ്യൂണ്ടായി i20കാറിന്റെ ഉടമ ഡോ. ഉമർ നബിയായിരുന്നു. സ്‌ഫോടനസ്ഥലത്ത് നിന്ന് ശേഖരിച്ച ഡിഎൻഎ സാമ്പിളുകൾ ഉമറിന്റെ അമ്മയുടെ സാംപിളുമായി ചേർന്നതിനെ തുടർന്നാണ് ഇയാളാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചത്. അക്കാദമിക് രംഗത്ത് മികവ് പുലർത്തിയിരുന്ന ഇയാൾ കഴിഞ്ഞ രണ്ട് വർഷത്തോളമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്.
സോഷ്യൽ മീഡിയയിലെ നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ ഇയാൾ അംഗമായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവദിവസം ഡൽഹിയിൽ നിന്ന് ശേഖരിച്ച ഒന്നിലധികം സിസിടിവി ദൃശ്യങ്ങളിലും ഉമറിനെ തിരിച്ചറിഞ്ഞിരുന്നു. ചെങ്കോട്ടയ്ക്ക് അടുത്തുള്ള സുനേരി മസ്ജിദ് പാർക്കിംഗ് ഏരിയയിൽ 3.19ന് വാഹനവുമായി എത്തിയ ഇയാൾ 6.28ന് അവിടെ നിന്ന് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി.
ഈയാഴ്ച ആദ്യം പിടികൂടിയ ‘വൈറ്റ് കോളർ ഭീകര മൊഡ്യൂളി’ലെ പ്രധാനിയായിരുന്നു ഉമർ. ജമ്മു കശ്മീരിലെ പുൽവാമയിലെ കോയിൽ എന്ന ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഉമർ. പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിരോധിത ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ്, അൻസാർ ഗസ് വത് ഉൽ ഹിന്ദി എന്നിവയുമായി ഈ ഭീകര മൊഡ്യൂളിന് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ച് കിടക്കുന്ന ഭീകര മൊഡ്യൂളിനെ പിടികൂടിയ ശേഷം ഏകദേശം 3000 കിലോഗ്രാം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയും പോലീസ് പിടിച്ചെടുത്തിരുന്നു.
Summary: Suicide bomber behind Delhi blasts, Umar Nabi’s home in Pulwama demolished
Thiruvananthapuram,Kerala
November 14, 2025 12:10 PM IST