Leading News Portal in Kerala

അയക്കൂറ കിട്ടാത്ത കലിയിൽ കോഴിക്കോട് ഹോട്ടൽ അടിച്ചു തകർത്ത നാലുപേർ പിടിയിൽ | Partygoers vandalised a hotel in Kozhikode for not getting desired dishes | Crime


Last Updated:

ആദ്യം, 20 പേരടങ്ങുന്ന ഒരു സംഘം ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു. ഇതിനുശേഷം, ബാക്കിയുള്ളവരും ഹോട്ടലിലെത്തി

ഹോട്ടൽ സംഘർഷത്തിലെ ദൃശ്യം
ഹോട്ടൽ സംഘർഷത്തിലെ ദൃശ്യം

അയക്കൂറ പൊള്ളിച്ചതും ചിക്കനും ലഭിക്കാത്തതിൽ പ്രകോപിതരായവർ കോഴിക്കോട്ടെ ഹോട്ടൽ അടിച്ചു നശിപ്പിച്ചു. സ്വകാര്യ പാർട്ടിയിൽ പങ്കെടുത്തവരാണ് അക്രമാസക്തരായത്. നന്മണ്ട പതിനാലിലെ ഫോർട്ടിൻസ് ഹോട്ടലിലാണ് സംഭവം. പാർട്ടി സംഘാടകർ അയക്കൂറ പൊള്ളിച്ചതും ചിക്കനും വിളമ്പാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന ഹോട്ടൽ ജീവനക്കാരുടെ പ്രതികരണത്തിൽ പ്രകോപിതരായ സംഘം ഹോട്ടലിലെ മേശകളും കസേരകളും അടിച്ചു തകർത്തു. ജീവനക്കാരെയും അവർ മർദ്ദിച്ചു.

വ്യക്തിപരമായ ആഘോഷത്തിന്റെ ഭാഗമായി, ഹോട്ടലിൽ 40 പേർക്ക് ഭക്ഷണം ഒരുക്കിയിരുന്നു. ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി അല്ലെങ്കിൽ മീൻ കറിയും ഊണും എന്നിവയായിരുന്നു വിഭവങ്ങളിൽ ഉൾപ്പെട്ടിരുന്നത്. ആദ്യം, 20 പേരടങ്ങുന്ന ഒരു സംഘം ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു. ഇതിനുശേഷം, ബാക്കിയുള്ളവരും ഹോട്ടലിലെത്തി. അവരിൽ ചിലർ ഹോട്ടൽ ജീവനക്കാരോട് അയക്കൂറ പൊള്ളിച്ചതും ചിക്കനും ചോദിച്ചു.

അയക്കൂറ ഇല്ലെന്നും അയല മതിയോ എന്നും ജീവനക്കാർ ചോദിച്ചു. ആവശ്യപ്പെട്ട ഭക്ഷണം ലഭിക്കാത്ത സംഘത്തെ പ്രകോപിപ്പിച്ചത് ഇതാണ്. തുടർന്ന് അവർ ബഹളം വയ്ക്കുകയും ഹോട്ടലിലെ മേശകളും കസേരകളും തകർക്കുകയും ചെയ്തു. സംഘർഷം സൃഷ്ടിച്ച സംഘം ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചു. പരിക്കേറ്റ 10 ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനു നേരെയും സംഘം തട്ടിക്കയറി. ബാലുശ്ശേരി പോലീസ് നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Summary: Partygoers, enraged by not getting fish roast and chicken, vandalized a hotel in Kozhikode. The incident took place at the Fortins Hotel in Nanmanda Pathinal. The group, enraged by the hotel staff’s statement that the party organizers had not given any instructions to serve fish roast and chicken, smashed the tables and chairs in the hotel. They also beat up the staff.