എം ആർ അജിത്കുമാറിനെതിരെ തുടരന്വേഷണമില്ല; മുഖ്യമന്ത്രിക്ക് എതിരായ പരാമർശങ്ങൾ ഹൈക്കോടതി നീക്കി| No Further Probe Against ADGP M R Ajith Kumar in Disproportionate Assets Case High Court Quashes Vigilance Court Order | Kerala
Last Updated:
ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല. അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയ നടപടി റദ്ദാക്കിയ വിജിലൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാർക്ക് മുൻകൂർ അനുമതി തേടിയ ശേഷം വേണമെങ്കിൽ വീണ്ടും പരാതി നൽകാമെന്നും ഹൈക്കോടതി നിർദേശിച്ചു.
കൂടാതെ, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലൻസ് കോടതിയുടെ പരാമർശങ്ങൾക്കെതിരെ സർക്കാർ നൽകിയ ഹർജിയിൽ, മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു.
ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. വിജിലൻസിൻ്റെ റിപ്പോർട്ട് വേണ്ടത്ര പരിശോധിക്കാതെയാണ് കോടതി നടപടി സ്വീകരിച്ചതെന്നായിരുന്നു അജിത് കുമാറിൻ്റെ പ്രധാന വാദം. ഒരു എംഎൽഎ മാധ്യമങ്ങളിലൂടെ ഉന്നയിച്ച പൊതു ആരോപണങ്ങൾ മാത്രമാണ് പരാതിയായി കോടതിയിൽ എത്തിയത്. പരാതിക്ക് വിശ്വാസയോഗ്യമായ മറ്റ് തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വാദിച്ചു. കേസിൽ വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നായിരുന്നു ഹർജിയിലെ ആവശ്യം.
എം ആർ അജിത് കുമാറിൻ്റെ അനധികൃത സ്വത്ത് സമ്പാദന കേസിന്റെ അന്വേഷണത്തിൽ മുഖ്യമന്ത്രിക്ക് ഇടപെടാൻ കഴിയില്ലെന്നായിരുന്നു വിജിലൻസ് കോടതിയുടെ മുൻ ഉത്തരവ്. എക്‌സ്സൈസ് കമ്മീഷണർ ആയിരുന്ന അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് പ്രത്യേക വിജിലൻസ് കോടതി തള്ളിയിരുന്നു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ രൂക്ഷമായി വിമർശിച്ച കോടതി, അന്തിമ റിപ്പോർട്ടിൽ ‘മുഖ്യമന്ത്രി അംഗീകരിച്ചു’ എന്ന പരാമർശത്തെയും നിശിതമായി വിമർശിച്ചു.
മുഖ്യമന്ത്രി വിജിലൻസിൻ്റെ ഭരണത്തലവൻ മാത്രമാണെന്നും, അന്വേഷണത്തിൻ്റെ ഒരു ഘട്ടത്തിലും രാഷ്ട്രീയ ഉന്നതർക്ക് ഇടപെടാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. നിയമസംവിധാനവും നിയമവുമാണ് ഒരാളെ കുറ്റക്കാരനാക്കുന്നതും കുറ്റവിമുക്തനാക്കുന്നതും, അതിൽ ഭരണത്തലവനോ ഉന്നത രാഷ്ട്രീയക്കാർക്കോ നിയമപരമായി ഇടപെടാൻ കഴിയില്ല. അത്തരം അന്വേഷണം സ്വതന്ത്രവും നീതിയുക്തവുമാകില്ലെന്നും വിജിലൻസ് കോടതി വ്യക്തമാക്കിയിരുന്നു.
Summary: There will be no further investigation against ADGP M R Ajith Kumar in the disproportionate assets case. The High Court quashed the Vigilance Court’s order that had cancelled the clean chit given to him. The High Court also directed that the complainants can file a fresh complaint after seeking prior sanction, if they wish to do so.
Kochi [Cochin],Ernakulam,Kerala
November 21, 2025 11:24 AM IST
