മുലപ്പാലിൽ പോലും വിഷം! ബിഹാറിൽ നടത്തിയ പഠനത്തിൽ മുലപ്പാലിൽ യുറേനിയത്തിന്റെ സാന്നിദ്ധ്യം A study conducted in Bihar found the presence of uranium in breast milk | India
Last Updated:
ബിഹാറിലെ ആറ് ജില്ലകളിൽ നിന്നുള്ള മുലപ്പാൽ സാമ്പിളുകളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ
ബിഹാറിൽ അടുത്തിടെ നടത്തിയ പഠനത്തിൽ മുലപ്പാലിൽ യുറേനിയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ബിഹാറിലെ ആറ് ജില്ലകളിൽ നിന്നുള്ള മുലപ്പാൽ സാമ്പിളുകളിലാണ് ഗണ്യമായ അളവിൽ യുറേനിയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഭോജ്പൂർ, സമസ്തിപൂർ, ബെഗുസാരായ്, ഖഗരിയ, കതിഹാർ, നളന്ദ എന്നീ ജില്ലകളിൽ നിന്നുള്ള മുലയൂട്ടുന്ന അമ്മമാരെ കേന്ദ്രീകരിച്ചായിരുന്നു പഠനം. മുലപ്പാലിലെ യുറേനിയത്തിന്റെ സാന്നിദ്ധ്യം ശിശുക്കൾക്ക് ഗുരുതരമായ അർബുദമല്ലാത്ത ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പഠനം പറയുന്നു.
പട്നയിലെ മഹാവീർ കാൻസർ സൻസ്ഥാൻ, ന്യൂഡൽഹിയിലെ എയിംസുമായി സഹകരിച്ച് 40 അമ്മമാരുടെ മുലപ്പാൽ സാമ്പിളുകൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്.വിശകലനം ചെയ്ത എല്ലാ സാമ്പിളുകളിലും യുറേനിയം-238 കണ്ടെത്തി. പഠനവിധേയമാക്കിയ ജില്ലകളിൽ കതിഹാറിലാണ് ഏറ്റവും ഉയർന്ന സാന്ദ്രത രേഖപ്പെടുത്തിയത്. ഖഗരിയയിലാണ് ഏറ്റവും ഉയർന്ന ശരാശരി കാണിക്കുന്നത്. യുറേനിയത്തിന്റെ സാന്നിദ്ധ്യമുള്ള മുലപ്പാൽ കുടിക്കുന്നതിലൂടെ 70% ശിശുക്കൾക്കും അർബുദമല്ലാത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
സംസ്ഥാനത്തെ ഭൂഗർഭജലത്തിലെ യുറേനിയത്തിന്റെ ഉയർന്ന സാന്നിധ്യമാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നു. ബീഹാറിലെ ഭൂരിഭാഗം ജനങ്ങളുടെയും കുടിവെള്ള, ജലസേചന സ്രോതസ്സ് ഭൂഗർഭ ജലമാണ്.ബീഹാറിലെ പല ജില്ലകളിലും ഭൂഗർഭജലത്തിലെ ഉയർന്ന യുറേനിയത്തിന്റെ അളവ് മുൻ പഠനങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. യുറേനിയം സമ്പുഷ്ടമായ പാറകൾ, ജലവിതാനത്തിലെ കുറവ്, രാസവളങ്ങളുടെ ദീർഘകാല ഉപയോഗം തുടങ്ങിയ നിരവധി കാരണങ്ങൾ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
യുറേനിയം ശരീരത്തിനുള്ളിൽ എത്തുന്നത് വൃക്ക തകരാറുകൾ, നാഡീ വൈകല്യങ്ങൾ, ബുദ്ധിവികാസം വൈകുന്നത് എന്നിവയ്ക്ക് കാരണമാകുമെന്നും, പിന്നീടുള്ള ജീവിതത്തിൽ കാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്നും മെഡിക്കൽ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം നവജാത ശിശുക്കൾക്ക് രോഗപ്രതിരോധ ശേഷിക്കും ആദ്യകാല വികസനത്തിനും മുലയൂട്ടൽ അത്യന്താപേക്ഷിതമായതിനാൽ വ്യക്തമായ വൈദ്യോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ മുലയൂട്ടൽ നിർത്താവൂ എന്നും ഗവേഷക സംഘം പറഞ്ഞു.
കർശനമായ ബയോമോണിറ്ററിംഗ്, വ്യാപകമായ ജല ഗുണനിലവാര പരിശോധന, മലിനീകരണത്തിന്റെ ഉറവിടം തിരിച്ചറിഞ്ഞ് അത് ലഘൂകരിക്കുന്നത് തുടങ്ങിയ നടപടികൾക്ക് സംസ്ഥാന, കേന്ദ്ര ഭൂമിശാസ്ത്ര ഏജൻസികളുടെ ഇടപെടൽ ആവശ്യമാണെന്നും പഠനം സൂചിപ്പിക്കുന്നു.
November 23, 2025 5:42 PM IST
