‘രാഷ്ട്രീയ വിമർശനം വർഗീയമായി വളച്ചൊടിച്ചു’; പാലത്തായി കേസ് പരാമർശത്തില്‍ വിശദീകരണവുമായി സിപിഎം നേതാവ് പി ഹരീന്ദ്രൻ | P Hareendran Reaction over Palathay Case Controversial Statement | Kerala
Last Updated:
വർഗീയ സംഘടനകളെ എതിർക്കുന്നതിനെ മുസ്ലീം സമുദായത്തെ ആക്ഷേപിക്കുന്നതായി വ്യാഖ്യാനിക്കുന്ന ഏർപ്പാട് അവസാനിപ്പിക്കണമെന്നും ഹരീന്ദ്രൻ ആവശ്യപ്പെട്ടു
കണ്ണൂർ: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശം മുസ്ലിം ലീഗും എസ്.ഡി.പി.ഐയും ചേർന്ന് ദുർവ്യാഖ്യാനം ചെയ്തതാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രൻ. മുസ്ലീം ലീഗിനെയും എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള വർഗീയ സംഘടനകളെയും എതിർത്തതിനെ വളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
താൻ വർഗീയ പരാമർശം നടത്തിയെന്ന തരത്തിൽ ഒരു ‘ക്യാപ്സൂൾ’ ഉണ്ടാക്കുകയും അത് മുസ്ലീം ലീഗ് ഏറ്റെടുക്കുകയുമായിരുന്നു. കുറേകാലമായി ലീഗ് ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഹരീന്ദ്രൻ ആരോപിച്ചു.
വർഗീയ സംഘടനകളെ എതിർക്കുന്നതിനെ മുസ്ലീം സമുദായത്തെ ആക്ഷേപിക്കുന്നതായി വ്യാഖ്യാനിക്കുന്ന ഏർപ്പാട് അവസാനിപ്പിക്കണമെന്നും ഹരീന്ദ്രൻ ആവശ്യപ്പെട്ടു. എൽ.ഡി.എഫ്. അല്ല അധികാരത്തിലെങ്കിൽ പാലത്തായി കേസ് ഇന്ന് എവിടെയും എത്തിയിട്ടുണ്ടാവില്ല. ഇതിനു മുമ്പും ഒരു സമുദായത്തിൽപ്പെട്ട ഇരയും വേട്ടക്കാരനും ഉണ്ടായിട്ടുണ്ട്. ആ ഘട്ടത്തിലൊന്നും മുസ്ലീം ലീഗോ എസ്.ഡി.പി.ഐയോ ജമാഅത്തെ ഇസ്ലാമിയോ പ്രതിഷേധിച്ചിട്ടില്ല. മറിച്ച് അത്തരം സംഭവങ്ങൾ ഒതുക്കി തീർക്കാനാണ് ശ്രമിച്ചത് എന്നും പി. ഹരീന്ദ്രൻ കൂട്ടിച്ചേർത്തു.
പ്രതി ഹിന്ദുവായതുകൊണ്ടാണ് മുസ്ലിം ലീഗും എസ്.ഡി.പി.ഐയും വിഷയത്തിൽ ഇടപെട്ടതെന്നായിരുന്ന ഹരീന്ദ്രൻ ആരോപിച്ചിരുന്നത്. ഉസ്താദുമാർ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങളിൽ മുസ്ലിം ലീഗോ എസ്.ഡി.പി.ഐയോ ഇതേ രീതിയിൽ ഇടപെടാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. സിപിഎമ്മാണ് ഇക്കാലമത്രയും കേസ് നടത്തിപ്പുമായി നടന്നത്. കേസിന്റെ നടത്തിപ്പിനോ സാക്ഷി വിസ്താരത്തിനോ ആരുമുണ്ടായിരുന്നില്ല. പാലത്തായി പെൺകുട്ടിക്ക് എന്തെങ്കിലും സഹായം നൽകുക എന്നതിനുപരിയായി ഈ കേസിനെ സിപിഎമ്മിന് എതിരായായി തിരിച്ചുവിടാനാണ് അന്നും ഇന്നും അവർ ശ്രമിച്ചുകൊണ്ടിരുന്നതെന്നുമാണ് കഴിഞ്ഞ ദിവസം അദേദഹം പറഞ്ഞത്. ഇക്കാര്യം വിവാദമായതോടെയാണ് പി. ഹരീന്ദ്രൻ ഹരീന്ദ്രൻ വിശദീതകരണവുമായി രംഗത്ത് എത്തിയത്.
തലശ്ശേരി അതിവേഗ പോക്സോ കോടതി അടുത്തിടെയാണ് ബി.ജെ.പി. നേതാവും അധ്യാപകനുമായിരുന്ന പത്മരാജനെ കുറ്റക്കാരനെന്ന് കണ്ടെത്തി മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
12 വയസ്സില്‍ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് ഇന്ത്യന്‍ ശിക്ഷാനിയമം 376 എബി വകുപ്പ് പ്രകാരമുള്ള ജീവപര്യന്തം തടവ് ജീവിതാന്ത്യംവരെയാണെന്ന് അതിവേഗ പ്രത്യേക കോടതി ജഡ്ജി എ.ടി. ജലജാറാണി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതേ വകുപ്പില്‍ ഒരുലക്ഷം രൂപ പിഴയടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.. പോക്സോ നിയമത്തിലെ അഞ്ച് (എഫ്), (എല്‍) വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം വീതം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കഠിനതടവ് അനുഭവിക്കണം. പോക്സോ വകുപ്പ് പ്രകാരമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ജീവിതാന്ത്യംവരെ തടവ് അനുഭവിക്കും മുന്‍പ് പോക്സോ വകുപ്പ് പ്രകാരമുള്ള ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചിരുന്നു.
Ernakulam,Kerala
November 24, 2025 9:20 AM IST
‘രാഷ്ട്രീയ വിമർശനം വർഗീയമായി വളച്ചൊടിച്ചു’; പാലത്തായി കേസ് പരാമർശത്തില്‍ വിശദീകരണവുമായി സിപിഎം നേതാവ് പി ഹരീന്ദ്രൻ
